വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Thursday, January 31, 2013

ഫേസ്ബുക്ക് വായിക്കപ്പെടുമ്പോള്‍ ...


( വായനയ്ക്ക് മുന്‍പ് :

പേരിന്റെ വ്യത്യസ്തതകൊണ്ടും ആശയത്തിന്റെ പുതുമകൊണ്ടും ചര്‍ച്ചചെയ്യപ്പെട്ട നോവലാണ് മധുപാലിന്റെ 'ഫേസ്ബുക്ക്' . പ്രിവ്യു വായിച്ചതുമുതല്‍ നോവല്‍ മുഴുവനായി വായിക്കണം എന്നൊരു ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നു . വായിച്ചുകഴിഞ്ഞപ്പോഴാകട്ടെ അത് എല്ലാവരോടുമായി പങ്കുവയ്ക്കണം എന്നൊരു തോന്നലും  . അതിനാല്‍ മാത്രമാണ് ഞാനീ സാഹസത്തിനു മുതിരുന്നത് . നല്ലൊരു വായന സമ്മാനിക്കാന്‍ എന്റെ വാക്കുകള്‍ ഒരു  വഴികാട്ടിയാകും എന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ ... )




അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകവും സാങ്കേതികതയും  എഴുത്തുക്കാരെ ഉത്കണ്ഠാകുലനാക്കുന്നുണ്ട് എന്നതിന്റെ ഉത്തമഉദാഹരണമാണ് 'ഫേസ്ബുക്ക്'  എന്ന മധുപാലിന്റെ നോവല്‍.

നിലവിലുള്ള സാഹിത്യ രചനാ രീതികളെയും ശൈലികളെയും ചോദ്യം ചെയ്യുന്ന  , പുതുതലമുറയുടെ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന നോവലാണിത്. ഫേസ്ബുക്ക് പോസ്റ്റുകളും റിക്വസ്റ്റുകളും ടാഗുകളും കമന്റുകളുമെല്ലാം ചേര്‍ന്ന് ഈ നോവലിനെ പുതിയ തലമുറയുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന പുസ്തകമാക്കി തീര്‍ത്തിരിക്കുന്നു.

അനുഭവങ്ങളുടെയും അറിവിന്‍റെയും അതിര്‍വരമ്പ് എവിടെയാണെന്ന് അറിയായ്ക എഴുത്തിന്റെയും വായനയുടെയും മികച്ച സാധ്യതകളില്‍ ഒന്നാണെന്നുഫേസ്ബുക്ക് ഓര്‍മ്മിപ്പിക്കുന്നു. മധുപാല്‍ പറയുന്നതുപോലെ ,
ഇതില്‍ ചര്‍ച്ചചെയ്യുന്ന ജീവിതം പൊതുസമൂഹത്തിന്റേതുതന്നെയാണ്. ക്രാഫ്റ്റില്‍ മാത്രമാണ് മാറ്റം. ആരുമായും ഐഡന്റിഫൈ ചെയ്യാവുന്ന എലിമെന്റുകള്‍ നോവലിലുണ്ട്. ഏതൊരു സ്ത്രീയുടെയും പൊതുപ്രശ്നങ്ങള്‍ തന്നെയാണ് നോവലിലെ സ്ത്രീകഥാപാത്രങ്ങളും പങ്കുവയ്ക്കുന്നത്.  ഏതു മീഡിയയിലായാലും മനുഷ്യജീവിതത്തിന്റെ കഥ ഒന്നുതന്നെയാണ്.ഇതില്‍ ആവിഷ്ക്കരിക്കുന്ന അനുഭവം പലയാവര്‍ത്തി വായനക്കാരന്‍റെ മുന്നിലൂടെ കടന്നുപോയതാകാം . എങ്കിലും അതിലൊരു പുതുമയുണ്ടാക്കാന്‍ മധുപാലിന് കഴിഞ്ഞിടുണ്ട് . എഴുത്തുകാരനേക്കാള്‍ മുന്‍പേ സഞ്ചരിക്കുന്ന വായനക്കാരന് ഊഹിക്കാന്‍ കഴിയുന്നവിധം ചില ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തിയിരിക്കുന്നു . അതാകാം ഈ കഥയെ വ്യത്യസ്തമാക്കുന്നതും.

