വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Tuesday, January 29, 2013

മീരയുടെ കഥകള്‍ ( പുനര്‍വായന )

ഈ ദിവസങ്ങളിലെ വായനകളിലും ചര്‍ച്ചകളിലും ഏറെ  കേട്ട ഒരു പേരായിരുന്നു എഴുത്തുകാരി മീരയുടെത് .ഇലഞ്ഞി പോസ്റ്റ്‌ ചെയ്ത കഥ  ' ഓര്‍മ്മയുടെ ഞരമ്പുകള്‍ ' വായിച്ചപ്പോള്‍ മുതല്‍ മീരയൊരു സ്വപ്നമാകുകയായിരുന്നു . പിന്നീട് മനോജ്‌  , ബിനു , എന്നിവരുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞപ്പോള്‍ പിറ്റേന്ന് തന്നെ മീരയെ തേടിയിറങ്ങി ഞാന്‍ .

വല്ലാത്തൊരു ആകാംക്ഷയോടെയാണ് വായിക്കാനിരുന്നത് . ' മീരയുടെ കഥകള്‍ ' എന്ന സമാഹാരത്തിലെ ഇരുപത്തി ആറു കഥകള്‍ ആണ് ഈ പോസ്റ്റിനു അടിസ്ഥാനം . മനോഹരമായ , വ്യത്യസ്തവായന സമ്മാനിച്ച ഈ കഥകള്‍ നിങ്ങള്ക്ക് കൂടി  വേണ്ടി പങ്കുവെച്ചിലെങ്കില്‍ ഒരു പക്ഷെ എന്റെ വായന പൂര്‍ണമാകില്ല . ഞാനിവിടെ പറയുന്നത് അതിലെന്നെ ഏറെ ആകര്‍ഷിച്ച അഞ്ചു കഥകളെ കുറിച്ചാണ് . സ്വപ്നം കാണുംപോലൊരു നിര്‍വൃതിയോടെ വായിച്ചു തീര്‍ത്തും ഏറെ ഇഷ്ടമായതും  ' ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ ' ആണ്  . ഇനി  എഴുത്തുക്കാരിയെ കുറിച്ചും കഥയെക്കുറിച്ചും പറയട്ടെ ഞാന്‍.
(ഈ കാഴ്ചപ്പാടുകള്‍ എന്റെ വായനയുടെ പരിമിതിയില്‍ ഞാന്‍ കണ്ട ചില നുറുങ്ങുകള്‍ ആണ് . മീരയെ എഴുതുവാന്‍ മാത്രം ഞാനാളല്ല . ക്ഷമിക്കുക , ഏവരും .)





നല്ല എഴുത്തുക്കാരിയുടെ  കയ്യൊപ്പുപ്പതിഞ്ഞ കുറെയേറെ കഥകള്‍ വായിക്കാന്‍ കഴിയുക എന്നുള്ളതൊരു സൌഭാഗ്യമാണ് . പലപ്പോഴും വിരസമായി പോയേക്കാവുന്ന ചെറുകഥകള്‍ക്കു  മുമ്പില്‍ വായനക്കാരെ പിടിച്ചിരുതണമെങ്കില്‍ അത്രയേറെ വായനക്കാരനെ  മോഹിപ്പിക്കുന്ന ഘടകം അതിലുണ്ടാകണം . ' കെ . ആര്‍ .മീരയുടെ കഥകള്‍ ' എന്ന സമാഹാരത്തില്‍ ഒന്നോ രണ്ടോ കഥകള്‍ ഒഴികെ ബാക്കിയെല്ലാം അത്തരമൊരു വായന സമ്മാനിക്കുന്നവയാണ് . കഥകള്‍ മുഴുവന്‍ വായിച്ചു കഴിഞ്ഞാല്‍ ശരിക്കും നമ്മള്‍ വിസ്മയപ്പെടും . 'മോഹമഞ്ഞ', 'ശൂര്‍പ്പണഖ', 'കരിനീല ', 'ഓര്‍മയുടെ ഞരമ്പ്' , 'കരിനീല' , 'ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍' ,തുടങ്ങിയ കഥകളിലൂടെ മൗലികമായൊരു വ്യക്തിത്വം മലയാള ഫിക്ഷനില്‍ സ്ഥാപിക്കുകയായിരുന്നു മീര.

