വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Wednesday, February 27, 2013

സുവര്‍ണ്ണകഥകള്‍ ( സി.വി .ശ്രീരാമന്‍ )



ഞായാറാഴ്ച വൈകുന്നേരമുള്ള ഷോപ്പിങ്ങില്‍ പുസ്തകങ്ങളുടെ നിറവും മണവും ആസ്വദിച്ചു മുന്നോട്ടു നടക്കുമ്പോഴാണ് " സുവര്‍ണ്ണ കഥകളുടെ " നീണ്ട നിര കണ്ണില്‍ പെട്ടത് .  അതില്‍ പലതും ഞാനിതുവരെ വായിച്ചിട്ടില്ലാത്ത എഴുത്തുകാര്‍ ആയിരുന്നു . കയ്യില്‍ ആദ്യമെടുത്തത് ശ്രീരാമനെയാണ് . വെറുതെ താളുകള്‍ മറയ്ക്കുന്നതിനിടെയാണ് ' ശീമ തമ്പുരാനും  ,പൊന്തന്മാടയും ' കണ്ണിലുടക്കിയത് . പൊന്തന്മാട എനിക്കേറെ ഇഷ്ടമുള്ള സിനിമകളില്‍ ഒന്നായിരുന്നു . അതെഴുതിയ ശ്രീരാമന്‍ ആകട്ടെ അടുത്ത വായനയെന്നു ആ നിമിഷം ഞാന്‍ തിരുമാനിച്ചു .


ജീവിതത്തിന്‍റെ ആകസ്മികതകളും പരിണാമങ്ങളും ഒടുവില്‍ എത്തിച്ചേരുന്ന വഴിത്തിരിവുകളും അനിശ്ചിതത്വവും  അതിന്റെ ഉള്‍പ്പിടച്ചിലുകളും മലയാളസാഹിത്യത്തില്‍ നാം ധാരാളം അനുഭവിച്ചിടുണ്ട് . പച്ചയായ ജീവിതത്തിന്‍റെ മനോഹരമായ ഭാവശില്പങ്ങള്‍ സൃഷ്‌ടിച്ച പ്രമുഖരായ പല എഴുത്തുകാരുമുണ്ട് . ആ കൂട്ടത്തില്‍ വേര്‍പ്പെടുത്താന്‍ ആകാത്ത , എന്തുകൊണ്ടോ വേണ്ടത്ര പരിഗണിക്കപ്പെടാത്ത എഴുത്തുകാരന്‍ ആണ് സി .വി . ശ്രീരാമന്‍ .
കാഴ്ചയുടെയും അനുഭവത്തിന്റെയും സന്തുലനത്തിലൂടെ കഥാവൈചിത്ര്യത്തിന്റെ സമൃദ്ധി ആഘോഷിച്ച എഴുത്തുകാരന്‍ ,  അപൂര്‍വമായ പ്രമേയം, അതിനിണങ്ങുന്ന സുന്ദരമായ ഭാഷ, പ്രതിപാദനത്തിലെ അസാധാരണത്വം എന്നിവകൊണ്ട്  കൊണ്ടാടപ്പെടുന്ന പല കഥാകൃത്തുക്കളേക്കാള്‍ മുമ്പില്‍ നില്‍ക്കുന്നു . ശ്രീരാമന്റെ എഴുത്തിനെ നിയന്ത്രിച്ചതും നിര്‍ണയിച്ചതുമായ ഘടകങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, മനുഷ്യജീവിതത്തെ അതിന്റെ വ്യത്യസ്തതകളില്‍നിന്നു കണ്ടെടുക്കാനും അടുത്തറിയാനും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കി, അനുഭവിപ്പിക്കുന്ന സത്യസന്ധതയോടെ ആവിഷ്കരിക്കാനും കഥാകാരന്‍ കാണിക്കുന്ന ആര്‍ജവത്തെ അവഗണിക്കാനാവില്ല.. ജീവിതം എന്നും എവിടെയും ഒരുപോലെ നിന്ദ്യവും നിസ്സാരവും നിസ്സഹായവുമാവുമ്പോള്‍തന്നെ, ചില സവിശേഷ അധികാരങ്ങള്‍ ചില ജീവിതങ്ങളെ വ്യത്യസ്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ “ഒരത്ഭുത”ത്തിന് ജീവിതത്തിലുള്ള സാധ്യത ശ്രീരാമന്റെ കഥാപാത്രങ്ങള്‍ തള്ളിക്കളയുന്നില്ല .


' മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ -സി . വി . ശ്രീരാമന്‍ ' എന്ന പുസ്തകത്തിലെ പതിനാറുകഥകളില്‍ എന്റെ വായനയില്‍ എനികിഷ്ടമായ ചിലതാണു ഞാനിവിടെ പരാമര്‍ശിക്കുന്നത് . ജീവിതത്തിന്റെ ദുരൂഹമായ ഇരുള്‍ നിലങ്ങളെ ആത്മീയതയുടെ പൊതുധാരയിലേക്ക് കൊണ്ട് നിര്‍ത്തിയ ചില കഥകള്‍ .
ആഴമുള്ള കിണറ്റിലേക്ക് എത്തിനോക്കുംപോലെ  , ആ ആഴം ജീവിതത്തിന്റെ ആഴമാണെന്ന്  തിരിച്ചറിയുംപോലെ  , ഒരനുഭവമാണ് ഈ കഥകള്‍ സമ്മാനിക്കുക . ജീവിതത്തിന്റെ അപൂര്‍ണതയിലൂടെ  സഞ്ചരിക്കുന്ന കഥകള്‍ . " ദുരവസ്ഥ വീണ്ടും വന്നപ്പോള്‍ , " ഇരിക്കപിണ്ഡം " , "വാസ്തുഹാര"  ,  "കൗസല്യ മൂത്തമ്മ " , ഉര്‍ളോസ് " ,  " വെളുത്ത പക്ഷിയെ കാത്ത്" , "ചിദംമ്പരം " , " പൊന്തന്‍മാട" തുടങ്ങിയവ അതിനു ഉദാഹരണം .


അധികാരവാഞ്ഛ എത്രമേല്‍ സാമൂഹ്യവിരുദ്ധവും ചരിത്രവിരുദ്ധവും സ്ത്രീവിരുദ്ധവുമാകുന്നു എന്നതിനുദാഹരണമാണ്   ' ദുരവസ്ഥ വീണ്ടും വന്നപ്പോള്‍' എന്ന കഥ . " അവനവനോട് നീതി പുലര്‍ത്താത്ത ഇടങ്ങള്‍ കണ്ടെത്തുന്നതു മനുഷ്യന്റെ പൊയ്മുഖമാണെന്നും  അവനവനോട് സത്യസന്ധത  പാലിക്കാന്‍ ആകാത്തതാണു നാം അനുഭവിക്കുന്ന ആത്മീയ പ്രതിസന്ധി " യെന്നും ഈ കഥയില്‍ ശ്രീരാമന്‍ ഓര്‍മിപ്പിക്കുന്നു. ജാതിസ്വത്വം കേരളീയ സാംസ്കാരികാന്തരീക്ഷത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട് ഈ കഥ . വര്‍ത്തമാനകാലാന്തരീക്ഷത്തില്‍ ജാതിപ്പേരുകള്‍ കീഴടക്കുമ്പോള്‍, “ഞാന്‍ മനുഷ്യനാണ്” എന്നുപറയാന്‍ ആളില്ലാതാകുന്നതിന്റെ തീവ്രനൊമ്പരം ശ്രീരാമന്റെ കഥകളിലുണ്ട് . ജാതിസംവരണം ഔദ്യോഗികാധികാര ലബ്ധിക്കാവശ്യമാവുമ്പോള്‍, വ്യക്തിസമത്വം മാത്രമേ പൂര്‍തിയാകുന്നുള്ളൂവെന്നും ലിംഗസമത്വം അട്ടിമറിക്കപ്പെടുന്നു എന്നും “ദുരവസ്ഥ വീണ്ടും വന്നപ്പോള്‍” എന്ന കഥ വ്യക്തമാക്കുന്നു. കീഴാളനും ഒരുകാലത്ത് തന്റെ കുടികിടപ്പുകാരനുമായ മേലധികാരിയാല്‍ ശാരീരികമായി അപമാനിക്കപ്പെടുന്ന സവര്‍ണയായ കീഴ്ജീവനക്കാരിക്ക്, അന്നും ഇന്നും പ്രശ്നം അയാളുടെ “ഒളിഞ്ഞുനോട്ട”മാണ്. നോട്ടത്തിലും കീഴാളത്തം പ്രകടമാക്കുന്ന അയാളുടെ മാനസികാവസ്ഥയെ കഥാകാരന്‍ വ്യക്തമാക്കുന്നത്, “തനിക്കധികാരമില്ലാത്ത ഒരു കോണ്‍ഫിഡന്‍ഷ്യല്‍ കവര്‍ പൊട്ടിച്ച ഉദ്യോഗസ്ഥന്റെ വെപ്രാളം” എന്നാണ്
.


