വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, January 24, 2012

സ്നേഹമുള്ള സിംഹം

ജീവിതത്തില്‍ ചില ഘട്ടങ്ങളില്‍  അവിചാരിതമായി  ചിലരെ ചില നേരത്ത് കണ്ടു മുട്ടാന്‍ വിധിക്കപ്പെട്ടിട്ടുണ്ടാകും. അത്തരം കണ്ടുമുട്ടലുകള്‍ ഒരു മനുഷ്യായുസ്സു മുഴുവന്‍ കരുതി വെക്കാനുള്ള സമ്പന്നമായ മുഹൂര്‍ത്തങ്ങളായി മാറുന്നത് അപൂര്‍വമായി മാത്രമേ ലഭിക്കാറുള്ളൂ  .  ഒരു നിയോഗം അല്ലെങ്കില്‍ നിമിത്തം ആയി ഞങ്ങള്‍ കുറച്ചു സാധാരണക്കാരുടെ  ജീവിതത്തിലേക്ക് കയറി വന്ന വ്യക്തിയായിരുന്നു അഴീക്കോട്‌  മാഷ്. 

രണ്ടായിരാമാണ്ടില്‍  പാലക്കാട് വെച്ചു നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ വെച്ചു ഒരു പ്രസംഗം നടത്തുമ്പോള്‍ ആണ് മാഷിനെ ആദ്യം കാണാന്‍ ഇടയായത്. സദസ്സും വേദിയും തമ്മിലുള്ള അകലം ഇല്ലാതാക്കി ഹൃദയവും തലച്ചോറും തമ്മില്‍ ഉള്ള അകലം മാത്രം അടുത്തറിഞ്ഞ ഒരു പ്രസംഗം .സാഹിത്യവും രാഷ്ട്രീയവും ക്രിക്കറ്റും എല്ലാം നിറഞ്ഞു നിന്ന ആ പ്രസംഗത്തിനു ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിനു മുന്‍പില്‍ ഒരു നോട്ടു പുസ്തത്തില്‍ ഓട്ടോ ഗ്രാഫ് കുറിച്ചിടാന്‍ വേണ്ടി കൈനീട്ടി   ജനതിരക്കിനിടയില്‍ അടുത്തെത്താന്‍ പോലും ആവാതെ  പോയ ഒന്‍പതാ ക്ലാസുകാരന്റെ മുന്നില്‍ പിന്നെയും  നിയോഗം അദ്ദേഹത്തെ പല തവണ കൊണ്ടെത്തിച്ചു. കുമരനെല്ലൂരിലെ ട്യുഷന്‍  സെന്ടരിലെ കലോത്സവം ഉദ്ഘാടനം ചെയ്യാനാന്‍ വന്ന ദിവസം . ഉദ്ഘാടന ചടങ്ങിനു ശേഷം പതിനഞ്ചു മിനിട്ട്  അദ്ദേഹവുമായി നേരിട്ട് സംസാരിക്കാനും  ചില ചോദ്യങ്ങള്‍ ചോദിച്ചു സ്കൂളിനു  ഇറക്കാന്‍ വേണ്ടി പ്ലാന്‍ ചെയ്തിരുന്ന ഒരുമാഗസിന് വേണ്ടി  കുറിചെടുക്കാനും കഴിഞ്ഞു രണ്ടാമത്തെ തവണ.പിന്നീടും ചില  വേദികളില്‍ അകലെയും അടുത്തുമായി. അബുദാബി ശക്തി അവാര്‍ഡ് ബെന്യാമിന് കിട്ടിയ വര്‍ഷം നടന്ന കോട്ടക്കലില്‍ വെച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ ഒരിക്കല്‍ കൂടി അടുത്ത് കാണാന്‍ പറ്റി.
പക്ഷെ അന്ന്  രണ്ടോ മൂന്നോ വരികളില്‍ ഒതുങ്ങുന്ന സംസാരം മാത്രമായിരുന്നു അദ്ദേഹവുമായി നടത്തിയിരുന്നത്. അതിനു ശേഷം രണ്ടായിരത്തി പത്തില്‍ ആണ്  ബഹറിന്‍ കേരളീയ സമാജം സാഹിത്യ അവാര്‍ഡ് സ്വീകരിക്കാന്‍  അദ്ദേഹം ബഹറിനില്‍ എത്തുന്നത്.
ബഹറിനില്‍ അദ്ദേഹത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സമാജം ഭരണ സമിതി ഏല്‍പ്പിച്ചത് സാഹിത്യ വേദി പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍ ഒഴൂരിനെയും സുധി പുത്തന്‍ വേലിക്കരയെയും എന്നെയുമാണ്. ഞങ്ങള്‍ എല്ലാം കേട്ടറിഞ്ഞ അഴീക്കോട്‌ ക്ഷിപ്ര കോപിയും ഗൌരവക്കാരമായ  ഒരാളാണ്. മാധ്യമങ്ങള്‍ പറഞ്ഞു തന്ന  ചിത്രം.. പലരോടും വഴക്കിട്ടു വിവാദങ്ങള്‍ ഉണ്ടാക്കിയ ആള്‍. മാത്രവുമല്ല മഹാജ്ഞാനിയായ ഒരു എഴുത്ത് കാരന്‍,. ഇതൊക്കെ  മനസ്സില്‍ ഉള്ളത് കൊണ്ട് തന്നെ ഞങ്ങള്‍ മൂന്നു പേരും വല്ലാത്ത പരിഭ്രമത്തില്‍ ആയിരുന്നു. രാത്രി പതിനൊന്നരയോടെ  ഗസ്റ്റ് ഹൌസില്‍ എത്തിയ അദ്ദേഹത്തോട് വിറയ്ക്കുന്ന സ്വരത്തില്‍ ആയിരുന്നു ഞങ്ങള്‍ മൂന്നു പേരും സംസാരിച്ചിരുന്നത്. രാത്രി എന്താണ് ഭക്ഷണം രാവിലെ എപ്പൊള്‍ എണീക്കും എന്നീ കാര്യങ്ങള്‍ ഒക്കെ സന്തത സഹചാരിയായ സുരേഷില്‍ നിന്നും ഞങ്ങള്‍ മനസിലാക്കി. എന്നാല്‍ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം വളരെ സൌഹൃദത്തോടെ പറഞ്ഞു നിങ്ങള്‍ ഇവിടെ എന്ത് കഴിക്കുന്നുവോ അതില്‍ ഒരു പങ്കു എനിക്ക് തന്നാല്‍ മതി. പിന്നീട്സുരേഷ് ഞങ്ങളോട് പറഞ്ഞു. "സാറിനെ കുറച്ചു കേട്ടറിഞ്ഞത് പലതും തെറ്റാണ്. ഒരു കൊച്ചു കുട്ടിയുടെ നൈര്‍മല്യത്തോടെയുള്ള സാറിനെ ഇനി നിങ്ങള്‍ക്ക് നേരിട്ട് തന്നെ പരിചയപ്പെടാമല്ലോ."
പിറ്റേന്ന് കാലത്ത് മാഷുടെ അടുത്തെത്തിയപ്പോള്‍ തന്നെ മാഷ് പറഞ്ഞു "ബഹറിന്‍ ഒന്ന് കാണണം. ഷോപ്പിംഗ്‌ മാളുകള്‍ അല്ല. ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍.. "മറ്റൊന്നുമാലോചിക്കാതെ സാറിനെയും കൂട്ടി ബഹറിന്‍ മ്യുസിയത്തിലെത്തി. ഒരു കൊച്ചു കുഞ്ഞു പുതിയ ലോകത്തെ കാണുന്ന കുതുകത്ത്തോടെ അദ്ദേഹം മ്യുസിയം മുഴുവന്‍ നടന്നു കണ്ടു. ആദ്യം  പറഞ്ഞത് ഇതായിരുന്നു. ചരിത്രത്തിന്റെ ശേഷിപ്പുകളെ സംരക്ഷിക്കാന്‍ ഇവര്‍ കാണിച്ചിരിക്കുന്ന ഈ കരുതല്‍ ഇന്ത്യയില്‍ ഒരിടത്തും  താന്‍ കണ്ടിട്ടില്ല.
മാഷിനോട് മടിച്ചു മടിച്ചു സംസാരിച്ചിരുന്ന ഞങ്ങളോട് അദ്ദേഹം ഉള്ളു തുറന്നു സംസാരിക്കാന്‍ തുടങ്ങി .സാഹിത്യം, ചരിത്രം, സംസ്ഥാന-ദേശീയ രാഷ്ട്രീയം അങ്ങനെ തലേദിവസം പരിചയപ്പെട്ട മൂന്നു പേരോട് യാതൊരു അപരിചിതത്വവും ഇല്ലാതെ മനസ്സ് തുറന്നുള്ള ആ സംസാരം, അതില്‍ നിറഞ്ഞു നിന്ന നിഷ്കളങ്കത മണിക്കൂറുകള്‍ക്കു മുന്‍പ് വരെ ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്ന മുന്കൊപിയുറെ ചിത്രം മഞ്ഞുരുകുന്നത് പോലെ ഉരുകി ഒലിച്ചു പോയി. ജനാധിപത്യത്തെകുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപാടുകള്‍ സുദൃടമായിരുന്നു. നെഹ്‌റു എന്ന രാഷ്ട്ര ശില്പിയെകണ്ടു  മുട്ടിയ ദിനവും ഒരു തിരഞ്ഞെടുപ്പിനെ പോലും നേരിടാതെ പ്രധാനമന്ത്രി പദത്തില്‍ എത്തിയ മന്‍മോഹന്റെ നയങ്ങളോടുള്ള വിയോജിപ്പും അദ്ദേഹം ഞങ്ങളുമായി പങ്കു വെച്ചു. ഇന്ത്യയുടെ അധികാര സ്ഥാനങ്ങളില്‍ എത്തുന്നവര്‍ രാജ്യസഭ വഴിയല്ല വരേണ്ടത് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അതോടൊപ്പം വി എസ് അച്ചുതാനന്ദന്‍, പിണറായി വിജയന്‍ , എ കെ ആന്റണി  തുടങ്ങിയവരുമായുള്ള സൌഹൃദവും അവരോടു നിലപാടുകളില്‍ വിയോജിപ്പുള്ളപ്പോള്‍ പോലും അവര്‍  കാണിച്ച ബഹുമാനവും  സംസാരത്തിനിടെ കടന്നു വന്നു.

