വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Sunday, January 15, 2012

A Thousand Splendid Suns - ഒരായിരം ഉജ്വലസൂര്യന്മാര്‍


A Thousand Splendid Suns - ഒരായിരം ഉജ്വലസൂര്യന്മാര്‍ എന്ന പുസ്തകം വായിച്ചു കഴിഞ്ഞിരിക്കുന്നു. The Kite Runner എന്ന പ്രശസ്ത നോവലിന്റെ രചയിതാവായ ഖാലിദ് ഹുസ്സൈനി യുടെ രണ്ടാമത്തെ നോവലാണിത്. മനസ്സിന്റെ വിങ്ങല്‍ നില്‍ക്കുന്നില്ല. ഒരായിരം ഉജ്വല സൂര്യന്മാരുദിച്ചിരുന്ന സൂഫി കവികളും എണ്ണമറ്റ ഗായകരും പാടിപ്പുകഴ്ത്തിയിരുന്ന കാബൂള്‍ നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. സോവിയറ്റ് അധിനിവേശ പൂര്‍വ്വകാലം മുതല്‍ താലിബാനും അല്‍ ഖ്വൈദയും അടക്കിഭരിക്കുന്ന വര്‍ത്തമാനകാലം വരെ യുള്ള മൂന്നു പതിറ്റാണ്ട് നീളുന്ന ചരിത്ര പഥത്തിലൂടെ ഈ നോവല്‍ നടക്കുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കപ്പെടുന്നതും , കാബൂളിന്റെ സാംസ്കാരികപൈതൃകങ്ങളായ ഗ്രന്ഥശാലകളും ചിത്രശാലകളും കത്തിയെരിക്കപ്പെടുന്നതും, നമുക്കിതില്‍ കാണാം. ഒന്നിനു പിറകേ ഒന്നായിവന്ന ഭരണാധികാരികളെല്ലാം ഓരോ പ്രതികാരത്തിനിരയായി വധിക്കപ്പെടുന്നതും പഴയപത്രത്താളുകളില്‍ നിന്നിറങ്ങി വന്നപോലെ, ഒരു പഴയ വീഡിയോ ഫിലിം വീണ്ടും കാണുന്നതു പോലെ കണ്മുന്നിലൂടെ വീണ്ടും കടന്നു പോകുന്നു.

ചരിത്രത്തിന്റെ ഈ രാജവീഥികളുടെ ഓരത്തെ സാധാരണ അഫ്ഗാന്‍ ജീവിതചിത്രമാണ് ഈ നോവലിന്റെ വികാരപരത. മറിയം, ലൈല എന്നീ രണ്ട് സ്ത്രീകളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയിലൂടെ ഒരു മനുഷ്യജീവനുള്ള വിലയും വിലകേടും, ഗതികേടും വായനക്കാരന്‍ നെഞ്ചിലൊരു ഭാരവും തൊണ്ടയില്‍ കുടുങ്ങിയ ഗദ്ഗദവുമായി മാത്രമേ വായിക്കുകയുള്ളു. ഒരിക്കലും കൂട്ടിമുട്ടേണ്ടതായിരുന്നില്ല മറിയത്തിന്റെയും ലൈലയുടേയും ജീവിതങ്ങള്‍. വിധിവിഹിതം ബ്രഹ്മനും തടുക്കൊലാ എന്ന വാക്യം അന്വര്‍ഥമാക്കപ്പെടുന്നതു പോലെ ഒരേകൂരയ്ക്കു കീഴില്‍, ഒരേ പുരുഷന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ഇരുവരും എത്തിപ്പെടുന്നു. പുറത്ത് ബോംബുകളും മോര്‍ട്ടാറുകളും രാജ്യത്തെ ചിതറിക്കുമ്പോള്‍ ,രക്തം ചിന്തുമ്പോള്‍ ,അകത്ത് മറിയവും ലൈലയും അനുഭവിക്കുന്നതും മറ്റൊന്നല്ല. ഇത്രയും ക്രൂരത അനുഭവിക്കാന്‍ മാത്രം ശക്തി ഒരു സ്ത്രീ ശരീരത്തിനുണ്ടോ എന്നു ലൈലയെപ്പോലെ വായനക്കാരനും ചിന്തിക്കുന്നു. രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങള്‍ അവരെ എത്തിക്കുന്നത് കൊടിയപീഢനങ്ങളുടെ കൊടുമുടികളിലാണ്.