മനുഷ്യന്‍റെ കുടുംബജീവിതം ചിട്ടപ്പെടുത്തപ്പെട്ടയാന്ത്രികതയാണെന്നും  അതിനപ്പുറത്ത് മനസ്സും ശരീരവും സൃഷ്ടിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും  " ഇരിക്കപിണ്ഡം " എന്ന കഥ പറയുന്നു . ര്‍ത്താവിനപ്പുറം കാമുകനില്‍ ആനന്ദം കാണുന്ന ഭാര്യ , അച്ഛന്റെ വിയോഗത്തിന്റെ ആഘാതം പടി പടിയായി അനുഭവിക്കേണ്ടി വരുന്ന മകന്‍,  
മോക്ഷംമാര്‍ഗ്ഗം ഉപദേശിക്കുന്ന പാണ്ടെയും, എല്ലാത്തിനും മൂകസാക്ഷിയായി കാമുകനായ  അയാളുമെല്ലാം ജീവിതത്തെ മൂടി നില്‍ക്കുന്ന ഉത്തരമില്ലാത്ത വിചാരണകളിലേക്ക് വിരല്‍ ചൂണ്ടുന്നു . സ്ത്രീയുടെ സ്വഭാവ സവിശേഷതകളില്‍ കുലീനമായതൊന്നും കണ്ടെത്താനാകാതെ, ആസക്തിയില്‍ മാത്രം വലയുന്ന പുരുഷകഥാപാത്രങ്ങളൊന്നും കുടുംബസങ്കല്‍പങ്ങളില്‍ വിശ്വസിക്കുന്നില്ല. സഞ്ചാരിയായ അയാള്‍ക്ക് “വഴിയമ്പലം” മാത്രമായി മാറുന്ന സ്ത്രീബന്ധങ്ങളാണ് ഉള്ളത്. പക്ഷേ ആ ബന്ധങ്ങളില്‍ അയാള്‍ ഒരു വേളയെങ്കിലും മനസ്സര്‍പ്പിക്കുന്നു എന്നതിന് തെളിവാണ് വര്‍ഷങ്ങള്‍ക്കുശേഷം ആ സ്ഥലത്ത് വീണ്ടും എത്തിച്ചേരുന്നത്. മനുഷ്യജീവിതത്തിന് വൃത്താകൃതിയാണെന്ന് -തുടങ്ങിയേടത്ത് തന്നെ അത് എത്തിച്ചേരുന്നു എന്ന് – ശ്രീരാമന്‍ വിശ്വസിക്കുന്നു. പൂര്‍ണതയുടെ പ്രതീകമാണ് വൃത്തം എങ്കില്‍ ശ്രീരാമന്റെ കഥകള്‍ക്ക് വൃത്താകൃതിയാണ്; കഥാപാത്രങ്ങള്‍ പലരും തുടങ്ങിയേടത്ത് തിരിച്ചെത്തുന്നു. ആധ്യാത്മികതയിലേക്കുള്ള ചവിട്ടുപടിയായി അഗമ്യഗമനത്തെ ശ്രീരാമന്‍ കഥകളില്‍ ചിത്രീകരിക്കുന്നു.


