വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Monday, August 22, 2011

കുരീപ്പുഴ കവിതകളുടെ ഉഷ്ണകാലങ്ങള്‍



ചരിത്രോന്മുഖമായ ലാവണ്യദര്‍ശനങ്ങളേയും വര്‍ത്തമാനത്തിന്റെ കാലദേശത്തേയും അടയാളപ്പെടുത്തുകയും ഭാവിയുടെ മുന്നറിവുകളാവുന്ന വിധം മാനവികമായ ഉല്കണ്ഠകള്‍ പങ്കുവെക്കുകയും ചെയ്യുന്ന അന്വേഷണങ്ങളാണ്‌ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളില്‍ ചെന്നെത്തുന്നത്. മനുഷ്യന്റെ വൈയക്തികവും സാമൂഹ്യവുമായ സ്വത്വാന്വേഷണത്തില്‍ പങ്കാളികളാവുന്ന കവിതകള്‍.


ജീവിതനിഷേധത്തിന്റെ, നിരാശയുടെ, വൈയക്തികതയുടെ ഭാവുകത്വപരിസരത്തായിരുന്ന ആധുനിക കഥാ-നോവല്‍ രൂപങ്ങളുടെ നിലനില്പ്പെങ്കില്‍ ആധുനിക കവിതയുടെ ഭാവുകത്വം ഇത്തരത്തിലല്ല വികസിച്ചത്. പ്രത്യാശയുടേയും വിമോചനത്തിന്റെയും ചുവന്ന ചക്രവാളങ്ങള്‍ തേടി. മലയാള കാവ്യഭാവുകത്വം വിപ്ലവകരമായ ഒരു കുതിച്ചുചാട്ടം നടത്തി. കാലത്തിന്റെ സങ്കടങ്ങള്‍, പ്രത്യാശകള്‍, രോഷങ്ങള്‍ ഇവ കവിതയിലൂടെ ആവിഷ്ക്കരിച്ചു എന്നതാണ്‌ കുരിപ്പുഴ കവിതയെ പ്രസക്തമാക്കുന്നത്. സവര്‍ണ്ണതയുടെ ദര്‍ശനത്തിനെതിരായ കാവ്യനിര്‍മ്മിതികളാണ്‌ കുരീപ്പുഴ കവിതകള്‍. ദുഃഖത്തിന്റെ, വിശപ്പിന്റെ, അലച്ചിലിന്റെ മനുഷ്യ ദൈവങ്ങളെ കവിത അഭിമുഖീകരിക്കുന്നത് കാണാം 'വീണ വില്പ്പനക്കാരന്‍' എന്ന കവിതയില്‍.
“പട്ടിണിയാണെന്റെ സ്നേഹിതാ,
വീണയില്‍ ഭക്ഷണമല്പ്പമില്ല“
വീണ സര്‍ഗ്ഗ സമ്പത്തായിരുന്നു എങ്കിലും മറ്റൊരു തിരിച്ചറിവ് മുന്നോട്ട് വയ്ക്കുന്നു. സ്വയം തിരിച്ചറിയുന്നതോടൊപ്പം തന്നെ പ്രത്യാശയുടെ ചക്രവാളങ്ങള്‍ ഇരുണ്ടുപോവുകയും നിരാശയുടെ, വിശ്വാസ സാഹിത്യത്തിന്റെ ഇരുട്ടു വ്യാപിക്കുകയും ചെയ്യുന്നതിന്റെ ചരിത്രപരമായ ഉള്‍തുടിപ്പുകള്‍ പല കവിതകളിലുമുണ്ട്.

