ഞായാറാഴ്ച വൈകുന്നേരമുള്ള ഷോപ്പിങ്ങില്‍ പുസ്തകങ്ങളുടെ നിറവും മണവും ആസ്വദിച്ചു മുന്നോട്ടു നടക്കുമ്പോഴാണ് " സുവര്‍ണ്ണ കഥകളുടെ " നീണ്ട നിര കണ്ണില്‍ പെട്ടത് . അതില്‍ പലതും ഞാനിതുവരെ വായിച്ചിട്ടില്ലാത്ത എഴുത്തുകാര്‍ ആയിരുന്നു . കയ്യില്‍ ആദ്യമെടുത്തത് ശ്രീരാമനെയാണ് . വെറുതെ താളുകള്‍ മറയ്ക്കുന്നതിനിടെയാണ് ' ശീമ തമ്പുരാനും ,പൊന്തന്മാടയും ' കണ്ണിലുടക്കിയത് . പൊന്തന്മാട എനിക്കേറെ ഇഷ്ടമുള്ള സിനിമകളില്‍ ഒന്നായിരുന്നു . അതെഴുതിയ ശ്രീരാമന് ആകട്ടെ അടുത്ത വായനയെന്നു ആ നിമിഷം ഞാന്‍ തിരുമാനിച്ചു .

ജീവിതത്തിന്റെ ആകസ്മികതകളും പരിണാമങ്ങളും ഒടുവില്‍ എത്തിച്ചേരുന്ന വഴിത്തിരിവുകളും അനിശ്ചിതത്വവും അതിന്റെ ഉള്‍പ്പിടച്ചിലുകളും മലയാളസാഹിത്യത്തില്‍ നാം ധാരാളം അനുഭവിച്ചിടുണ്ട് . പച്ചയായ ജീവിതത്തിന്റെ മനോഹരമായ ഭാവശില്പങ്ങള് സൃഷ്ടിച്ച പ്രമുഖരായ പല എഴുത്തുകാരുമുണ്ട് . ആ കൂട്ടത്തില്‍ വേര്‍പ്പെടുത്താന്‍ ആകാത്ത , എന്തുകൊണ്ടോ വേണ്ടത്ര പരിഗണിക്കപ്പെടാത്ത എഴുത്തുകാരന് ആണ് സി .വി . ശ്രീരാമന് . കാഴ്ചയുടെയും അനുഭവത്തിന്റെയും സന്തുലനത്തിലൂടെ കഥാവൈചിത്ര്യത്തിന്റെ സമൃദ്ധി ആഘോഷിച്ച എഴുത്തുകാരന് , അപൂര്‍വമായ പ്രമേയം, അതിനിണങ്ങുന്ന സുന്ദരമായ ഭാഷ, പ്രതിപാദനത്തിലെ അസാധാരണത്വം എന്നിവകൊണ്ട് കൊണ്ടാടപ്പെടുന്ന പല കഥാകൃത്തുക്കളേക്കാള്‍ മുമ്പില്‍ നില്ക്കുന്നു . ശ്രീരാമന്റെ എഴുത്തിനെ നിയന്ത്രിച്ചതും നിര്‍ണയിച്ചതുമായ ഘടകങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, മനുഷ്യജീവിതത്തെ അതിന്റെ വ്യത്യസ്തതകളില്‍നിന്നു കണ്ടെടുക്കാനും അടുത്തറിയാനും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കി, അനുഭവിപ്പിക്കുന്ന സത്യസന്ധതയോടെ ആവിഷ്കരിക്കാനും കഥാകാരന് കാണിക്കുന്ന ആര്‍ജവത്തെ അവഗണിക്കാനാവില്ല.. ജീവിതം എന്നും എവിടെയും ഒരുപോലെ നിന്ദ്യവും നിസ്സാരവും നിസ്സഹായവുമാവുമ്പോള്‍തന്നെ, ചില സവിശേഷ അധികാരങ്ങള്‍ ചില ജീവിതങ്ങളെ വ്യത്യസ്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ “ഒരത്ഭുത”ത്തിന് ജീവിതത്തിലുള്ള സാധ്യത ശ്രീരാമന്റെ കഥാപാത്രങ്ങള്‍ തള്ളിക്കളയുന്നില്ല .
' മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ -സി . വി . ശ്രീരാമന് ' എന്ന പുസ്തകത്തിലെ പതിനാറുകഥകളില്‍ എന്റെ വായനയില്‍ എനികിഷ്ടമായ ചിലതാണു ഞാനിവിടെ പരാമര്‍ശിക്കുന്നത് . ജീവിതത്തിന്റെ ദുരൂഹമായ ഇരുള് നിലങ്ങളെ ആത്മീയതയുടെ പൊതുധാരയിലേക്ക് കൊണ്ട് നിര്‍ത്തിയ ചില കഥകള്‍ . ആഴമുള്ള കിണറ്റിലേക്ക് എത്തിനോക്കുംപോലെ , ആ ആഴം ജീവിതത്തിന്റെ ആഴമാണെന്ന് തിരിച്ചറിയുംപോലെ , ഒരനുഭവമാണ് ഈ കഥകള്‍ സമ്മാനിക്കുക . ജീവിതത്തിന്റെ അപൂര്ണതയിലൂടെ സഞ്ചരിക്കുന്ന കഥകള്‍ . " ദുരവസ്ഥ വീണ്ടും വന്നപ്പോള്‍ " , " ഇരിക്കപിണ്ഡം " , "വാസ്തുഹാര" , "കൗസല്യ മൂത്തമ്മ " , " ഉര്‍ളോസ് " , " വെളുത്ത പക്ഷിയെ കാത്ത്" , "ചിദംമ്പരം " , " പൊന്തന്മാട" തുടങ്ങിയവ അതിനു ഉദാഹരണം .
അധികാരവാഞ്ഛ എത്രമേല്‍ സാമൂഹ്യവിരുദ്ധവും ചരിത്രവിരുദ്ധവും സ്ത്രീവിരുദ്ധവുമാകുന്നു എന്നതിനുദാഹരണമാണ് ' ദുരവസ്ഥ വീണ്ടും വന്നപ്പോള്‍' എന്ന കഥ . " അവനവനോട് നീതി പുലര്‍ത്താത്ത ഇടങ്ങള്‍ കണ്ടെത്തുന്നതു മനുഷ്യന്റെ പൊയ്മുഖമാണെന്നും അവനവനോട് സത്യസന്ധത പാലിക്കാന്‍ ആകാത്തതാണു നാം അനുഭവിക്കുന്ന ആത്മീയ പ്രതിസന്ധി " യെന്നും ഈ കഥയില്‍ ശ്രീരാമന് ഓര്‍മിപ്പിക്കുന്നു. ജാതിസ്വത്വം കേരളീയ സാംസ്കാരികാന്തരീക്ഷത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട് ഈ കഥ . വര്‍ത്തമാനകാലാന്തരീക്ഷത്തില്‍ ജാതിപ്പേരുകള്‍ കീഴടക്കുമ്പോള്‍, “ഞാന്‍ മനുഷ്യനാണ്” എന്നുപറയാന്‍ ആളില്ലാതാകുന്നതിന്റെ തീവ്രനൊമ്പരം ശ്രീരാമന്റെ കഥകളിലുണ്ട് . ജാതിസംവരണം ഔദ്യോഗികാധികാര ലബ്ധിക്കാവശ്യമാവുമ്പോള്‍, വ്യക്തിസമത്വം മാത്രമേ പൂര്‍തിയാകുന്നുള്ളൂവെന്നും ലിംഗസമത്വം അട്ടിമറിക്കപ്പെടുന്നു എന്നും “ദുരവസ്ഥ വീണ്ടും വന്നപ്പോള്‍” എന്ന കഥ വ്യക്തമാക്കുന്നു. കീഴാളനും ഒരുകാലത്ത് തന്റെ കുടികിടപ്പുകാരനുമായ മേലധികാരിയാല്‍ ശാരീരികമായി അപമാനിക്കപ്പെടുന്ന സവര്‍ണയായ കീഴ്ജീവനക്കാരിക്ക്, അന്നും ഇന്നും പ്രശ്നം അയാളുടെ “ഒളിഞ്ഞുനോട്ട”മാണ്. നോട്ടത്തിലും കീഴാളത്തം പ്രകടമാക്കുന്ന അയാളുടെ മാനസികാവസ്ഥയെ കഥാകാരന് വ്യക്തമാക്കുന്നത്, “തനിക്കധികാരമില്ലാത്ത ഒരു കോണ്‍ഫിഡന്‍ഷ്യല്‍ കവര്‍ പൊട്ടിച്ച ഉദ്യോഗസ്ഥന്റെ വെപ്രാളം” എന്നാണ് .