ഉച്ചയോടെ വഴിയരികിലെ സാധാരണ റെസ്ടോറന്റില്‍ വെച്ചു ഉച്ച ഭക്ഷണം. പതിവില്ലാതെ മുണ്ടും ജുബ്ബയും എടുത്ത്  ഒരാള്‍ അതും സാക്ഷാല്‍ സുകുമാര്‍ അഴീകൊടിനെ കണ്ടപ്പോള്‍ അമ്പരന്നു പോയ  ചില കുടുംബങ്ങള്‍ ഫോട്ടോ എടുക്കട്ടെ എന്ന് ചോദ്യവുമായി സമീപിച്ചപ്പോള്‍  ഒരു മടിയും കൂടാതെ അവരുടെ കൂടെ  ഫോട്ടോക്ക് നിന്നുകൊണ്ട് വീണ്ടും ഞങ്ങളുടെ വാഹനത്തിലേക്ക്. 
വൈകീട്ട് ബഹറിന്‍ കേരളീയ സമാജത്തില്‍ സമാജം അവാര്‍ഡ് ദാനത്തില്‍ പ്രോജ്വലമായ പ്രഭാഷണം. പിറ്റേന്നായിരുന്നു വിജയ ദശമി. അതുകൊണ്ട് തന്നെ സമാജത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ അദ്ദേഹം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാം എന്ന് സമ്മതിച്ചിരുന്നു. അത് ഒരു പ്രവര്‍ത്തി ദിനം  ആയതു കൊണ്ട് തന്നെ എഴുത്തിനിരുത്ത് പുലര്‍ച്ചെ നാലരക്ക് തന്നെ തുടങ്ങുകയാണ് പതിവ്. അദ്ദേഹത്തെ അല്പം പുലര്‍ച്ചെ തയ്യാറാകണം എന്ന് പറഞ്ഞപ്പോള്‍ സന്തോഷപൂര്‍വ്വം അത്  സ്വീകരിക്കുകയാണ് ചെയ്തത്.പുലര്‍ച്ചെ  നാലുമണിക്ക് ഞങ്ങള്‍ എത്തിച്ചേരാം എന്ന് പറഞ്ഞിരുന്നുവെങ്കിലും  തലേന്നത്തെ തിരക്കുകള്‍ കാരണം വൈകി കിടന്നത് കൊണ്ട് ഞങ്ങള്‍ എത്തുമ്പോള്‍ പതിനഞ്ചു മിനുട്ട് വൈകിയിരുന്നു. എന്നാല്‍ ഞങ്ങളെ അദ്ഭുത പെടുത്തി മൂന്നേ മുക്കാലിന് തന്നെ മാഷ് റെഡിയായി ഇരിക്കുന്നുണ്ടായിരുന്നു. നൂറോളം കുട്ടികള്‍ക്ക്   ആണ് അന്ന് മാഷിന്റെ വിരലുകളാല്‍ അദ്ദ്യക്ഷരം കുറിക്കാന്‍ ഭാഗ്യമുണ്ടായത്‌. നാലരക്ക് തുടങ്ങിയ പരിപാടി എട്ടുമണിക്ക് തീരും വരെ മാഷ് ക്ഷമയോടെ നിറഞ്ഞ പുഞ്ചിരിയോടെ സംഘടകര്‍ക്കൊപം ഉണ്ടായിരുന്നു. 