ഗഹനമായ ജീവിതവീക്ഷണവും ഭാവതീഷ്ണതയാര്‍ന്ന ഭാഷാശൈലിയും വിശാലമായ അനുഭവസമ്പത്തും അപൂര്‍വ്വതയുളള ഇതിവൃത്തങ്ങളുമൊക്കെക്കൊണ്ട്‌ ശ്രദ്ധേയമായ കഥകള്‍ ആണ് മീരയുടെത്.  പത്രപ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്ത്‌ മീരയുടെ കഥാലോകത്തെ ഒട്ടൊന്നുമല്ല പോഷിപ്പിച്ചിട്ടുളളത്‌.
മീരയുടെ ചെറുകഥകളില്‍ വലിയൊരുപങ്ക്‌ ഇതിവൃത്തത്തിന്റെ അപൂര്‍വ്വത കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടവയാണ്‌. അഥവാ ഇതിവൃത്തത്തിന്‌ അപൂര്‍വ്വത അവകാശപ്പെടാനില്ലെങ്കില്‍ ആഖ്യാനത്തില്‍ കൈവരിക്കുന്ന അപൂര്‍വ്വത കൊണ്ട്‌ ചില കഥകള്‍ ശോഭിക്കുന്നു.


പുതിയ ലോകത്തിലും പുതിയ കാലത്തിലും സ്ത്രീ അനുഭവിക്കേണ്ടിവരുന്ന വിവിധങ്ങളായ ജീവിത വ്യഥകളെ തീവ്രമായി ആവിഷ്കരിക്കുന്ന നിരവധികഥകള്‍ ഇന്നുണ്ടാകുന്നുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി ഇത് വെറുമൊരു കഥ അല്ല, അനുഭവമാണ്, സത്യങ്ങളാണ് എന്ന് വായനക്കാരന്റെ മനസ്സില്‍ തോന്നിപ്പിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിടുണ്ട് .  കഥ വായിക്കുമ്പോള്‍ മനസ്സിന് തുടര്‍ച്ചയായി മുറിവേല്‍ക്കുന്ന ആഖ്യാനം. കഥാകാരി, അവരുടെ തന്നെ വാക്കുകളില്‍, ഇപ്പോള്‍ കുരയ്ക്കുകയല്ല, ഗര്ജിക്കുകയാണ്. മീരയുടെ ഗര്‍ജനം ഈ സമൂഹത്തോടാണ്.  



രോഗവും പ്രണയവും കാമവും ചേർന്ന ഒരു കഥ വിടരുകയാണ്‌ 'മോഹമഞ്ഞ'യിൽ.അടിച്ചമർത്തപ്പെടുന്ന ആസക്തികളെയും സ്നേഹിക്കപ്പെടാതെ പോകുന്ന മനുഷ്യനെയും ഈ കഥ ചേർത്തുനിർത്തി കാണുന്നുണ്ട്‌.
  "ജീവിതത്തിലാദ്യമായി കാണുകയാണെങ്കിലും പ്രണയബന്ധങ്ങളിൽ പതിവുള്ളതുപോലെ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് അവളും ഇവളെ എപ്പോഴോ പരിചയപ്പെട്ടിട്ടുണ്ടല്ലോ എന്ന് അയാളും വിചാരിച്ചു."കഥയ്ക്കുള്ളിൽ തെളിയുകയും മറയുകയും ചെയ്യുന്ന വർണ്ണങ്ങൾ (മഞ്ഞ/ചാര നിറങ്ങൾ) സൃഷ്ടിക്കുന്ന വിനിമയഭംഗിയും കഥയുടെ വായനയിൽ നാം കാണണം. രോഗവും പ്രണയും കാമവും എത്ര ആഴത്തിലും കലാത്മകമായും ആണെന്നോ ഈ കഥയിൽ കൂടിക്കലരുന്നത്‌ . ‘മോഹമഞ്ഞ’യുടെ വിവര്‍ത്തനം ‘ശൂര്‍പ്പണഖ’ എന്ന പേരില്‍ തമിഴില്‍ പ്രസിദ്ധീകരിക്കപ്പെട്ടിടുണ്ട് .