സ്ത്രീയുടെ മാനസിക കരുത്തിനെ പ്രകീര്‍ത്തിക്കുന്ന കഥകളില്‍ വാസ്തുഹാര ,  കൗസല്യ മൂത്തമ്മ എന്നിവ ദേശകാല പശ്ചാത്തലത്തില്‍തന്നെ വ്യക്തിത്വഘടനയുടെ സ്ഥായിയാല്‍ വ്യത്യാസപ്പെടുന്നു. വാസ്തുക്കള്‍ ഹരിക്കപ്പെട്ടവരുടെ ഭൂമിയിലാണ് നാം അലയുന്നതെന്ന ജീവിതസത്യം  അദ്ദേഹം അനാവൃതമാക്കി "വാസ്തുഹാര " യിലൂടെ . ദേശത്തില്‍നിന്ന് ദേശീയതയിലൂടെ സാര്‍വദേശീയതയിലേക്ക് വളരുന്ന ഭാഷയും ആഖ്യാനവുമാണ് സി വി ശ്രീരാമന്റേത്. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷാസ്വത്വത്തോടൊപ്പം സംസ്കൃതവും ഇംഗ്ലീഷും സാന്ദര്‍ഭികമായും സ്വാഭാവികമായും കടന്നുവരുന്നു.
മനുഷ്യസ്നേഹം വേണ്ട , വെറുമൊരു സ്നേഹമെങ്കിലും. ഒരു വളര്‍ത്തുമൃഗമായ സയാമീസ്‌ പൂച്ച തലമുറകളിലൂടെ വളര്‍ന്നു വന്നത് ഈ സ്നേഹരാഹിത്യത്തിന്റെ  പ്രതീകമായാണ്  " കൗസല്യ മൂത്തമ്മ"യില്‍ കഥാകാരന്‍ അവതരിപ്പിക്കുന്നത്‌ .

പെന്മയെ ശക്തമായി സമീപിക്കുന്ന കഥകളാണ് ' ഉര്‍ളോസ്' , ' വെളുത്ത പക്ഷിയെ കാത്ത്" എന്നീ കഥകള്‍ . കാലത്തിന്റെ വെളിയിടങ്ങളില്‍ നിരാലംബമാക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ അകലോകമാണ് 'ഉര്‍ളോസില്‍ ' ശ്രീരാമന്‍ പകര്‍ത്തി വെയ്ക്കുന്നത് . ശ്രീരാമന്റെ കഥകളില്‍ മികച്ചു നില്‍കുന്നത് പുരുഷ കഥാപാത്രങ്ങളെക്കാള്‍ സ്ത്രീ കഥാപാത്രങ്ങളാണ് . അതിനുധാഹരണമാണ്ധീരാ ദീദി .
ഒരുപക്ഷേ ധീരാ ദീദി  ശ്രീരാമന്റെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാകുന്നു " വെളുത്ത പക്ഷിയെ കാത്ത്  ' എന്ന കഥയിലൂടെ . സ്ത്രീമനസ്സിന്റെ അടരുകളിലൂടെ ശ്രീരാമന്റെ പ്രയാണമാണ് ഈ കഥ.

 

'ചിദംബര' ത്തിലും മരണവും കാമവും ഉള്‍പ്പെട്ട അശാന്ത സഞ്ചാരമാണ് പ്രതിപാദിക്കുന്നത്. ശരീരകാമനകളുടെ ഒരു നിമിഷത്തെ സ്വാസ്ഥ്യത്തിനുവേണ്ടി ജീവിതകാലമത്രയും അസ്വാസ്ഥ്യനാകേണ്ടി വരുന്ന അയാളില്‍ അവളൊരു ദാഹമായിത്തീരുകയാണ് . ഒരുപക്ഷേ അത് ആത്മാവിന്റെ കൂടി ദാഹമാകുന്നത് കൊണ്ടാണ് അവരിരുവരും ഒന്നാകുന്നത്. ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു , ആത്മഹത്യ ചെയ്യുന്ന അവളുടെ ഭര്‍ത്താവ് . ഇതിനിയില്‍ ആത്മവിചാരണ നടത്തുന്ന അയാള്‍ മോക്ഷ മാര്‍ഗ്ഗമേന്നോണം ചിദംബരത്തെയ്ക്കു പുറപ്പെടുന്നു. അയാളുടെ ഉള്ളിലെ ശാന്തിയുടെ വേരുകള്‍ അവിടെ വെച്ച് കൂടുതല്‍ ശക്തമാകുന്നു . അതുകൊണ്ട് തന്നെ അയാളൊരിക്കലും ലക്ഷ്യത്തില്‍ എത്തുന്നില്ല .