തുടര്‍ന്ന് ചില അസൌകര്യങ്ങള്‍  കാരണം എയര്‍പോര്‍ട്ടിലെക്ക്   യാത്രയയക്കാന്‍ എനിക്ക് പോകാന്‍ കഴിഞ്ഞില്ല. പക്ഷെ  യാത്രയില്‍ മൂന്നു ദിവസം കൂടെ ഉണ്ടായിരുന്ന 'പയ്യനെ' വിളിക്കാന്‍ അദ്ദേഹം മറന്നില്ല. നാട്ടില്‍ വരുമ്പോള്‍ വീണ്ടും കാണണം എന്ന് പറഞ്ഞു യാത്രയായെങ്കിലും വീണ്ടും കാണാന്‍ തുടര്‍ന്നുള്ള വെക്കേഷനില്‍ പറ്റിയില്ല. നാട്ടില്‍ എത്തിയതിനു ശേഷവും ബഹറിനില്‍ തിരികെ വന്നതിനു ശേഷവും അദ്ദേഹവുമായി ഇടയ്ക്കിടെ ഫോണില്‍  ബന്ധപ്പെടാരുണ്ടായിരുന്നു. ഒരിക്കല്‍ വിളിച്ചപ്പോള്‍ പറഞ്ഞ വാചകം ഓര്‍ക്കുന്നു. ഈ മാസത്തെ മൂവായിരം കിലോമീറ്റര്‍ ക്വാട്ട തികഞ്ഞില്ല അത് തികക്കാന്‍ ഓടുന്നു എന്ന്. ഓരോ മാസവും കേരളം മുഴുവന്‍ വിവിധ വേദികളില്‍  കാറില്‍ സഞ്ചരിച്ചു പ്രസംഗിക്കുമ്പോള്‍ സന്തത സഹചാരി സുരെഷിനോപ്പം  താന്‍ പിന്നിടാറുള്ള കിലോമീട്ടരുകളെ കുറിച്ച് പറയാറുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ രോഗാവസ്ഥ സ്ഥിതീകരിച്ച നിമിഷം മുതല്‍ സുരേഷിന്റെ ഫോണിനു ഉറക്കം ഉണ്ടായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹവുമായി സംസാരിക്കാന്‍ പറ്റി. എല്ലാം ഭേദമാവും എന്ന് പറഞ്ഞു ഫോണ്‍ വെക്കുമ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങലായിരുന്നു.

 ജീവിതയത്രക്കൊടുവില്‍ മരണം എന്നത് ഓരോരുത്തരും അവസാനം എത്തിച്ചിരുന്ന ഒരു ബിന്ദുവാണ് . എന്നാല്‍ അറുപതു വയസ്സിനകം ഞാന്‍ മരിക്കും എന്ന് പ്രവചിച്ച ജ്യോത്സ്യ നെ പിന്നീട് ഞാന്‍ അന്വേഷിച്ചപ്പോള്‍ അയാള്‍ മരിച്ചിട്ട് പതിനഞ്ചു വര്‍ഷമായിരുന്നു എന്ന് ഞങ്ങളോട് പറഞ്ഞ മാഷ് മരണത്തെ ജയിക്കട്ടെ  എന്ന് കൊതിച്ചിരുന്നു. എങ്കിലും കാലം മാഷെയും കൊണ്ട് പോയി. സമൂഹത്തിലെ  നെറികേടുകള്‍ക്കെതിരെ പറയാന്‍ ഞാന്‍ ഒരാളെങ്കിലും വേണ്ടേ എന്ന ചോദ്യം കേരളീയ സമൂഹത്തോട് ചോദിച്ചിരുന്ന ആ ശബ്ദം ഇനി ഓര്‍മകളില്‍ മുഴങ്ങട്ടെ. മോണിട്ടറിലെ മഞ്ഞ വെളിച്ചത്തിനും മൊബൈലിലെ ത്രസിപ്പിക്കുന്ന കാഴ്ചകള്‍ക്കും മുന്നില്‍ കുടുങ്ങി കിടക്കുന്ന, യൌവനത്തില്‍ തന്നെ ജരാനര ബാധിച്ചു   നമ്മുടെയൊക്കെ ചിന്തകള്‍ക്ക് വെളിച്ചമായി പ്രതികരണ ശേഷിയെ ഉണര്‍ത്തുന്ന  ഊര്‍ജമായി മാഷ്‌ ഉയര്‍ത്തിയ ചോദ്യങ്ങളും കൈകൊണ്ട നിലപാടുകളും മുന്നിലുണ്ടാവട്ടെ. 



മാഷുമായി ഞങ്ങള്‍ നടത്തിയ ഒരു സൌഹൃദ സംഭാഷണം ഇവിടെ കൊടുക്കുന്നു.



ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്ക്കാരം സ്വീകരിച്ചു കൊണ്ട് മാഷ്  നടത്തിയ പ്രസംഗം (ഒക്ടോബര്‍ 2010 )

Friday, December 23, 2011

ചരിത്രത്തിന്റെ ഗാഥകള്‍

സര്‍ഗ്ഗാത്മക  എഴുത്തുകാരന്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ കാവല്ക്കരനാവും. മണ്മറഞ്ഞു തുടങ്ങിയ ചില ചരിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കേണ്ട ചില സവിശേഷമായ സ്ഥിതിവിശേഷങ്ങള്‍ നമ്മുടെ സാമൂഹിക കാലാവസ്ഥകള്‍ സൃഷ്ടിക്കാറുണ്ട് . പക്ഷെ അപ്പോഴൊക്കെ ചരിത്രകാരന്മാര്‍ നിര്‍മ്മിച്ച്‌ ഫ്രെയിം ചെയ്തു വച്ച രേഖകള്‍  നമ്മുക്ക് വളരെ കുറച്ചു വിവരങ്ങളെ നല്‍കുകയുള്ളൂ. ഓരോ കാലഘട്ടത്തിലെ മനുഷ്യാവസ്ഥകളെ അപഗ്രഥിക്കാന്‍ ചരിത്രകാരന്‍ നല്‍കുന്ന അത്തരം സ്ഥിതിവിവര കണക്കുകള്‍ അപര്യാപ്തമാണ്.


ആ ധര്‍മ്മം പലപ്പോഴും നിര്‍വഹിക്കപെടുക സാഹിത്യരചനകളിലൂടെയാണ്.   സ്ഥിതിവിവരക്കണക്കുകള്‍ക്കപ്പുരത്തു   ഒരു കാലഘട്ടത്തിലൂടെയുള്ള സഞ്ചാരം , മനുഷ്യാവസ്ഥകളുടെ   രേഖപ്പെടുത്തല്‍, നിരീക്ഷണങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവ സസൂക്ഷമായി നിര്‍വഹിക്കുക എന്നത് തന്റെ ഉത്തരവാദിത്വമായി കാണുന്നതുകൊണ്ടാവും മലയാള സാഹിത്യത്തിലെ ഏറ്റവും പ്രതിഭാശാലിയായ   എഴുത്തുകാരില്‍ ആദ്യപെരുകളില്‍ ഒന്നായ എം മുകുന്ദന്‍ തന്റെ സമീപകാല രചനകളായ ഡല്‍ഹി ഗാഥകളും പ്രവാസവും ചരിത്രത്തിന്റെ വഴിയിലൂടെയുള്ള ഒരു സഞ്ചാരമായി അവതരിപ്പിച്ചത്. ആധുനികതയുടെ വക്താക്കളായ മുതിര്ന്നതലമുറയിലെ പല എഴുത്തുകാരും പേന മാറ്റിവെച്ചു പ്രതാവനകളില്‍ ജീവിക്കുമ്പോള്‍ നിരന്തരമായ സര്ഗ്ഗപ്രവര്തനങ്ങളിലൂടെ തന്റെ യൌവനം തെളിയിക്കുന്ന ഒരു വിസ്മയമായി മുകുന്ദന്‍ വേറിട്ട്‌ നില്‍ക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധി  ജനതയ്ക്ക് നല്‍കിയത് വലിയ പ്രതീക്ഷകളാണ് നല്‍കിയത്. പക്ഷെ ദശാബ്ദങ്ങള്‍ക്ക് ശേഷവും ആ പ്രതീക്ഷകള്‍ നിരാവേറാതെ  വിശപ്പിന്റെ റിപ്പബ്ലിക് മാത്ര മായി  മാറിയ എഴുപതുകള്‍ , പ്രക്ഷുബ്ദമായ  രാഷ്ട്രീയകാലാവസ്ഥ, യുദ്ധങ്ങള്‍ ഇവയെല്ലാം കണ്ടുകൊണ്ട് ഡല്‍ഹിയില്‍ ജീവിച്ച  സഹദേവന്‍ എന്ന വ്യക്തിയിലൂടെ ദല്‍ഹി എന്ന നഗരിയുടെ കഥ പറയുകയാണ്‌ മുകുന്ദന്‍ ദല്‍ഹി ഗാഥകളില്‍ .