മനുഷ്യന്റെ കുടുംബജീവിതം ചിട്ടപ്പെടുത്തപ്പെട്ടയാന്ത്രികതയാണെന്നും അതിനപ്പുറത്ത് മനസ്സും ശരീരവും സൃഷ്ടിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും " ഇരിക്കപിണ്ഡം " എന്ന കഥ പറയുന്നു . ഭര്‍ത്താവിനപ്പുറം കാമുകനില്‍ ആനന്ദം കാണുന്ന ഭാര്യ , അച്ഛന്റെ വിയോഗത്തിന്റെ ആഘാതം പടി പടിയായി അനുഭവിക്കേണ്ടി വരുന്ന മകന്, മോക്ഷംമാര്‍ഗ്ഗം ഉപദേശിക്കുന്ന പാണ്ടെയും, എല്ലാത്തിനും മൂകസാക്ഷിയായി കാമുകനായ അയാളുമെല്ലാം ജീവിതത്തെ മൂടി നില്ക്കുന്ന ഉത്തരമില്ലാത്ത വിചാരണകളിലേക്ക് വിരല്‍ ചൂണ്ടുന്നു . സ്ത്രീയുടെ സ്വഭാവ സവിശേഷതകളില്‍ കുലീനമായതൊന്നും കണ്ടെത്താനാകാതെ, ആസക്തിയില്‍ മാത്രം വലയുന്ന പുരുഷകഥാപാത്രങ്ങളൊന്നും കുടുംബസങ്കല്പങ്ങളില് വിശ്വസിക്കുന്നില്ല. സഞ്ചാരിയായ അയാള്‍ക്ക് “വഴിയമ്പലം” മാത്രമായി മാറുന്ന സ്ത്രീബന്ധങ്ങളാണ് ഉള്ളത്. പക്ഷേ ആ ബന്ധങ്ങളില്‍ അയാള്‍ ഒരു വേളയെങ്കിലും മനസ്സര്പ്പിക്കുന്നു എന്നതിന് തെളിവാണ് വര്‍ഷങ്ങള്‍ക്കുശേഷം ആ സ്ഥലത്ത് വീണ്ടും എത്തിച്ചേരുന്നത്. മനുഷ്യജീവിതത്തിന് വൃത്താകൃതിയാണെന്ന് -തുടങ്ങിയേടത്ത് തന്നെ അത് എത്തിച്ചേരുന്നു എന്ന് – ശ്രീരാമന് വിശ്വസിക്കുന്നു. പൂര്‍ണതയുടെ പ്രതീകമാണ് വൃത്തം എങ്കില്‍ ശ്രീരാമന്റെ കഥകള്‍ക്ക് വൃത്താകൃതിയാണ്; കഥാപാത്രങ്ങള്‍ പലരും തുടങ്ങിയേടത്ത് തിരിച്ചെത്തുന്നു. ആധ്യാത്മികതയിലേക്കുള്ള ചവിട്ടുപടിയായി അഗമ്യഗമനത്തെ ശ്രീരാമന് കഥകളില്‍ ചിത്രീകരിക്കുന്നു.