അവസാനം ഒരു നിയോഗം പോലെ മറിയം തന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയുമായ തീരുമാനത്തില്‍ സ്വയം ബലികൊടുത്ത് ലൈലയെ രക്ഷപ്പെടുത്തുന്നു. മറിയം റഷീദിനെ കൊലപ്പെടുത്തുന്ന രംഗം കണ്മുന്നില്‍ നിന്നും മറയാന്‍ ഇനിയും ദിവസങ്ങളെടുക്കും.

ലൈലയും താരിഖും വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തു ചേരുമ്പോഴും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സുവര്‍ണ്ണ രേഖകള്‍ ചക്രവാളത്തില്‍ കാണുമ്പോഴും മറിയം എന്ന അഫ്ഗാന്‍ സ്ത്രീ തീരാവേദനയായി മനസ്സില്‍ അവശേഷിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ സാമൂഹ്യജീവിതത്തിന്റെ ഒരു ബഹുവര്‍ണ്ണ ചിത്രം ഈ നോവലില്‍ നിന്നും നമുക്കു ലഭിക്കുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ ജന്മസ്ഥലം എന്നു മാത്രം കരുതിപ്പോരുന്ന, ഒരു കാലത്ത് സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടിരുന്ന ചരിത്രമുള്ള ഈ രാജ്യത്തിന്റെ ഇന്നത്തെ ദയനീയക്കാഴ്ചകളിലേക്ക് ഗ്രന്ഥകാരന്‍ നമ്മെ നടത്തിക്കുന്നത് നൂറുശതമാനം ആത്മാര്‍ഥതയോടെയാണ്. ഇതാണെന്റെ രാജ്യം, പുറത്തറിയുന്ന കലഷ്നിക്കോവുകള്‍ ഏന്തിയ താലിബാനുകളെ മാത്രമേ സാമാന്യ ജനത്തിന് കാണാണാകുന്നുള്ളു, അകത്തെരിയുന്ന കനലുകളും, ഉരുകുന്ന മനസ്സുകളും, പൊഴിയുന്ന പല്ലുകളും, വിശക്കുന്ന വയറുകളും കാണാന്‍ എന്റെ കൂടെ വരൂ എന്നു തന്നെയാണ് രചയിതാവ് വായനക്കാരനോടാവശ്യപ്പെടുന്നത്. കൊടിയ ഭീകരതയുടെയും രക്തച്ചൊരിച്ചിലിന്റെയും നടുവിലും സാമാന്യ ജീവിതം നയിക്കാന്‍ കൊതിക്കുന്ന, ശ്രമിക്കുന്ന അഫ്ഗാനികളുടെ ചിത്രം അതിജീവനത്തിന്റെയും കൂടി ചിത്രമാണ്. അകലങ്ങളില്‍ വെടിയൊച്ചകേള്‍ക്കുമ്പോഴും, ബോംബ് പൊട്ടുമ്പോഴും അവര്‍ തങ്ങളുടെ ജീവിതത്തിലെ ചെറുസന്തോഷങ്ങളില്‍ മനസ്സു പൂഴ്ത്തി താല്‍ക്കാലിക രക്ഷ നേടുന്നു. വൈകുന്നേരങ്ങളില്‍ മറിയവും ലൈലയും പുറത്തിരുന്നു ചായ കുടിക്കുന്ന രംഗം ഇതിലൊന്നാണ്. പുറത്തെ ബോംബുകളാണോ അകത്തെ കൊടിയ മര്‍ദ്ദനവും ഭര്‍സനവുമാണോ ഏതാണ് അവരെ ഏറെ ഭയപ്പെടുത്തുന്നത് എന്ന് ഒരു നിമിഷം ആലോചിച്ച് പോകും.