പരാജയപ്പെട്ട നോവലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സഹദേവന്‍
1959  ജൂലൈ മാസത്തില്‍ ആണ് ഡല്‍ഹിയില്‍ എത്തുന്നത്. തലസ്ഥാന നഗരം ആയിരുന്നിട്ടു കൂടി ദാരിദ്രത്തിന്റെയും വറുതികളുടെയും കാഴ്ചകള്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. അന്ന് മുതല്‍ സഹദേവന്‍ ചരിത്രത്തോടൊപ്പം യാത്ര തുടര്‍ന്നു. ചൈനയുടെ ആക്രമണം അത് തന്റെ സുഹൃത്തും കമ്മ്യുനിസ്ടുമായ ശ്രീധരനുണ്ണിയില്‍ സൃഷ്ടിച്ച ആഘാതം തുടര്‍ന്നു വരുന്ന ചൈന പാകിസ്താന്‍ യുദ്ധങ്ങള്‍, മാറി മാറി വന്നു പോയ  ഋതുക്കള്‍, കന്നുകാലികളെ പോലെ ഡല്‍ഹിയിലേക്കു പറവഹിച്ച  അഭയാര്‍ഥികള്,‍ ജാതിയും വര്‍ഗ്ഗവും പട്ടിണിയും അരാജകത്വവും വാണ എഴുപതുകള്‍ ,   സഹദേവനു ശബ്ദം   നഷ്ടപെട്ട, കൂടെയുള്ള പലര്‍ക്കും ജീവനും കൈയും കാലും ബോധവും സന്താനോല്പാദന ശേഷിയും നഷ്ടപെട്ട അടിയന്തിരാവസ്ഥ എന്ന അടിചെല്‍പ്പിക്കപ്പെട്ട അത്യാഹിതം, ഇന്ദിര വധവും സിഖ് കൂട്ടക്കൊലയും അങ്ങനെ  ഡല്‍ഹിയുടെ കറുത്തിരുണ്ട ദിനങ്ങളില്‍ അയാള്‍ ഉണ്ടായിരുന്നു,  ഒരു സാക്ഷിയെപ്പോലെ ഇതെല്ലാം  പകര്‍ത്തിവെക്കാന്‍ തുടര്‍ന്നു എം മുകുന്ദന്‍ എന്ന നോവലിസ്ടിനു ഒരു നോവല്‍ ആയി പ്രസിദ്ധികരിക്കാന്‍  വേണ്ടി കൈമാറാന്‍.

ഇതിനോട് ചേര്‍ത്ത് തന്നെ വായികേണ്ട മുകുന്ദന്റെ രചനയാണ് രണ്ടായിരത്തി എട്ടില്‍ പ്രസിധീകരിക്കപെട്ട പ്രവാസം.  ഡല്‍ഹിയുടെ ചരിത്രം ആണ് ഡല്‍ഹി ഗാഥകള്‍ പറയുന്നതെങ്കില്‍
മലയാളിയുടെ പ്രവാസത്തിന്റെ ചരിത്രം ആണ് പ്രവാസം .   പ്രവാസം എന്ന് നാം പൊതുവായി വിവക്ഷിക്കുന്നത് ഗള്‍ഫ് യുറോപ് യാത്രകള്‍ ആണെങ്കില്‍ നാടുകാണാന്‍ പുതിയ നാടുകള്‍ കാണാന്‍ പുതിയ ജോലി നേടാന്‍ 1930 -ഇല്‍   ബര്‍മയില്‍ പോകുന്ന കൊറ്റത്ത് കുമാരനില്‍ നിന്നും ആണ് പ്രവാസ ചരിത്രം എഴുതി തുടങ്ങുന്നത്. 

പ്രവാസത്തിലെ എല്ലാ യാത്രകളും തുടങ്ങുന്നത് മുകുന്ദന്റെ  പ്രിയപെട്ട  മയ്യഴിയും  ചുറ്റുമുള്ള മലബാര്‍ ഗ്രാമങ്ങളില്‍ നിന്നും ആണ്.   പ്രവാസചരിത്രം നമ്മോടു പറയാന്‍ വേണ്ടി സൂത്രധാരന്റെ വേഷത്തില്‍ നോവലിന്റെ പകുതിയോളം സഞ്ചരിക്കുന്നത് മലയാള സഞ്ചാര സാഹിത്യത്തിന്റെ കുലപതി എസ കെ പൊറ്റെക്കാട് ആണ്. വളരെ ശ്രദ്ധാപൂര്‍വ്വം നടത്തിയ ഒരു കഥാപത്ര സൃഷ്ടി! ബര്‍മ്മ, ഗള്‍ഫ് അമേരിക്ക ഡല്‍ഹി ഇവിടുത്തെ ജീവിതാവസ്ഥകള്‍ ഒരു ചിത്രത്തിലെന്ന പോലെ മുകുന്ദന്‍ നമുക്ക് കാണിച്ചു തരുന്നു. നമ്മുടെ പലരുടെയും ഓര്‍മയുടെ ഇതളുകളില്‍ എവിടെയോ കേട്ട അനവധി ദുബായി കഥകള്‍ അല്ലെങ്കില്‍ ആട് ജീവിതങ്ങള്‍ ഈ നോവലില്‍ നാം കണ്ടു മുട്ടും . മാറുന്ന മലയാളിയും മലയാളിയുടെ സാമൂഹിക വികാസങ്ങളും നമ്മോടു സംവേദിക്കുന്ന രചനയാണ് പ്രവാസം എന്ന് തന്നെ പറയാം.

ഭാഷയിലെ മുകുന്ദന്‍ സ്പര്‍ശം രണ്ട് നോവലുകളിലും  ഉടനീളം മനസിന്‌ കുളിര്‍മയും വായന സുഖവും നല്‍കുന്നുണ്ട്. രണ്ടു നോവലുകളും നാനൂറിലധികം പേജു ദൈര്‍ഘ്യമുള്ളതാണെങ്കിലും ലാളിത്യം കൊണ്ട് തന്നെ ഒരു കഥ കേള്‍ക്കുന്ന അനായാസതയോടെ നമ്മെ നയിക്കാന്‍ മുകുന്ദന് കഴിയുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്ഷം ഇറങ്ങിയ മികച്ച ഒരു മലയാള നോവല്‍ ആയി ഡല്‍ഹി ഗാഥകളെ കാണാം.