ഒരു പെണ്ണിന്റേതു മാത്രമായ അനുഭവങ്ങളെ ഒരു പെണ്ണിനു മാത്രം കഴിയുന്ന രീതിയില്‍ വിവരിക്കുകയാണ് കരിനീലയില്‍ എഴുത്തുകാരി. കഥയുടെ ഭാഷ പൂര്‍ണമായും ലളിതമാണ്, ഒരു അനുഭവകഥനത്തിന്റെ രീതി, കേള്‍ക്കുന്നവരില്‍ നീറിപ്പിടിക്കുന്ന വാക്കുകളും വാചകങ്ങളും . കരിനീലയിലെ നായിക ആദ്യം സ്വന്തം പ്രണയം കണ്ടെത്തുന്നു, അപ്പോള്‍ തന്നെ അത് അല്പായുസ്സാണെന്നവള്‍ മനസ്സിലാക്കുന്നുമുണ്ട്. പ്രണയമാളുന്നതും കത്തിയൊടുങ്ങി വിരഹത്തിന്റെ മഞ്ഞു വീഴ്ചയിലവള്‍ തണുത്തു വിറയ്ക്കുന്നതും വായനയില്‍ നാം തുടര്‍ന്നു കാണുന്നു. അതിനിടയിലൂടെ അവള്‍ കടന്നുപോകുന്ന സ്ത്രൈണാനുഭവങ്ങളുടെ സത്യസന്ധമായ ഒരു ചിത്രം ഈ കഥയിലുണ്ട്.
സ്വന്തം ഇണയെ കണ്ടെത്തുന്ന പെണ്‍‌ജീവകോശങ്ങളുടെ തുടിപ്പ്, ആഗ്രഹം, ആസക്തി. ഇക്കാര്യങ്ങളെ പച്ചയ്ക്കിങ്ങനെ പറയാതെ ആലങ്കാരിക സാഹിത്യഭാഷയില്‍ പറയാനറിയാത്ത എഴുത്തുകാരിയല്ല മീര, പക്ഷേ , ഇവിടെ, ഈ വാക്കുകളില്‍ എത്ര ഭംഗിയാണീ സത്യത്തിന്, എത്ര തീവ്രതയാണീ വികാരങ്ങള്‍ക്ക്.
“ അല്ലെങ്കിലും നിരാശപ്പെടുത്താത്ത ഏതു പുരുഷനാണ് ഭൂമിയിലുള്ളത്? അല്ലെങ്കിലും അര്‍ഹിക്കും വിധം സ്നേഹിക്കപ്പെട്ട ഏതു സ്ത്രീയുണ്ടു ഭൂമിയില്‍ ? അല്ലെങ്കിലും വേദനയില്ലാതെ എന്തു പ്രേമം ?“ ” അവിവാഹിതര്‍ക്കു കാഴ്ച കൂടും, വിവാഹിതര്‍ക്കു അതു കുറയും “ എന്നിങ്ങനെ കൌതുകകരവും സത്യസന്ധമെന്നു സ്ത്രീകള്‍ ചിന്തിക്കുന്നതുമായ പല നിരീക്ഷണങ്ങളും ഈ കഥയില്‍ കാണാം .