സ്ത്രീയുടെ മാനസിക കരുത്തിനെ പ്രകീര്‍ത്തിക്കുന്ന കഥകളില്‍ വാസ്തുഹാര , കൗസല്യ മൂത്തമ്മ എന്നിവ ദേശകാല പശ്ചാത്തലത്തില്‍തന്നെ വ്യക്തിത്വഘടനയുടെ സ്ഥായിയാല്‍ വ്യത്യാസപ്പെടുന്നു. വാസ്തുക്കള്‍ ഹരിക്കപ്പെട്ടവരുടെ ഭൂമിയിലാണ് നാം അലയുന്നതെന്ന ജീവിതസത്യം അദ്ദേഹം അനാവൃതമാക്കി "വാസ്തുഹാര " യിലൂടെ . ദേശത്തില്‍നിന്ന് ദേശീയതയിലൂടെ സാര്‍വദേശീയതയിലേക്ക് വളരുന്ന ഭാഷയും ആഖ്യാനവുമാണ് സി വി ശ്രീരാമന്റേത്. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷാസ്വത്വത്തോടൊപ്പം സംസ്കൃതവും ഇംഗ്ലീഷും സാന്ദര്‍ഭികമായും സ്വാഭാവികമായും കടന്നുവരുന്നു. മനുഷ്യസ്നേഹം വേണ്ട , വെറുമൊരു സ്നേഹമെങ്കിലും. ഒരു വളര്‍ത്തുമൃഗമായ സയാമീസ് പൂച്ച തലമുറകളിലൂടെ വളര്‍ന്നു വന്നത് ഈ സ്നേഹരാഹിത്യത്തിന്റെ പ്രതീകമായാണ് " കൗസല്യ മൂത്തമ്മ"യില്‍ കഥാകാരന് അവതരിപ്പിക്കുന്നത് .
പെന്മയെ ശക്തമായി സമീപിക്കുന്ന കഥകളാണ് ' ഉര്‍ളോസ്' , ' വെളുത്ത പക്ഷിയെ കാത്ത്" എന്നീ കഥകള്‍ . കാലത്തിന്റെ വെളിയിടങ്ങളില്‍ നിരാലംബമാക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ അകലോകമാണ് 'ഉര്‍ളോസില്‍ ' ശ്രീരാമന് പകര്‍ത്തി വെയ്ക്കുന്നത് . ശ്രീരാമന്റെ കഥകളില്‍ മികച്ചു നില്കുന്നത് പുരുഷ കഥാപാത്രങ്ങളെക്കാള്‍ സ്ത്രീ കഥാപാത്രങ്ങളാണ് . അതിനുധാഹരണമാണ്ധീരാ ദീദി . ഒരുപക്ഷേ ധീരാ ദീദി ശ്രീരാമന്റെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാകുന്നു " വെളുത്ത പക്ഷിയെ കാത്ത് ' എന്ന കഥയിലൂടെ . സ്ത്രീമനസ്സിന്റെ അടരുകളിലൂടെ ശ്രീരാമന്റെ പ്രയാണമാണ് ഈ കഥ.
'ചിദംബര' ത്തിലും മരണവും കാമവും ഉള്‍പ്പെട്ട അശാന്ത സഞ്ചാരമാണ് പ്രതിപാദിക്കുന്നത്. ശരീരകാമനകളുടെ ഒരു നിമിഷത്തെ സ്വാസ്ഥ്യത്തിനുവേണ്ടി ജീവിതകാലമത്രയും അസ്വാസ്ഥ്യനാകേണ്ടി വരുന്ന അയാളില്‍ അവളൊരു ദാഹമായിത്തീരുകയാണ് . ഒരുപക്ഷേ അത് ആത്മാവിന്റെ കൂടി ദാഹമാകുന്നത് കൊണ്ടാണ് അവരിരുവരും ഒന്നാകുന്നത്. ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു , ആത്മഹത്യ ചെയ്യുന്ന അവളുടെ ഭര്‍ത്താവ് . ഇതിനിടയില്‍ ആത്മവിചാരണ നടത്തുന്ന അയാള്‍ മോക്ഷ മാര്‍ഗ്ഗമേന്നോണം ചിദംബരത്തെയ്ക്കു പുറപ്പെടുന്നു. അയാളുടെ ഉള്ളിലെ അശാന്തിയുടെ വേരുകള്‍ അവിടെ വെച്ച് കൂടുതല്‍ ശക്തമാകുന്നു . അതുകൊണ്ട് തന്നെ അയാളൊരിക്കലും ലക്ഷ്യത്തില്‍ എത്തുന്നില്ല .