Wednesday, November 9, 2011

മഞ്ഞ വെയില്‍ മരണങ്ങള്‍



 ആടുജീവിതം പകര്‍ന്നു നല്‍കിയ നവ്യമായ വായനനുഭവത്തിനു ശേഷം ബെന്യാമിന്റെ അടുത്ത നോവലിനെ ഉറ്റു നോക്കിയിരുന്ന സാഹിത്യ കുതുകികളുടെ  മുന്നിലേക്ക്‌ ഉത്തരാധുനികമായ രചന സങ്കേതങ്ങള്‍ മുന്നോട്ടു വെച്ച് കടന്നു വരികയാണ് ബെന്യാമിന്‍ മഞ്ഞ വെയില്‍  മരണങ്ങളിലൂടെ.  വിജയ ഫോര്മുലകളെ പുനരാവരത്തിക്കാനുള്ള സ്ഥിരം ശ്രമങ്ങളില്‍ നിന്നും വിട്ടുമാറി ആട് ജീവിതത്തില്‍ നിന്നും അടി മുടി മാറിയൊരു കഥാ പാശ്ചാത്തലം ഒരുക്കി പുതിയ രീതിയില്‍ കഥ പറഞ്ഞു ഒരിക്കല്‍ കൂടി വായനക്കാരോട് ബെന്യാമിന്‍ നീതി പുലര്‍ത്തുന്നു.    
 വരണ്ട മരുക്കാട്ടില്‍ അകപെട്ട നജീബില്‍ നിന്നും ജല സമൃദ്ധമായ ഡീഗോ ഗാര്‍ഷ്യയിലെ അന്ത്രപ്പേരിലേക്ക് വലിയ ദൂരമുണ്ട്. നജീബിലൂറെ ഒരു മനുഷ്യാവസ്ഥയുടെ കഥപറയുമ്പോള്‍ മഞ്ഞവെയിലില്‍ ഭരണകൂടഭീകരത, അധികാരം നില നിര്‍ത്താനും പിടിച്ചെടുക്കാനും വേണ്ടിയുള്ള വലിയ കാന്‍വാസിലെ കളികള്‍ എന്നിവ ഒരു കുറ്റാന്വേഷണ നോവലെന്നപോലെ അവതരിപ്പിക്കുന്നു. 
ചരിത്രവും വര്‍ത്തമാനവും ഇഴചെര്‍ന്നുള്ള പുതുമയുള്ള ആഖ്യാന രീതി , പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തിയുള്ള കഥ പറച്ചില്‍ , അവസാനം വരെ സസ്പെന്‍സ് നില നിര്‍ത്താനുള്ള ശ്രമം എന്നിവ മഞ്ഞ വെയിലിനെ വ്യത്യസ്തമാക്കുന്നുണ്ട് . ഡീഗോ ഗാര്‍ഷ്യ യിലെ അന്ത്രപ്പേര്‍ കുടുംബവും അവര്‍ ആ നാടിന്റെ ചരിത്രത്തില്‍ വഹിച്ച പങ്കും പറയുന്നതിനിടയില്‍ കേരളത്തിലെ ക്രിസ്തീയ ചരിത്രവും പരാമര്‍ശിക്കപ്പെടുന്നുണ്ട് . അധികാരം നില നിര്‍ത്തുന്നതിനു വേണ്ടി  നീതിയും നിയമത്തെയും സൌകര്യപ്രദമായി ഉപയോഗിച്ച് , നേരിനെ തമസ്ക്കരിച്ചു യുക്തിയെ വെള്ള പൂശി ഭരണ കൂടങ്ങള്‍ നടത്തുന്ന നാടകങ്ങളെ സമകാലിക സമൂഹത്തിലെ പല കാഴ്ചകളുമായി ചേര്‍ത്ത് വായിക്കാന്‍ കഴിയും .

കഥ പറച്ചിലില്‍ വളരെ അനായാസമായ ബെന്യാമിന്‍ ശൈലി ഒരിക്കല്‍ കൂടി ഇവിടെ വെളിവാക്കപെടുന്നു. പക്ഷെ കഥ പറയുന്ന രീതി, ഉള്ളടക്കം എന്നിവയില്‍ പലപ്പോഴും ഒരു ദാന്‍ ബ്രൌണ്‍ ചുവ അനുഭവപ്പെടുന്നുണ്ട്. 'മറിയം സേവ ' ,നൂറ്റാണ്ടുകളായി രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന മത സംഘടനകള്‍ , മതവും രാഷ്ട്രീയവും ഇഴ ചേര്‍ന്നുള്ള രചനാ രീതി എന്നിവയിലൂടെ കടന്നു പോകുമ്പോള്‍  ഡാ വിഞ്ചി കോഡ് ഓര്‍മ്മയിലേക്ക് കയറി വരുന്നു. സമാനമായ രചന രീതികള്‍ ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയിലും കാണാം . 
എഴുത്തിന്റെ പുതിയ സങ്കേതങ്ങളെ പരീക്ഷിക്കാന്‍ ബെന്യാമിന്‍ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കുന്നു. പാരിസ്ഥിതികവും ദാര്‍ശനികവുമായ വലിയൊരു വായനക്കുള്ള സാധ്യതയും ഈ പുസ്തകം അര്‍ഹിക്കുന്നുണ്ട്. അത്തരത്തിലുള്ള വായനയും വിലയിരുത്തലും ഉണ്ടാകേണ്ടതുണ്ട് . അതിനു ഈ കുഞ്ഞു പരിചയപ്പെടുത്തല്‍ ഉപകരിക്കുമെന്ന് കരുതട്ടെ.