കരിനീലക്കുന്ന ഈ അനുഭവം ഓരോ ജീവിതത്തിലും ഒരിക്കലെങ്കിലും സംഭവിക്കുന്നുണ്ടാകാം. ശിവന്റെ കണ്‌ഠത്തിലെ കരിനീലപ്പാടുപോലെ അത്‌ ഓരോ മനുഷ്യനിലും ബാക്കി നില്‍ക്കുന്നു. പണ്ടു വിഴുങ്ങിയ വിഷത്തിന്റെ അടയാളം. ശിവന്റെ കഴുത്തില്‍ അതൊരു തടാകം പോലെ കിടന്നുവെന്നാണ്‌ പുരാണത്തിലെഴുതിയിരിക്കുന്നത്‌. ഓരോ തവണ അതിലേക്കു നോക്കുമ്പോഴും അത്‌ പ്രേമദംശനത്തിന്റെ പാടായിട്ടാണ്‌ പാര്‍വതിക്ക്‌ തോന്നുന്നത്‌. മലയാളഭാവനയില്‍ മാരകപ്രണയദംശനത്തിന്റെ അത്തരമൊരു അടയാളമാണ്‌ കരിനീല.
ശൂര്പ്പണഖയുടെ കഥയെന്ന് കേള്ക്കുമ്പോള് ആദ്യം മനസില് ഓടി വരുന്നത് രാമായണത്തിലെ ആരണ്യകാണ്ഡമാണ്. പക്ഷെ മീരയുടെ ശൂര്‍പ്പണഖ അത്തരത്തില്‍ ഒരുവളല്ല. ഫെമിനിസം ജീവശ്വാസമെന്നു  കരുതുന്ന , വിവാഹവും മാതൃത്വവും പൊള്ളയെന്നു വിശ്വസിക്കുന്ന , എങ്കിലും മകളുടെ വളര്‍ച്ചയില്‍ ആതിപ്പി ടിക്കുന്ന  അനഘ  എന്ന കഥാപാത്രം മനസ്സില്‍നിന്നും പെട്ടെന്ന് മായില്ല.  ഒരഹങ്കാരിയെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും പതറാത്ത ചിന്തകളും കടുംപിടുതവുമായി അനഘ വായനക്കാരുടെ മനസ്സില്‍ ഇരുപ്പുറപ്പിക്കും. ഒപ്പം ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി  ലാക്ടോജെന്‍ ഇഷ്ടപ്പെടുന്ന അനഘയുടെ മകള്‍ സീതയും. മാറി വരുന്ന കുടുംബ വ്യവസ്ഥിതികളോടുള്ള  അമര്‍ഷം ഒരല്പം പരിഹാസത്തിന്റെ മേമ്പൊടിയോടെ വായിക്കാം ഈ കഥയില്‍ .


 ഇരകളാകുന്ന  പാവം മനുഷ്യ ജീവികളോടു നമ്മുടെ സമൂഹം എത്ര ക്രൂരമായാണ് പെരുമാറുന്നത്  എന്നോര്‍മിപ്പിക്കുന്ന കഥയാണ് കൃഷ്ണഗാഥ . ഉന്നത ജീവിതസാംസ്കാരിക മാനസില നിലവാരത്തിലാണ് എന്ന് അഹങ്കാരത്തോടെ കൊട്ടിഘോഷിക്കുന്ന നാം, മനുഷ്യത്വം, അനുകമ്പ, സ്നേഹം എന്നീ മാനുഷിക വികാരങ്ങള്‍ക്കൊന്നിനും നമ്മില്‍ ഇടമില്ല എന്നുകൂടി ഉത്ഘോഷിക്കുകയാണ്  ഈ കഥയില്‍ . മാധ്യമങ്ങള്‍ ചെയ്യുന്നതും തികച്ചും അപക്വം. സ്വന്തം പോലെ വിശ്വസിച്ചു സര്‍വ്വ സ്വതന്ത്രവും നല്‍കിയ കൂട്ടുകാരനില്‍ ഒരു മൃഗം ഒളിച്ചിരിക്കുന്നത് അറിയാതെ പോയ , മാനസിക വളര്‍ച്ചയില്ലാത്ത മകളെ  കെണിയില്‍ വീഴ്ത്തുന്ന അധ്യാപകനെ എന്ത് ചെയ്യണം എന്നറിയാത്ത , കൌതുകങ്ങള്‍ക്കപ്പുറം  തനികെന്തു സംഭവിച്ചു എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത , ഒരു കുഞ്ഞിന്റെയും അച്ഛന്റെയും മാനസിക വ്യാപാരങ്ങള്‍ കൃത്യമായി വരച്ചിട്ട  കഥയാണിത് . ഇന്നത്തെ സമൂഹത്തില്‍സംഭവിച്ചുകൊണ്ടിരിക്കുന്ന കഥ .