സ്ത്രീജീവിതം “പൊന്തന്മാട”യില്‍ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഉദ്ഘോഷമാകുമ്പോള്‍തന്നെ, കീഴാള സ്ത്രീസ്വത്വം സാമൂഹികാധികാരത്തിനായി മതം മാറുന്നു. മതം മാറിയ കാര്‍ത്തു പൊന്തന്‍മാടയെ ക്ഷണിക്കുന്നത് ഒരുമിച്ചുള്ള ദാമ്പത്യത്തിനാണ്. സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുമ്പോഴേ ദാമ്പത്യം സംഗതമാകുന്നുള്ളൂ എന്നും കീഴ്ത്തട്ടില്‍ സ്ത്രീപുരുഷബന്ധം ഒരു “കൂട്ടിക്കൊണ്ടുവരല്‍” മാത്രമേ ആകുന്നുള്ളൂ എന്നുമുള്ള നിലപാട് ശ്രീരാമന് മുന്നോട്ടു വയ്ക്കുന്നു. കാര്‍ഷിക സംസ്കൃതിയുടെ ഭൂപടത്തില്‍, കീഴാളജീവിതം അടയാളപ്പെടില്ലെന്നും അവന്റെ അധ്വാനം മാത്രമേ പ്രസക്തമാവുന്നുള്ളൂ എന്നും “പൊന്തന്മാട” ഉദാഹരിക്കുന്നു. കീഴാളജീവിതത്തിന്റെ നൈസര്‍ഗികമായ നിഷ്കളങ്കത കൊണ്ടാവാം അധ്യാത്മികതക്ക് അവിടെ സ്ഥാനമില്ല.
മനുഷ്യബന്ധങ്ങളുടെ ആഴങ്ങളില്‍ പതിഞ്ഞു കിടക്കുന്ന നന്മയുടെ നിലാവെളിച്ചം അനുഭവവേദ്യയമാക്കിയ ഈ പുസ്തകത്തിലെ ഓരോ കഥയും ജീവിതത്തിന്റെ നടുമുറ്റത്ത് നാം കണ്ടുമറന്നതോ കേട്ട് പരിചയമുള്ളതോ അതുമല്ലെങ്കില്‍ കാണാനിരിക്കുന്നതോ ആയ സംഭവങ്ങളാണ് . അനിശ്ചിതമായ ജീവിതത്തിന്റെ ആന്ദോളനങ്ങള്‍ക്കിടയില്‍ മനസ്സില്‍ സ്വരുക്കൂട്ടി വെയ്ക്കാവുന്ന മനോഹരമായ വായന ഈ പുസ്തകം സമ്മാനിക്കും എന്നതില്‍ തര്‍ക്കമില്ല . ശ്രീരാമന്റെ പതിനാറു കഥകള്‍ അടങ്ങിയ ഈ പുസ്തകം പുറത്തിറക്കിയിടുള്ളത് ഗ്രീന്‍ ബുക്സ് ആണ് . മുഖവില : നൂറ്റി മുപ്പത്തി അഞ്ചു രൂപ .
നല്ല അവതരണം..........
ReplyDeleteനല്ല റിവ്യു ആമി . വായന മുറി സജീവമാക്കുന്നതിന് ഒരു പാട് നന്ദി ..
ReplyDeleteഈ പരിചയപ്പെടുത്തല്‍ ഉപകാരമായി..
ReplyDeleteഅഭിനന്ദനങ്ങള്‍
Good, congrats..
ReplyDeleteമനുഷ്യബന്ധങ്ങളുടെ ആഴങ്ങളില്‍ പതിഞ്ഞു കിടക്കുന്ന നന്മയുടെ നിലാവെളിച്ചം അനുഭവവേദ്യയമാക്കിയ ഈ പുസ്തകത്തിലെ ഓരോ കഥയും ജീവിതത്തിന്റെ നടുമുറ്റത്ത് നാം കണ്ടുമറന്നതോ കേട്ട് പരിചയമുള്ളതോ അതുമല്ലെങ്കില്‍ കാണാനിരിക്കുന്നതോ ആയ സംഭവങ്ങളാണ്
ReplyDelete