Friday, June 17, 2011

വായനക്കൊരു ദിനം


അമ്മയുടെ പാല്‍ മധുരവും അച്ഛന്റെ വാത്സല്യ സ്പര്‍ശവും കളിപ്പാട്ടങ്ങളുടെ കൈവഴക്കവും മാത്രമുണ്ടായിരുന്ന ലോകത്ത് നിന്നാണ് നമ്മള്‍ അക്ഷരം അറിഞ്ഞു തുടങ്ങുന്നത്. പിന്നെ മണല്‍ത്തരികളില്‍ രൂപപ്പെടുന്ന ലിപികള്‍ക്കൊപ്പം ഉതിര്‍ന്നു വീണ  കണ്ണീര്‍തുള്ളികളും കൈയില്‍ ഒതുങ്ങാന്‍ കൂട്ടാക്കാത്ത സ്ലേറ്റ്‌ പെന്‍സിലും മഷി തണ്ടിന്റെ സ്നിഗ്ദ്ധതയുമാണ് നമ്മളെ അക്ഷങ്ങളോട് അടുപ്പിച്ചത്. എന്നാല്‍ എഴുതാന്‍ പാടുപെട്ട നമ്മള്‍ ഓരോരുത്തരും എത്ര പെട്ടെന്നാണ് വായനയെ സ്നേഹിച്ചത്. എഴുതാനുള്ള നോവ്‌ വായിക്കാനില്ല എന്ന തിരിച്ചറിവും വായന പകര്‍ന്നു തരുന്ന അക്ഷരങ്ങള്‍ മധുരിക്കും എന്ന അനുഭവവും നമ്മെ വായിക്കാന്‍ പ്രേരിപ്പിച്ചു.
എന്നാല്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ വായനയെ ഓര്‍ക്കാന്‍ പോലും നമുക്കൊരു ദിവസമുണ്ടായി. അമ്മക്കൊരു ദിവസം പ്രണയിക്കാന്‍ ദിവസം സ്വര്‍ണം വാങ്ങാന്‍ വിശേഷപ്പെട്ട ഒരു ദിനം എന്നൊക്കെ കരുതുന്നവര്‍ വായനക്ക് ദിവസം ഒരുക്കിയതില്‍ അതിശയിക്കാന്‍ ഒന്നുമില്ല.
വായന എന്ന്‌ കേള്‍ക്കുമ്പോള്‍ ക്ലാസിക്കുകളുടെ പേര് പറയുന്ന മുതിര്‍ന്ന തലമുറയെക്കാള്‍ എത്രയോ ഗൌരവമായി വായനയെ കാണുന്നവരാണ് കൊച്ചു കുട്ടികള്‍. ടോടോചാനും ഒലിവര്‍ ട്വിസ്റ്റും ഡേവിഡ് കോപ്പര്‍ഫീല്‍ഡും ശക്തമായി സ്വാധീനിച്ച ഒരു തലമുറ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. മൌഗ്ലിയും ഫാന്റവും ബോബനും മോളിയും മായാവിയുമല്ലേ നമ്മുടെ ബാല്യങ്ങളെ ധന്യമാക്കിയിരുന്നത്‌. പിന്നീട് അനിമേഷന്‍ രൂപത്തില്‍ എത്തിയ അവരൊക്കെ അക്ഷരങ്ങളുടെ നിലവാരത്തില്‍ എത്തുന്നില്ലെന്ന് നാം തന്നെ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു. കഥാപുസ്തക ലോകത്ത് നിന്നു പാഠപുസ്തകങ്ങളിലേക്ക് എത്രയോ വട്ടം നമ്മളെ പലരും ആട്ടി ഓടിച്ചിട്ടുണ്ട്. എങ്കിലും നമ്മള്‍ വായന മറന്നില്ല. പഠനവിഷയങ്ങളുടെ വിശാല ലോകത്ത് നിന്നു ചിലപ്പോഴൊക്കെ നമ്മള്‍ സര്‍ഗാത്മകതയുടെ പകല്ക്കിനാവുകളിലേക്ക് നടന്നു പോയിട്ടുണ്ട്.
എന്നാല്‍ ആധുനികതയുടെ കരസ്പര്‍ശം ഏറ്റു വായനയുടെ തീവ്രത മങ്ങി എന്നാണ് ഇപ്പോള്‍ നമ്മള്‍ നിലവിളിക്കുന്നത്. അതില്‍ എത്ര വാസ്തവമുണ്ടെന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. ചാനലുകളുടെ അതിപ്രസരത്തിനിടയിലും അവിഹിതം കുത്തി നിറച്ച സീരിയലുകള്‍ക്കിടയിലും കണ്ണീരും വിവാദവും നര്‍മവും കുത്തി നിറച്ച റിയാലിറ്റി ഷോ എന്ന്‌ വിളിക്കുന്ന പ്രകടനങ്ങള്‍ക്കിടയിലും പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും സര്‍ക്കുലേഷന്‍ കൂടുന്നുണ്ട്.
ഇന്റെര്‍നെറ്റിന്റെ അധിനിവേശം വായനയെ തകര്‍ക്കുന്നു എന്ന മുറവിളി പുനപരിശോധിക്കേണ്ടി ഇരിക്കുന്നു. സൈബര്‍ ലോകത്തെ എഴുത്തിന്റെ സാധ്യതകളും വായനക്കാരും സൃഷ്ടിച്ച വിപ്ലവം നമ്മള്‍ കണ്ടതാണ്. മുല്ലപ്പൂ വിപ്ലവത്തിന്റെ ഉത്ഭവം ഫെയിസ് ബുക്കിന്റെ സ്വാധീനമാണെന്നു ലോകം തിരിച്ചറിഞ്ഞതാണ്. എന്നാല്‍ ബ്ളോഗ് എന്ന ഇ-എഴുത്ത് സാങ്കേതികത സൃഷ്ടിച്ച എഴുത്തുകാരും വായനക്കാരും ഒരു "നവോദ്ധാനം" എന്ന്‌ തന്നെ വേണമെങ്കില്‍ പറയാം. എഴുതുന്നവ അത് എന്ത് തന്നെ ആയാലും എഴുത്തുകാരന് ആരുടേയും കാരുണ്യത്തിനു കാത്തു നില്‍ക്കാതെ വായനക്കാരന് നല്‍കാം എന്ന വന്‍ ആശയമാണ് ബ്ളോഗ് പ്രധാനം ചെയ്യുന്നത്. ബ്ലോഗുകളില്‍ വരുന്ന ഓരോ കമന്റും ഓരോ വായനെക്കാരനെ ആണ് പ്രതിനിധാനം ചെയ്യുന്നത്.
അപ്പോഴും നമ്മുക്കുള്ളിലെ നല്ല വായനക്കാരന്‍ മരിക്കുന്നു എന്ന അവബോധം നമ്മളില്‍ ചിലര്‍ക്കെങ്കിലും ഉണ്ട്. ഒരു കാലഘട്ടത്തിനിപ്പുറം ഭാഷകളില്‍ (അതിപ്പോള്‍ ഏതിലായാലും) ക്ലാസിക്കുകള്‍ പിറന്നിട്ടിലെന്നു പലരും വിലയിരുത്തുന്നു.  മാര്‍ക്വേസിന്റെയും എം ടിയുടെയും മുകുന്ദന്റെയും വിജയന്റെയും കാലത്ത് നിന്നു ഇത് വരെ നമ്മുടെ ഭാഷ മോചനം നേടിയിട്ടില്ല.
കാളിദാസനെയും വാല്മികിയെയും വ്യാസനെയും ഷേക്സ്പിയറിനേയും പോലെ കാലാതീതരായ എഴുത്തുകാര്‍ നമുക്കിനി ഉണ്ടാകില്ലെന്നത് വാസ്തവമാണ്. എന്നാലും ബെസ്റ്റ് സെല്ലെര്‍ പുസ്തകങ്ങളുടെ കര്‍ത്താക്കളായ പൌലോ കൊയിലോയെയും ചേതന്‍ ഭഗതിനെയും റൌളിങ്ങിനെയും നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്.
കഥകളുടെ വിസ്മയം നിറച്ച ബാല്യവും കര്‍ക്കിടക മാസത്തില്‍ പൂജാമുറിയില്‍ നിന്നു ഒഴുകിയെത്തുന്ന രാമായണവും നമുക്ക് നഷ്ടപ്പെട്ടേക്കാം. എങ്കിലും വായന മരിക്കില്ല. അക്ഷരങ്ങളോടുള്ള നമ്മുടെ ആത്മബന്ധം അത്ര വലുതാണല്ലോ? 