  സ്ത്രീജീവിതം   “പൊന്തന്‍മാട”യില്‍ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഉദ്ഘോഷമാകുമ്പോള്‍തന്നെ,  കീഴാള സ്ത്രീസ്വത്വം സാമൂഹികാധികാരത്തിനായി മതം മാറുന്നു. മതം മാറിയ കാര്‍ത്തു പൊന്തന്‍മാടയെ ക്ഷണിക്കുന്നത് ഒരുമിച്ചുള്ള ദാമ്പത്യത്തിനാണ്. സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുമ്പോഴേ ദാമ്പത്യം സംഗതമാകുന്നുള്ളൂ എന്നും കീഴ്ത്തട്ടില്‍ സ്ത്രീപുരുഷബന്ധം ഒരു “കൂട്ടിക്കൊണ്ടുവരല്‍”  മാത്രമേ ആകുന്നുള്ളൂ എന്നുമുള്ള നിലപാട് ശ്രീരാമന്‍ മുന്നോട്ടു വയ്ക്കുന്നു. കാര്‍ഷിക സംസ്കൃതിയുടെ ഭൂപടത്തില്‍, കീഴാളജീവിതം അടയാളപ്പെടില്ലെന്നും അവന്റെ അധ്വാനം മാത്രമേ പ്രസക്തമാവുന്നുള്ളൂ എന്നും “പൊന്തന്‍മാട” ഉദാഹരിക്കുന്നു. കീഴാളജീവിതത്തിന്റെ നൈസര്‍ഗികമായ നിഷ്കളങ്കത കൊണ്ടാവാം അധ്യാത്മികതക്ക് അവിടെ സ്ഥാനമില്ല.


മനുഷ്യബന്ധങ്ങളുടെ  ആഴങ്ങളില്‍ പതിഞ്ഞു കിടക്കുന്ന നന്മയുടെ നിലാവെളിച്ചം അനുഭവവേദ്യയമാക്കിയ ഈ പുസ്തകത്തിലെ ഓരോ കഥയും ജീവിതത്തിന്റെ നടുമുറ്റത്ത് നാം കണ്ടുമറന്നതോ കേട്ട് പരിചയമുള്ളതോ അതുമല്ലെങ്കില്‍ കാണാനിരിക്കുന്നതോ ആയ സംഭവങ്ങളാണ് . അനിശ്ചിതമായ ജീവിതത്തിന്റെ ആന്ദോളനങ്ങള്‍ക്കിടയില്‍ മനസ്സില്‍ സ്വരുക്കൂട്ടി വെയ്ക്കാവുന്ന മനോഹരമായ വായന ഈ പുസ്തകം സമ്മാനിക്കും എന്നതില്‍ തര്‍ക്കമില്ല .  ശ്രീരാമന്റെ പതിനാറു കഥകള്‍ അടങ്ങിയ ഈ പുസ്തകം പുറത്തിക്കിയിടുള്ളത് ഗ്രീന്‍ ബുക്സ്‌ ആണ് . മുഖവില : നൂറ്റി മുപ്പത്തി അഞ്ചു രൂപ .

Friday, February 22, 2013







മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത എഴുത്തുകാരന്‍. 'നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത്, സ്മരണ, ഒക്കിനാവയിലെ പതിവ്രതകൾ ' എന്നീ മൂന്നു കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞ ജയരാജില്‍ നിന്നും നമുക്കു ലഭിച്ചുള്ളൂ എങ്കിലും അവ മൂന്നും കാണപ്പെട്ട കൃതികള്‍ തന്നെയായിരുന്നു. മഞ്ഞ് എന്ന ഒറ്റ കഥ മതി ജയരാജിന്റെ സര്‍ഗ വൈഭവത്തെ വിലയിരുത്താന്‍ . ഒക്കിനാവയിലെ പതിവ്രതകള്‍, മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.


മലയാള സാഹിത്യത്തിൽ ഒരു സാധാരണ കഥാകാരനായിരുന്നില്ല യു. പി. ജയരാജ്‌. രാഷ്ട്രീയമായ ഉൾക്കാഴ്ചയും സത്യസന്ധതയും പുലർത്തിയിരുന്ന യു പി ജയരാജ്‌ തന്റെ കഥകളെ വ്യവസ്ഥക്കെതിരായ സർഗമുന്നേറ്റങ്ങളാക്കുകയായിരുനു. രചനകളുടെ  മണ്ഡലങ്ങളിൽ കലാപങ്ങൾ സൃഷ്ടിച്ച ആധുനികതയുടെ ഊര്‍ജ്ജത്തെ വ്യവസ്ഥക്ക്‌ എതിരായ മുന്നേറ്റങ്ങളുമായി ബന്ധിപ്പിച്ച മലയാളത്തിലെ അപൂർവ്വ എഴുത്തുകാരിൽ ഒരാളായിരുന്നു  ജയരാജ്‌.