വായന മറന്നവര്‍ക്ക് ഒരു പുതിയ തുടക്കത്തിന് ഈ നോവല്‍ തികച്ചും അനുയോജ്യമാണ്. ഭാഷയുടെ ഉപയോഗം അതിമനോഹരമാണ്. ഓരോ സംഭവവും അതിസൂക്ഷമതയോടെ, വിവിധവര്‍ണ്ണങ്ങളുള്ള പരവതാനി നെയ്യുന്ന പ്രാഗല്‍ഭ്യത്തോടെ, വാക്കുകളുടെ കൃത്യതയോടെ ഗ്രന്ഥകാരന്‍ നെയ്തെടുത്തിരിക്കുന്നു. അലങ്കാര(adjectives)ങ്ങളുടെ ഉപയോഗം അതിന്റെ വൈവിധ്യം എന്നിവ അല്‍ഭുതപ്പെടുത്തും. വായനയുടെ വേഗതയില്‍ അവിടവിടെ സംഭവിക്കുന്ന വേഗവ്യതിയാനങ്ങള്‍ ഓരോ വായനക്കാരന്റെയും ആസ്വാദനനിലവാരം അനുസരിച്ചിരിക്കും എന്നതിനാല്‍ ഒരു കാടടച്ചുള്ള വിമര്‍ശനത്തിന് മുതിരുന്നില്ല.

ഇത് ഒരായിരം ഉജ്വലസൂര്യന്മാര്‍ (A thousand Splendid Suns)എന്ന നോവല്‍ വായിക്കാത്തവര്‍ക്കുവേണ്ടി. വിവര്‍ത്തനങ്ങള്‍ ഒഴിവാക്കി ഇംഗ്ലീഷ് തന്നെ വായിക്കാന്‍ ശ്രമിക്കുക.

12 comments:

  1. A thousand Splendid Suns എന്ന പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി .പരന്ന വായനയുടെ ലോകത്തേക്ക് സഞ്ചരിക്കാന്‍ ഇഷ്ടപെടുന്ന എല്ലവര്‍ക്കും വഴികാട്ടിയാവുന്ന ഈ ലഘു കുറിപ്പ് തീര്‍ച്ചയായും ഉപകരിക്കും. തുടര്‍ന്നും ഇത്തരം പരിച്ചയപെടുതലുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  2. ഇത് ഒരു മികച്ച സം‌രംഭം തന്നെ...
    പുതിയ വായനയുടെ ലോകത്തേക്കുള്ള കിളിവാതില്‍..
    താങ്കള്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു!
    മുന്നേറുക!!!

    ReplyDelete
  3. കമന്റ് ബോക്സിലെ വേര്‍ഡ് വെരിഫിക്കേഷന്‍ സെറ്റിംഗ്സില്‍ പോയാല്‍ ഒഴിവാക്കാവുന്നതാണ്.
    കമന്റ് എഴുതുന്നവര്‍ക്ക് അത് ബുദ്ധിമുട്ടാണെന്നറിയാമല്ലോ.

    ReplyDelete
  4. പുസ്തകപരിചയത്തിനു നന്ദി പറയുന്നു.