Monday, May 2, 2011

കഥാപാത്രങ്ങളും പങ്കെടുത്തവരും



മലയാളനാടകപ്രസ്ഥാനത്തിന് അറുപതു തികഞ്ഞ വേളയില്‍ മലയാളത്തിലെ റേഡിയോ പ്രസ്ഥാനവും അതില്‍ പ്രധാന റേഡിയോ നാടക പ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്നു. 1940 കളില്‍ റേഡിയോ മലയാളികള്‍ക്കിടയില്‍ ഒരു ശബ്ദ സ്രോതസ്സായി കടന്നു വന്നു അത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കലാസംസകാരം ആകാശവാണി ശ്രോതാക്കള്‍ക്ക്മുന്നില്‍ തുറന്നിട്ടു.മറ്റു കലാരൂപങ്ങള്‍ക്ക്‌ലഭിച്ചത് പോലുള്ള ശബ്ദസൌകുമാര്യം നാടകരംഗത്തേക്കും കടന്നു വന്നു. രംഗവേദിയുടെ പരിമിതികളില്‍ നിന്നും ശബ്ദസഞ്ചയങ്ങളുടെ അതിരുകളില്ലാത്ത ആകാശത്തേക്ക് നാടകങ്ങള്‍ക്ക് പുതിയ വാതിലുകള്‍ തുറന്നു കിട്ടി. ശരീരഭാഷ ശബ്ദഭാഷക്ക് വഴിമാറി.

മലയാള നാടക രംഗത്തെ മഹാരഥന്മാരായ പലരുടെയും വിഖ്യാതസൃഷ്ടികള്‍ക്ക് ആകാശവാണിയിലൂടെ പുതിയ രൂപവും ഭാവവും ലഭിച്ചു. 1940 നും 1950 നും ഇടയ്ക്കു കോഴിക്കോട് തിരുവനന്തപുരം നിലയങ്ങള്‍ വന്നു. തുടര്‍ന്നു തൃശൂര്‍ നിലയവും വന്നു. അരങ്ങും സമൂഹവും തമ്മിലുള്ള ബന്ധം ദൃശ്യശ്രാവ്യ രൂപത്തിലുള്ള ഒരു തനതു ഭാഷയിലൂടെ ആണ് വിനിമയം ചെയ്യപ്പെടുന്നത്. ഭാരതത്തിനു പുറമേ കേരളത്തിലും സ്വതന്ത്രവും ശുദ്ധവുമായ ഒരു നാടകസംസ്കാരം ഉണ്ട്. സമ്പന്നമായ രംഗകലാപാരമ്പര്യത്തിലൂന്നിയ ഗ്രാമ്യജീവിതത്തിന്റ നാദവര്‍ണരൂപ ബോധങ്ങളുടെ സാഫല്യവും ഉണ്ട്. അഭിനയം, സംഗീതം, നൃത്തം, ചമയം, രംഗസംവിധാനം തുടങ്ങിയ ഒരുപാട് ഘടകങ്ങള്‍ ഒരു നാടകത്തിന്റെ വിജയപരാജയങ്ങളെ നിര്‍ണയിക്കുന്നുണ്ട്. എന്നാല്‍ ഇതിനു വിപരീതമായി ശബ്ദം എന്ന ഒറ്റ ഘടകം കൊണ്ട് മാത്രം നിശ്ചയിക്കുന്ന റേഡിയോ നാടകങ്ങള്‍ ശ്രവ്യകലയില്‍ ഏറെ പ്രതിഭ ആവശ്യമുള്ള ഒരു വിഭാഗമായി മാറുന്നു. കഥാപാത്രങ്ങള്‍ പരസപരം സംസാരിക്കുന്നതിലൂടെ ഉരുത്തിരിയുന്ന നാടകലക്ഷ്യം അനുനിമിഷം സ്രോതക്കളിലേക്ക് പകരുകയാണ് റേഡിയോ നാടകകൃത്ത് ചെയ്യുന്നത് .

രംഗഭാഷ വിനിമയത്തിന്റെ ജൈവസ്വഭാവമായ ചലനം ശബ്ദത്തിലൂടെ പകരുക എന്ന വെല്ലുവിളി ആണ് നാടക സംവിധായകന് നിര്‍വഹിക്കാന്‍ ഉള്ളത്. രംഗബിംബങ്ങളുടെ അകമ്പടി ഇല്ലാതെ ശബ്ദ വ്യതിയാനങ്ങളിലൂടെ വികാര വിചാര പ്രപഞ്ചത്തെ തുറന്നു കാട്ടുക എന്ന ധര്‍മമാണ്‌ അഭിനേതാക്കള്‍ക്ക് ഇവിടെ അനുഷ്ടിക്കാനുള്ളത് . സംഭാഷണങ്ങള്‍ മാത്രമല്ല സംഭാഷണങ്ങളില്‍ ഒളിമിന്നുന്ന ദൃശ്യ ബിംബങ്ങള്‍ കൂടി ശ്രോതാക്കളിലേക്ക് സംവദിക്കാനയെങ്കിലെ ഒരു റേഡിയോ നാടകം അര്‍ത്ഥ പൂര്‍ണമാവു എന്നര്‍ത്ഥം

പ്രമേയത്തിന്റെ വളര്‍ച്ചയും വികാസവുമെല്ലാം ദൃശ്യനാടകത്തിനു സമാനം അതേ സമയം അംഗങ്ങളുടെ എണ്ണം, ദൈര്‍ഘ്യം എന്നിവയുടെ കാര്യത്തില്‍ റേഡിയോ നാടകം സിനിമയോട് അടുത്ത് നില്‍ക്കുന്നു .സിനിമയില്‍ ക്ലോസ് അപ്പ്‌ എന്ന പോലെ ശബ്ദത്തിന്റെ സൂക്ഷ്മായ സാധ്യത റേഡിയോ നാടകത്തിനു പ്രയോജനപ്പെടുത്താന്‍ ആവും.നിശബ്ദ സിനിമയുടെ എതിര്‍ ധ്രുവത്തില്‍ ആണ് റേഡിയോനാടകം ശാബ്ദികമായ അനുഭവങ്ങള്‍ നിശബ്ദ സിനിമക്ക് അന്ന്യമാവുമ്പോള്‍ ദൃശ്യപരമായ അനുഭവങ്ങള്‍ റേഡിയോ നാടകത്തിനു അന്യം.രംഗപടതിന്റെ ആകര്‍ഷണീയതയോ രംഗസജീകരണത്തിന്റെ ചിട്ടകളോ പ്രകാശപ്രസരണത്തിന്റെ മാസ്മരിക പ്രൌടിയോ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളോ ഒന്നും ഇവിടെ സഹായത്തിനില്ല. സംഭാഷണത്തിന്റെയും പശ്ചാത്തലസംഗീതത്തിന്റെയും സമഞ്ജസമായ സമ്മേളനത്തിലൂടെ മാത്രം കഥയും കഥാപാത്രങ്ങളും പശ്ചാത്തലവും വികാരപ്രകടനങ്ങളുമൊക്കെ ശ്രോതാവിനു അനുഭവവേദ്യമാകണം . ഇതു ഒരു അല്പം ശ്രമകരംതന്നെയാണ്.എങ്കിലും റേഡിയോ നാടകം എന്ന മാധ്യമത്തിന്റെ സാധ്യത ഇതിനെ കുറെ ഒക്കെ ലഘൂകരിക്കുന്നു എന്ന വസ്തുത മറക്കാനവുന്നതല്ല.