സാമൂഹ്യമാറ്റത്തിന്റെ  മൂർത്ത പ്രശ്നങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും, അതിവൈകാരികതയുടെയോ , അതിവാചാലതയുടെയോ അവതരണങ്ങളിൽ നിന്ന് വിമുക്തമായ ഭാഷാശൈലിയും തന്റെ കഥകളെ മുഴുവൻ സമൂഹതിന്റെ ചലനങ്ങളുമായി തന്നെ ബന്ധിപ്പിക്കണം എന്ന നിർബന്ധബുദ്ധിയും ജയരാജിനു ഉണ്ടായിരുന്നു. വിപ്ലവപ്രസ്ഥാനത്തിനുണ്ടാകുന്ന തിരിച്ചടിയിൽ  ജീവിതകാലം മുഴുവനും ഉത്കണ്ഠകുലനായിരുന്ന ജയരാജ്‌ തന്റെകഥകളിലൂടെയും  സ്വകാര്യ  എഴുത്തുകളിലൂടെയും സൂഷ്മമായ നിരീക്ഷണത്തിനും വിമർശനത്തിനും അതെല്ലാം വിധേയമാക്കി.



ഡി .സി .ബുക്സ്‌ പ്രസിദ്ധീകരിച്ച 
' യു .പി . ജയരാജിന്റെ കഥകള്‍ , സമ്പൂര്‍ണം എന്ന പുസ്തകത്തില്‍ അദ്ധേഹത്തിന്റെ മരണത്തിന് മുന്‍പ് പ്രസിദ്ധീകരിച്ചതും മരണശേഷം സമാഹരിച്ചതുമായ നാല്പത്തിഏഴു കഥകളാണ് ഉള്ളത് . അതില്‍ തന്നെ എന്റെ വായനയെ ആകര്‍ഷിച്ച കഥകളായ , 'തെയ്യം ' , 'മഞ്ഞു ' , 'നിരാശഭരിതനായ സുഹൃത്തിനൊരു കത്ത് ' , ' ക്കിനാവയിലെ പതിവ്രതകള്‍ ' എന്നീ നാലുകഥകളെക്കുറിച്ചാണ് ഇനി ഞാന്‍ പറയുന്നത് .



നാട്ടുമണ്ണിന്റെ പശിമയില്‍ നിന്നും ഉയിര്‍കൊണ്ട ഒരു ദൃഡബിംബമുണ്ട് 'തെയ്യങ്ങളി'ല്‍ . പള്ളിയറയ്ക്ക് മുന്നിലുള്ള തന്റെ തറയില്‍ നിലകൊണ്ടു ആകാശത്തിലേക്ക് വെള്ളിദണ്ഡ്‌ ആഞ്ഞുവീശി രൌദ്രതയോടെ അട്ടഹസിക്കുന്ന ഗുളികനാത്. കഥാന്ത്യത്തില്‍ ഗുളികന്‍ യുവത്വത്തിന്റെയും ശക്തിയുടെയും  സാഹസികതയുടെയും മൂര്‍ത്ത രൂപമായി മാറുന്നു . ഗുളികന്റെ ഉരിയാടലിനു പൊടുന്നനെ രാഷ്ട്രീയ മാനം കൈവരുന്നു . അത്യസാധാരണമായ ഈയൊരു മുഹൂര്‍ത്തം സന്നിവേശിക്കപ്പെട്ടതോടെ കഥയാകെ കനല്‍ക്കൂനപോലെ ജ്വലിക്കുന്നു.



അടിയന്തരാവസ്ഥയോടുള്ള ഏറ്റവും രൂക്ഷമായ പ്രതികരണം എന്ന് വിശേഷിപ്പിക്കാവുന്ന 'മഞ്ഞ്'  എന്ന കഥയില്‍ ഹെമിംഗ്‌വേയുടെ കിഴവനായ നായകന്‍ സാന്തിയാഗോ നിവര്‍ന്നു നിന്നു പൊട്ടിച്ചിരിക്കുന്നുണ്ട് .
ഇന്നത്തെ സാഹചര്യത്തിലെ മനുഷ്യാവസ്ഥയെപറ്റി മൌലികമായി അസ്വസ്ഥനാകാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു ഈ കഥ എന്നതാണ് പ്രധാനം . ധീരതയുടെ ശോണമുദ്രകള്‍ ആവാഹിച്ച , നേരിടുള്ള സംവേദനം സാധ്യമാക്കിയ ഒരു സുതാര്യരചനയാണ് മഞ്ഞ് . മഞ്ഞ് അവസാനിക്കുന്നതും സാന്തിയാഗോയിലാണ് .