പോളിയോ ബാധിച്ച അതിസുന്ദരിയായ മുസ്ലിം യുവതിയുമായി സത്യനെന്നവാടകകൊലയാളിയുടെ പ്രണയമാണ്‘ഏകാന്തതയുടെനൂര്‍വര്‍ഷങ്ങള്‍’നൂര്‍അയാളുടെസ്ത്രീയാണ്.അവള്‍ക്കുവേണ്ടിയാണ് അയാള്‍ പുരുഷനായി അവശേഷിക്കുന്നത് . അവളിലേക്കുള്ള ആകര്‍ഷണത്തിന്റെ സത്യം അവസാനമാണ് അയാള്‍ക്ക്‌ മനസ്സിലാകുന്നത് . അയാളുടെ അഹന്തയായിരുന്ന ഏകാന്തതയാണ് നൂര്‍ എന്ന അയാളുടെ രത്നം തട്ടിത്തെറിപ്പിച്ചത് .
ഇനി പുസ്തകത്തിലെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ , കാലവുമായി സ്ഫോടനശക്തിയോടെ ഇടപഴകുന്ന കഥകളാണ് ഈ സമാഹാരത്തില്‍ . വാക്കുകളില്‍ അതീവ ജാഗ്രതയുള്ലോരു മനസ്സ് ഈ കഥകള്‍ക്കു പിന്നിലുണ്ട് . വായനയെ ആഹ്ലാദകരമാക്കുന്ന നനുത്ത നര്‍മ്മം ഈ കഥകളുടെ സൌഭാഗ്യമാണ് . തീര്‍ച്ചയായും മലയാളികള്‍ക്ക് മികച്ചൊരു സംഭാവന . കഴിയുമെങ്കില്‍ നഷ്ടപ്പെടുത്തരുത് ഈ കഥകളുടെ പൂക്കാലം.

3 comments:

  1. അനാമിക,വളരെ നന്നായി ഈ കുറിപ്പ്.
    നൂര്‍ വര്‍ഷങ്ങള്‍ മാതൃഭൂമിയില്‍ വായിച്ചിട്ടുണ്ട്.
    പുസ്തകം വാങ്ങി വായിക്കാന്‍ തോന്നി ഈ കുറിപ്പ് വായിച്ചപ്പോള്‍
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. ഓര്‍മയുടെ ഞരമ്പ്‌ മീരയുടെ കൂടെ ഇരുന്നു വായിച്ചു വിലയിരുത്താന്‍ ഒരു അവസരം കിട്ടി ഒരു വര്ഷം മുന്‍പ്. മീരയുടെ കഥകള്‍ കൈയിലുണ്ട്. നല്ല റിവ്യു..അഭിനന്ദനങ്ങള്‍

    ReplyDelete
  3. നല്ല അവലോകനം. മീരയുടെ കഥകള്‍ വായിക്കാന്‍ തോന്നുന്നു.

    ReplyDelete