നവീന്‍ ലോപ്പസ്  , വീണാ സുകുമാരന്‍ , അനസൂയ വേണുഗോപാല്‍ , അനിതകുമാരി , അനില്‍ ആദിത്യന്‍ , അനുപമ രാമകൃഷ്ണന്‍ , ഷൌക്കത്ത് , പിന്നെ നിരന്തരം പോസ്റ്റുകളും കമന്റുകളുമായി ഫേസ്ബുക്കില്‍ വരുന്ന സൌഹൃതങ്ങളും ആണ് ഈ കഥയിലെ കഥാപാത്രങ്ങള്‍ . ഒരിക്കല്‍പോലും പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത  ഫേസ്ബുക്ക് എന്ന വലയ്ക്കുള്ളില്‍ മാത്രം വിഹരിക്കുന്ന കഥാപാത്രങ്ങള്‍ . എങ്കിലും ഈ വലയ്ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാവരും പരസ്പരം വിശ്വസിക്കുകയും സുഹൃത്തുക്കള്‍ ആകുകയും ചെയ്യുന്നു . ആരും മുന്‍പേ തന്നെ ബന്ധുക്കളല്ല , സുഹൃത്തുക്കള്‍ അല്ല , ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല , പക്ഷേ ജീവിതാനുഭവങ്ങള്‍ക്കിടയില്‍ കണ്ണീരൊപ്പാന്‍ , പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ അവര്‍ക്കാകുന്നു .

ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇടുന്ന ഓരോ സ്ത്രീക്കും പറയാനൊരുകഥയുണ്ട് .
നഷ്ടപ്പെട്ടജീവിതത്തെ തിരിച്ചുപ്പിടിക്കാനാകാതെ ദിവാസ്വപ്നങ്ങളില്‍ മുങ്ങി പരേതാത്മാവിനെ പ്രണയിച്ചു പ്രാപിക്കുന്ന വീണാ സുകുമാരന്‍ , സ്വന്തം അമ്മയ്ക്കായി കസ്റ്റമരെ ക്ഷണിച്ചുകൊണ്ട് ഒരു സൈറ്റ്‌ ഉണ്ടാക്കിയ അനസൂയയുടെ മകന്‍ , അവനെ തള്ളാനും കൊള്ളാനും കഴിയാത്ത അനസൂയയുടെ വ്യഥകള്‍ , അങ്ങിനെ ഫേസ്ബുക്ക് മലര്‍ക്കെ തുറന്നിട്ട്‌ കൊണ്ട് നോവലിസ്റ്റ് കണ്ടെത്തിയ ഒരുപിടി മനുഷ്യജീവിതങ്ങള്‍ . അതിനിടയില്‍ പലപ്പോഴായി വരുന്ന ഉപമകളില്‍ ബൈബിള്‍ കാലവും , സെന്‍ കഥകളും മിന്നിമറയുന്നു .

സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഫേസ്ബുക്കില്‍ ജീവിത സന്ദര്‍ഭങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുന്നെങ്കില്‍ കൂടി , വീണയുടെ കഥയ്ക്കൊഴികെ  മറ്റാര്‍ക്കും ഒരു അവസാനമില്ല . അല്ലെങ്കില്‍ അത് ശരിയായ രീതിയില്‍ നോവലിസ്റ്റ് പറയുന്നില്ല . ലോകത്തിലെ പ്രധാനപ്പെട്ടവയെല്ലാം അവസാനിക്കുന്നത് ഓരോ ചോദ്യത്തോടെയാണ് . അവസാനിപ്പിക്കല്‍ എന്ന കളി പരിചയപ്പെട്ടു കഴിഞ്ഞവര്‍ ഉത്തരത്തിനായി കാത്തുനില്‍ക്കുകയില്ല . ആകാശത്തിലേക്ക് ഒരു ചോദ്യം വലിച്ചെറിഞ്ഞുക്കൊടുത്തു അവര്‍ അവരുടെ പാട്ടിനുപോകും . അവരുടേതാണ് ആനന്ദസാമ്രാജ്യം. ഉത്തരങ്ങള്‍ വന്നലട്ടാത്ത നീലനിശബ്ദമേഖല .

ഇനി മധുപാലിന്റെ തന്നെ വാക്കുകള്‍ കടമെടുത്തുകൊണ്ട് പറഞ്ഞാല്‍ ഈ നോവല്‍ ഒരിക്കലും അവസാനിക്കുന്നില്ല . കാരണം അവസാനിക്കാത്ത അതിജീവനകഥകളുടെ സാമൂഹിക പ്രതലമാണ് ഫേസ്ബുക്ക് . വരൂ , ഇടപെടൂ , മുന്നോട്ടു നയിക്കൂ ...വായനക്കാരുടെ പൂരിപ്പിക്കലിലൂടെ  മാത്രം സാധ്യമാകുന്ന ഒരവസാനത്തിനായി ചിന്തിക്കൂ . അതിമനോഹരം എന്ന് പറയാന്‍ കഴിയില്ലെങ്കില്‍ക്കൂടി നിങ്ങള്ക്ക് വ്യത്യസ്തമായൊരു വായനാനുഭവം ' ഫേസ്ബുക്ക്' സമ്മാനിക്കും .തീര്‍ച്ച .


4 comments:

  1. പരിചയപ്പെടുത്തല്‍ ഉചിതമായി.

    ReplyDelete
  2. നല്ല പരിചയപ്പെടുത്തല്‍, നന്ദി.

    ReplyDelete
  3. വ്യത്യസ്തമായൊരു വായനാനുഭവം പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. വായിക്കണം.
    thank u.

    ReplyDelete