" പുറത്തു കൊടും ശൈത്യമുണ്ട് . മഞ്ഞുണ്ട് . ശവംതീനികളായ  ഡിറ്റന്‍റ്റസ് പക്ഷികളുണ്ട് . എങ്കിലും വെല്ലുവിളികളെ ഒരു നായാട്ടുകാരന്റെ മനസ്ഥയ്ര്യത്തോടെ നേരിടുകയും പരാജയങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ എന്ന മുക്കുവന്റെ പൌരുഷവും കൂസലില്ലായ്മയും നിറഞ്ഞ ധീരമായ പുഞ്ചിരി ഞങ്ങളുടെ ഉള്ളില്‍ പിന്നെയും പൊട്ടിച്ചിതറുകയാണ്. "


ജയരാജിന്റെ കത്തുകളും കഥകളും നിറവേറ്റിയത് ഒരേ ധര്‍മ്മമാണ് . എങ്ങോ കാതോര്‍ത്തിരിക്കുന്ന, അജ്‌ഞാതരായ വായനക്കാരെ സ്‌നേഹപൂര്‍വം അഭിസംബോധന ചെയ്‌തെഴുതിയ കത്തുകളായിരുന്നു ജയരാജിന്റെ കഥകള്‍. അതേപോലെ ഉറ്റസുഹൃത്തുക്കള്‍ക്കയച്ച കത്തുകള്‍ അവര്‍ക്കുമാത്രം വായിക്കാനുള്ള കഥകളുമായിരുന്നു. കഥകളില്‍ പ്രതീക്ഷിക്കാനാവാത്ത ഒരു വാക്യം പോലും ജയരാജ് കത്തുകളില്‍ കുറിച്ചിരുന്നില്ല. അതു കൊണ്ടാണ് ജയരാജിന്റെ ഓരോ കത്തും കഥ പോലെ മനോഹരവും ഓരോ കഥയും കത്തു പോലെ ഹൃദയസ്‌പര്‍ശിയുമായത്. അതുകൊണ്ട് കൂടിയാകാം " നിരാശഭരിതനായ സുഹൃത്തിനൊരു കത്ത് ' എന്ന് തന്റെ കഥാസമാഹാരത്തിന് അദ്ദേഹം പേരിട്ടത് .


കത്തുകളില്‍ ജയരാജ്‌ ഉത്സാഹഭരിതനായിരുന്നു . രോഷവാനായിരുന്നു . പരിഹാസത്തിന്റെ നിറങ്ങള്‍ കൂടി അതിലുണ്ടായിരുന്നു . സാഹിത്യത്തെയും സമകാലികരാഷ്ട്രീയത്തെയും സാംസ്‌കാരിക ചലനങ്ങളെയും  ആ കത്തുകള്‍ ഗൌരവകരമായി കണ്ടിരുന്നു എന്നതിന്റെ തെളിവാണ് ഈ കഥ . വിപ്ലവസ്വപ്നങ്ങളെ താലോലിക്കുന്ന ദൃഡമായൊരു മനസ്സ് ഈ കഥയില്‍ ഒളിച്ചുവെച്ചിരിക്കുന്നു.

നിരാശഭരിതനായ സുഹൃത്തിന്റെ കത്ത് അവസാനിപ്പിക്കുന്നത് ങ്ങിനെയാണ്,


"
നിലം പതിക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സുപോലെ പുതുതായി മറ്റൊരാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട് . സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ ധീര യോദ്ധാവും രാമബാണം പോലെ , സഹസ്രങ്ങളായി പെരുകുന്നുമുണ്ട് . വെയില്‍ ചിന്നുന്നുണ്ട് . ഓര്‍മ്മകള്‍ ഉണരുന്നുണ്ട് . കാക്കകള്‍ കരയുന്നുണ്ട് . മരങ്ങള്‍ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്. ചൂഷണം പെരുകുന്നുണ്ട് . അതു കൊണ്ടുതന്നെ സമരം തുടരുന്നുമുണ്ട് . "