    മലയാളികൾക്ക്‌ ഒരിക്കലും എഴുതാൻ കഴിയാത്ത നോവലുകളാണതൊക്കെ..അതവരുടെ ജീവിത രീതിയും, സംസ്കാരവുമായി അടുത്തു നിൽക്കുന്നു. പ്രശ്നങ്ങളില്ലാത്ത ലോകത്തുള്ളവർക്ക്‌ ഇതു പോലെ ചിലപ്പോൾ സങ്കൽപ്പിക്കാൻ കൂടി കഴിഞ്ഞെന്നു വരില്ല..പക്ഷെ കേരളത്തിന്റേയും ഇന്ത്യുടേയും ഇപ്പോഴത്തെ പോക്കു പോയാൽ ചിലപ്പോൾ 20-30 വർഷങ്ങൾ കഴിയുമ്പോൾ ഇതു പോലുള്ള നോവലുകൾ ഇവിടുള്ളവരും എഴുതി തുടങ്ങുമായിരിക്കും..ഒരു ക്ലാസ്സിക്ക്‌ നോവലെഴുതാൻ കഷ്ടപ്പാടുകൾ വേണമല്ലോ.. സുഖവും, സമാധാനവുമുള്ള ലോകത്ത്‌ എവിടെ ക്ലാസിക്ക്‌! എന്തെടുത്തു വെച്ചെഴുതും?!

    ReplyDelete
  5. നന്നായിരിക്കുന്നു
    പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി,
    എഴുത്ത് കാരനെ കുറിച്ചും അല്പം പറഞ്ഞു കൂടെ

    ReplyDelete
  6. നന്ദി ഈ പരിചയപ്പെടുത്തലിന്.
    അഫ്ഗാന്‍ ജനത എത്ര കാലങ്ങളായി അനുഭവിക്കുന്നു.ഇതൊക്കെ ചിന്തിക്കുമ്പോള്‍ നാമൊക്കെ സമാധാനമായി ജീവിക്കുന്നു.വല്ലപ്പോഴും വരുന്ന ചെറിയ അലോസരങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുമ്പോള്‍ ഇടക്കൊക്കെ ഇങ്ങനെയും ജീവിക്കുന്ന ഒരു ജനതയെക്കുറിച്ചു ഓര്‍ക്കാം

    ReplyDelete
  7. ഇംഗ്ലീഷ് ബുക്സ് ഇതുവരെ വായിച്ചിട്ടില്ല. റിവ്യൂ ഷെയര്‍ ചെയ്തതിനു നന്ദി. മുകളില്‍ എഴുതിയപോലെ എഴുത്തുകാരനെ കുറിച്ച് കൂടി ഒരു ഇന്ട്രോടക്ഷന്‍ ഉണ്ടാരുന്നെങ്കില്‍ കുറച്ചു കൂടി പ്രയോജനപ്പെട്ടേനെ .

    ReplyDelete
  8. പ്രതികരണങ്ങള്‍ അയച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇന്നു തന്നെ ഗ്രന്ഥകാരനെക്കുറിച്ചൊരു കുറിപ്പു കൂടി ചേര്‍ക്കാം. വീണ്ടും നന്ദിയോടെ ശ്രീദേവി പിള്ള.

    ReplyDelete
  9. വായിക്കാന്‍ ശ്രമിക്കണം.

    ReplyDelete
  10. മലയാളത്തില്‍ ഡി സി ബുക്കില്‍ നിന്നും "ഒരിയിരം തിളങ്ങുന്ന സൂര്യന്മാര്‍ :വാങ്ങി .ഇപ്പോള്‍ ഇംഗ്ലീഷ് വയ്യിക്കാന്‍ തോന്നുന്നു .അഫ്ഘാനില്‍ നമ്മുക്ക് മുല്ല ഉമ്മരിനെയും ഹിക്മത്യാര്‍ നെയുമേ അറിയൂ ,മനുഷര്യും ജീവിതത്തെയും അറിയ്യാന്‍ ഈ പുസ്തകങ്ങള്‍ തന്നെ ശരണം

    ReplyDelete
  11. പുസ്തകം പരിചയപ്പെടുത്തിയത് നന്നായി ....
    ...വായിക്കാൻ പ്രേരിപ്പിക്കുന്ന ശൈലി ....

    ReplyDelete