വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Saturday, June 16, 2012

വാക്കിന്റെ തട്ടകം

കോവിലന്‍, പേരു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്‌ ചിലപ്പതികാരത്തിലെ കോവലനെയാണ്‌. കണ്ണകിയുടെ നിഴല്‍ പോലെ പാടി കേട്ട ഒരു കഥാപാത്രം. എന്നാല്‍ നമുക്ക്‌ കോവിലന്‍ അതൊന്നുമല്ല. പാടി പതിഞ്ഞ തോറ്റം പാട്ടു പോലെ മലയാളകഥാലോകത്തേക്ക്‌ വി വി അയ്യപ്പന്‍ കടന്നു വന്നു.തോറ്റം പാട്ടുകളോടുള്ള അഭിനിവേശം കൊണ്ടായിരിക്കാം അദ്ദേഹം തമിഴ്‌ ചുവയുള്ള കോവിലന്‍ എന്ന പേരു സ്വീകരിക്കാന്‍ കാരണം. ജൂണ്‍ കവര്‍ന്നെടുത്ത പ്രതിഭകളില്‍ മലയാളി സാഹിത്യ പ്രണയികള്‍ക്ക് മറക്കാന്‍ പറ്റാതായ പേരായി മാറി അത് .

ഗുരുവായൂരിനടുത്തുള്ള കണ്ടാണിശേരിയാണ്‌ കോവിലന്റെ സ്വദേശം. ആ ഗ്രാമത്തിന്‍െറ ചൂടും ചൂരും അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു.1923 ജൂലായ് ഒമ്പതിന് വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന കോവിലന്‍ ജനിച്ചത്

20 വര്‍ഷത്തോളം കരസേനയില്‍ സേവനമനുഷ്‌ഠിച്ച കോവിലന്‍ പട്ടാളക്യാമ്പുകളിലെ അന്തസംഘര്‍ഷങ്ങളും സ്വപ്‌നങ്ങളും നിരാശകളും പ്രതീക്ഷകളും തന്റെ തൂലിക കൊണ്ട്‌ മനോഹരമായി വരച്ചു കാട്ടി. ഹിമാലയം മുതല്‍ തൃശൂര്‍ വരെയുള്ള ലോകം കോവിലന്റെ കഥകളിലൂടെ നമുക്ക്‌ പരിചിതമായി.

തന്റെ ഗ്രാമത്തിന്റെ പശ്‌ചാത്തലത്തില്‍ കോവിലന്‍ രചിച്ച തട്ടകവും തോറ്റങ്ങളും വളരെയേറെ ശ്രദ്ധ നേടിയ കൃതികളാണ്‌. മനുഷ്യന്‍ നേരിടുന്ന അസ്‌തിത്വ പ്രശ്‌നങ്ങളും ആത്മസംഘര്‍ഷങ്ങളും ആ കൃതികളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഗ്രാമത്തിന്റ നന്മയ്‌ക്കപ്പുറം മനുഷ്യമനസ്‌സിന്റെ നിഗൂഢമായ വികാരങ്ങളാണ്‌ അവയിലൊക്കെ പ്രതിപാദിക്കുന്നത്‌.

അതു വരെ നാമറിയാത്ത ലോകത്തെ പരിചയപ്പെടുത്തി തന്ന, പട്ടാളക്കാരുടെ കഥ പറഞ്ഞ എ മൈനസ്‌ ബി, ഹിമാലയം, ഏഴാമെടങ്ങള്‍, താഴ്‌വരകള്‍, ബോര്‍ഡൗട്ട്‌ എന്നീ നോവലുകളും മറ്റു പട്ടാളക്കഥകളും കോവിലനെ ശ്രദ്ധേയനാക്കി

. ഈ ജീവിതം അനാഥമാണ്‌, ഒരു കഷണം അസ്ഥി തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങള്‍. തകര്‍ന്ന ഹൃദയങ്ങളാണ്‌ കോവിലന്റെ ആദ്യ കൃതി. ആത്മകഥാസ്‌പര്‍ശമുള്ള തട്ടകമാണ്‌ കോവിലന്റെ അവസാനത്ത കൃതി. ഇതിന്‌ എന്‍.വി. പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്‌ എന്നിവ ലഭിച്ചു.

എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ബഷീര്‍ അവാര്‍ഡ്‌, മുട്ടത്ത്‌ വര്‍ക്കി അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌

മലയാളത്തിന്റെ തട്ടകത്തില്‍ നിന്നും ആ വാക്ക് മുറിഞ്ഞു പോയിട്ട് രണ്ടു വര്ഷം കഴിഞ്ഞിരിക്കുന്നു. പക്ഷെ മനസ്സിന്റെ തട്ടകത്തില്‍ ഈ കണ്ടാണിച്ചേരി ക്കാരന്‍ വരച്ചിട്ട വാങ്ങ്മയ ചിത്രങ്ങള്‍    ഇന്നും തിളങ്ങി നില്‍ക്കുന്നു

അഞ്ജു  നായര്‍
http://chambalkoona.blogspot.com