അവസാനകഥയായ ' ക്കിനാവയിലെ പതിവ്രതക' ളില്‍ പുതിയ ലോകവും കാലവും നിര്‍ലജ്ജമായി വെളിവാക്കുന്ന ആസക്തികള്‍ ഒന്നടങ്കം സമാഹൃതമാണ്. ചുറ്റിലും അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന നെറികേടുകള്‍ പച്ചയായി ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞു കൊണ്ട് അവതരിപ്പിക്കുകയാണിവിടെ കഥാകാരന്‍ . കണിശമായ ധാരണകള്‍ വെച്ച് പുലര്‍ത്തുന്ന , നേരിലേക്ക് വിരല്‍ ചൂണ്ടുന്ന കഥ .
മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് തെല്ലും പരിഗണിക്കാതെ,  ഒരു ജന്മത്തില്‍ സാധ്യമാകുന്ന സുഖഭോഗങ്ങള്‍ ആകെയും അനുഭവിച്ചു തീര്‍ക്കാന്‍ വെമ്പല്‍ പൂണ്ട ക്കിനാവ ,വെറുമൊരു ഭാവനയെന്ന് സമ്മതിക്കുവാന്‍ മനസ്സ് തയ്യാറാകാത്തതാണ് ഈ കഥയിലെ വിജയം .



 മരണശേഷം വെളിച്ചം കണ്ട ' സ്വാര്‍ത്ഥനായ അഹങ്കാരിയുടെ ജീവിതത്തില്‍ നിന്നു ' എന്നതിലെ (കഥയെന്നു പറയാന്‍ ആകില്ല ,മറ്റെന്തു പേരിടണമെന്ന് എനിക്കറിയുകയും ഇല്ല ) ചില വരികള്‍ ഉദ്ധരിക്കട്ടെ ...

" എനിക്കിനി വെട്ടിപ്പിടിക്കാനോ , സ്വപ്നം കാണാനോ , കത്തിച്ചു കളയാനോ , എന്റേതായ ഒരു ലോകമില്ല . ഒരു ഭാവിയുമില്ല . കാരണം മറ്റു പലതും തേടിയ കൂട്ടത്തില്‍ എനികൊന്നു മാത്രം നഷ്ടമായി - എന്നെ . ഒരിക്കല്‍ ധീരനും , പ്രക്ഷോപകാരിയും അഹങ്കാരിയും എഴുത്തുക്കാരനും സത്യസന്ധനുമായിരുന്ന എന്നെ - "

മരണം മുന്‍കൂട്ടി കണ്ടെഴുതിയതാണോ എന്ന് സംശയിച്ചു " പരേതനെക്കുറിച്ചുള്ള അറിയിപ്പുകള്‍ ' എന്ന കഥ .


കുറച്ചു ദിവസം മുന്‍പേ ഫേസ് ബുക്ക്‌ സുഹൃത്ത്‌ എഴുതിയ ഒരു സ്റ്റാറ്റസ് ഓര്‍ക്കുന്നു ,'ഒരിക്കലും മരിക്കാന്‍ പാടില്ലാതവരുടെ ഒരു ലിസ്റ്റ്. അതാതു മേഖലകളില്‍ കയ്യൊപ്പ് പതിപ്പിച്ചവരെ നമുക്കതില്‍ ചേര്‍ക്കാം ' എന്നുകൂടി പറഞ്ഞിരുന്നു . ന്ന് ...ജയരാജിനെ വായിച്ചവസാനിപ്പിച്ച ഈ ദിനം അദ്ധേഹത്തിന്റെ പേര് കൂടി ആ ലിസ്റ്റില്‍ എഴുതി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ചിന്തകളില്‍ അഗ്നിയും കൊടുംകാറ്റും കൊണ്ട് നടന്നിരുന്ന ഈ എഴുത്തുകാരനെ ഞാനും ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു . ഗൌരവകരമായ ചിന്തകള്‍ ഇഷ്ടപ്പെടുന്ന പ്രിയവായനക്കാരെ ഒരിക്കലെങ്കിലും നിങ്ങളുടെ വായനയുടെ പരിധിയില്‍ ഇദേഹത്തെക്കൂടി കൂട്ടുക . അതൊരു  നഷ്മാകില്ലെന്നു എന്റെ ഉറപ്പ്.