റേഡിയോ നാടകങ്ങളുടെ അമരത്ത് പ്രവര്‍ത്തിചിരുന്നവരില്‍ പ്രധാനികള്‍ ആണ് പ്രേംജി,വി. ടി, അരവിന്ദാക്ഷമേനോന്‍, എം. എസ്. നമ്പൂതിരി, തിക്കോടിയന്‍ തുടങ്ങിയവര്‍. ചരിത്രനാടകങ്ങള്‍, കുടുംബനാടകങ്ങള്‍, സാമൂഹികനാടകങ്ങള്‍ എന്നിവ അഭിനയരംഗത്തെ ഈ പ്രതിഭകളിലൂടെ ഉണ്ടായിടുണ്ട് ടെലിവിഷന്‍ പോലെയുള്ള ജനകീയ മാധ്യമങ്ങളുടെ കടന്നു വരവ് റേഡിയോയുടെ ശബ്ദസാങ്കേതിക ലോകത്ത് നിന്നു ശ്രോതാക്കളെ അകറ്റി നിര്‍ത്തിയപ്പോള്‍ ഒരു കാലത്ത് കേവലം ആസ്വാദനതലത്തിനപ്പുറത്തു സാമുദായിക വിപ്ലവങ്ങള്‍ക്ക് വഴികാണിച്ച നാടകങ്ങള്‍ക്ക് ഓഡിയോ ലൈബ്രറികളിലെ റിക്കോഡുകളില്‍ പൊടിയണിഞ്ഞു കിടക്കേണ്ടി വന്നു.പലതും അന്തരീക്ഷത്തില്‍ ഒരിക്കല്‍ മുഴങ്ങി ഇല്ലാതാവുന്ന ശബ്ദം പോലെ വിസ്മൃതിയിലാണ്ടു.അത് കൊണ്ട് തന്നെ റേഡിയോ നാടകങ്ങില്‍ ഇത്തരം പ്രതിഭശാലികളുടെ സംഭാവനകളുടെ വീണ്ടെടുപ്പു ഇന്നും അപൂര്‍വമായിത്തന്നെ അവശേഷിക്കുന്നു.


about the author

സുധി പുത്തെന്‍ വേലിക്കര

ബഹ്‌റൈന്‍

email: pvksudhi@gmail .com

Saturday, July 3, 2010

ലബനോണിന്റെ സംഗീതം

എപ്രിലിന്റെ പൂക്കള്‍ വിരിയാന്‍ തുടങ്ങുന്നു. ഉത്തരാര്‍ദ്ധ ഗോളത്തില്‍ വസന്തത്തിന്റെ   ഗന്ധം ഉയരുകയായി. പൂത്ത മരങ്ങളും തളിര്‍ത്തുലഞ്ഞ മനസ്സുകളും ആ ഗന്ധതിന്റെ തീഷണതയില്‍ പ്രണയാതുരമാകുമ്പൊള്‍ വസന്തത്തിന്റെ  പ്രണയത്തിന്റെ ആ പ്രവാചകനെ നമുക്കു നഷ്ടപ്പെട്ടത്‌ ഒരു ഏപ്രില്‍ മാസത്തിലാണ്‌.ലബനോനിന്‍റെ  ഗായകന്‍ , ലോകമെമ്പാടുമുള്ള സാഹിത്യ പ്രണയികള്‍ക്ക്‌ വാക്കുക്കളുടെ നവ്യാനുഭവം നല്‍കിയ ഖലീല്‍ ജിബ്രാന്‍ വിടപറഞ്ഞു പോയത്‌ 1931 ഏപ്രില്‍ 10നാണ്‌.



1883 ജനുവരി ആറിന്‌ ലബനോണില്‍ ആണ്‌ ഖലീല്‍ ജനിച്ചത്‌. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഖലീലിന്റെ കുടുബം ന്യുയോര്‍ക്കിലേക്ക്‌ കുടിയേറി.ജിബ്രാന്റെ ആദ്യ ചിത്രപ്രദര്‍ശനം നടന്നത്‌ 1904 ഇല്‍ ആണ്‌.പിന്നീട്‌ പാരിസിലും ബോസറ്റണിലും പഠനത്തിനായി യാത്രകള്‍ നടത്തി.ആദ്യകാല രചനകള്‍ എല്ലാം അറബിക്‌ ഭാഷയില്‍ ആയിരുന്നു. കവിതയെന്നോ ഗദ്യമെന്നോ വേര്‍ത്തിരിക്കാനാവത്ത തരം രചനകളായിരുന്നു മിക്കവയും

ഒരു വിധം എല്ലാ രചനകളും ദൈവികമെന്നോ അലൗകികമെന്നൊ പറയാവുന്ന പ്രണയത്തിന്റെ വിളംബരങ്ങളായിരുന്നു. അതില്‍ എറ്റവും ശ്രദ്ധയാകര്‍ഷിച്ച രചന പ്രവാചകന്‍(The Prophet) എന്ന രചനയാണ്‌. പ്രവാചകനായ അല്‍ മുസ്തഫ ഓര്‍ഫാലിസ്‌ എന്ന നഗരത്തില്‍ നിന്നും യാത്ര പുറപ്പെടുമ്പോല്‍ ആ നഗരവാസികളുമായി സംവദിക്കുന്നതാണ്‌ പ്രവാചനനിലെ ഇതിവൃത്തം. ആ സംവാദങ്ങളിലുടെ പ്രണയം വിവാഹം,നിയമം, സ്വാതന്ത്ര്യം, സൗന്റര്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ ജിബ്രാന്റെ കാഴ്ചപാടുകള്‍ വെളിവാപ്പെടുന്നു പ്രവാചകനിലൂടെ. പത്തു കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പ്രവാചകനിലൂടേ ലോകമെപാടും വായിക്കപ്പെടുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തി.
ജിബ്രാന്റെ അതിമനോഹരമായ മറ്റൊരു രചനയായിരുന്നു ഓടിഞ്ഞ ചിറകുകള്‍(Brocken Wings). ബെയ്‌ റൂട്ടില്‍ വിരിഞ്ഞ ഒരു പ്രണയത്തിന്റെ ദുരന്‍തപൂര്‍ണമായ പര്യവസാനം. അതി തീവ്രമായ പ്രണയവും അതിനെ അവതരിപ്പിച്ചിരിക്കുന്ന ഭാഷയും ലോകമെന്‍പാടുമുള്ള വായനക്കാാര്‍ നെഞ്ചേറ്റി.
Oh, friends of my youth who are scattered in the city of Beirut, when you pass by the cemetery near the pine forest, enter it silently and walk slowly so the tramping of your feet will not disturb the slumber of the dead, and stop humbly by Selma's tomb and greet the earth that encloses her corpse and mention my name with deep sigh and say to yourself, "here, all the hopes of Gibran, who is living as prisoner of love beyond the seas, were buried. On this spot he lost his happiness, drained his tears, and forgot his smile.

ഇത്രയും വിരഹാര്‍ദ്രമായ വരികള്‍ മറ്റൊരു രചനയിലും ഒരു പക്ഷെ കണ്ടേക്കില്ല. അതു തന്നെയാണു ജിബ്രാന്റെ വിജയവും.
അറബിക്കിലും ഇംഗ്ലീഷിലുമായി ഇരുപതിലധികം രചനകള്‍ ജിബ്രാന്‍ നമുക്കു നല്‍കി. നാല്‍പത്തിയെട്ടാം വയസ്സില്‍ മരണത്തെ പുല്‍കിയ ആപ്രതിഭാശാലിയുടെ രചനാ പ്രപഞ്ചത്തിനുമുന്നില്‍ ഓര്‍മകളുടെ ഒരു പിടി മിഴിനീര്‍പ്പൂക്കള്‍ അര്‍പ്പിക്കുന്നു.