പോകുമ്പോഴെന്‍ സ്നേഹ
ഭിക്ഷയായ് എന്നെയും കൊണ്ടുപോയ്കൊള്ളുക
വജ്രഖഡ്ഗങ്ങളാല്‍
ശിക്ഷിച്ചുകൊള്ളുക
‘പച്ചകിനാവുകള്‍’ എന്ന കവിതയിലൂടെ കരളകത്തികൊണ്ട് മനസ്സില്‍ നിന്നാരോ ഇറങ്ങിപോകുന്ന സ്നേഹം ഭിക്ഷയായ് കവി കേള്‍ക്കുന്നു.
രാഷ്ട്രീയ ദൃഢബോധ്യം ജൈവീകമായി അനുഭവപ്പെട്ട മര്‍ദ്ദിതരുടേയും ചൂഷിതരുടേയും കീഴാളരുടേയും പക്ഷത്തു നില്ക്കുന്നതോടൊപ്പം ബ്രാഹ്മണിസത്തിന്റെ സാമൂഹിക സാംസ്കാരിക അധിനിവേശത്തെ ചെറുത്തുനില്ക്കുന്നതില്‍ മറ്റാര്‍ക്കുമില്ലാത്ത ഉള്‍ക്കരുത്ത് കുരീപ്പുഴ കവിതകള്‍ക്കുണ്ടെന്ന് നൂറ്‌ ഉദാഹരണങ്ങള്‍ നിരത്താനാകും.
മലയാളഭാഷയെ അതിന്റെ നാട്ടുവഴക്ക-ദ്രാവിഡത്തനിമയിലേക്ക് സന്നിവേശിപ്പിക്കുകയോ കൈ പിടിച്ചുയര്ത്തുകയോ ചെയ്തു എന്നതാണ്‌ ‘അമ്മ മലയാളം’ എന്ന കവിതയെ എക്കാലത്തും സമകാലികമാക്കുന്നത്. അമ്മ മലയാളം എന്ന സംജ്ഞ ഇന്ന് മലയാള ഭാഷയുമായി ബന്ധപ്പെട്ട പൊതു വ്യവഹാരങ്ങളിള്‍ ഇടം നേടിയിട്ടുണ്ട്. സവര്‍ണ്ണ സൗന്ദര്യാനുഭവത്തിനു ബദലായി ഭാഷയുടെ സൗന്ദര്യ ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ അനുഭവമാണ്‌ അമ്മ മലയാളം.
‘പള്ളിക്കൂടം’ എന്ന കവിതയില്‍ ശിഷ്യന്‍ ഗുരുവിനോട് കയര്‍ക്കുന്നത്
ശ്ലോക്മുരുക്കിക്കഴിച്ച്’
ക്ലാവുപിടിച്ചു നിന്‍ നാക്ക്
ചൊവ്വെ വടിച്ചു കൊപ്ലിച്ച്
ചെമ്പഴുക്കാപ്പാട്ടു ചൊല്ല്.
വരേണ്യമായ കാവ്യരീതികളെ പിന്‍പറ്റുന്ന ഒരു സാംസ്കാരികപരിസരത്തു നിന്നല്ല കവി തന്റെ ഭാഷയെ കവിത കൊണ്ടെത്തുന്നത്. ഭൂരിഭാഗവും വരുന്ന അടിസ്ഥാന ജനതയുടെ അധ്വാനത്തില്‍ വിളഞ്ഞു നില്ക്കുന്ന വയലേലകളില്‍ നിന്നാണ്‌ അതിന്റെ വരവ്. അതിന്റെ കരുത്തും ഊര്‍ജ്ജവുമാണ്‌ കവിയുടെ ശക്തി.
തൊണ്ണൂറുകളിലാണ്‌ ഗ്രാംഷിയന്‍ ചിന്തകളെ മലയാളി കൂടുതൽ പരിചയപ്പെടുന്നതും കറുപ്പ് ഒരു രാഷ്ട്രീയസാംസ്കാരിക പ്രതിരോധമായി അടയാളപ്പെടുത്തുന്നത്‌. ഒരു കീഴാളസൗന്ദര്യശാസ്ത്രം വികസിപ്പിക്കാനുള്ള ശ്രമം ഈ കാലയളവില്‍ നടന്നു. ‘കറുത്ത നട്ടുച്ച’ എന്ന കവിതയില്‍ ഈയൊരു ശ്രമം നടത്തുന്നുണ്ട് കവി. ഫ്യൂഡല്‍ കുടുംബാനുഭവങ്ങളുടെ അരാഷ്ട്രീയമായ ഗൃഹാതുരതയോ സ്വത്വപ്രതിസന്ധിയോ അല്ല ദാരിദ്ര്യത്തിന്റേയും പീഡാനുഭങ്ങളുമാണ്‌ കവിതയിലൂടെ തീക്ഷ്ണമായി പങ്കുവയ്ക്കുന്നത് . ചുട്ടുപൊള്ളിക്കുന്ന അനുഭവങ്ങളുടെ ഈ തീകനലുകള്‍ തിന്നുമ്പോള്‍ പൂക്കുന്നത് വേനലിന്റെ ചെമ്പരത്തിയാണ്‌.

'കീഴാളന്‍' എന്ന കവിത സവിശേഷമായ പാഠനിര്‍മ്മിതിയാണ്‌ ആവശ്യപ്പെടുന്നത്‌.
“പലവട്ടം അക്രമിക്കപ്പെട്ട
ഒരു ഗ്രാമമാണ്‌ എന്റെ ഹൃദയം”

എന്ന കാവ്യ സാക്ഷ്യമാണ്‌ കുരീപ്പുഴ കവിതയുടെ ലാവണ്യയുക്തി. എല്ലാ മനുഷ്യരെയും ഒന്നായിക്കാണുവാനും. അവരുടെ ദുഃഖങ്ങള്‍ സ്വയം ഏറ്റുവാങ്ങുകയുമാണ്‌ കവി കുരീപ്പുഴ ശ്രീകുമാര്‍ .അതു കൊണ്ടുതന്നെയാണ്‌ ഈ കവിതകള്‍ വായനക്കാരനു വ്യത്യസ്തമാര്‍ന്ന അനുഭവങ്ങള് സമ്മാനിക്കുന്നത്.


സുധി പുത്തന്‍വേലിക്കര

ബഹറിന്‍


Friday, August 12, 2011

ആതി പറഞ്ഞു തരുന്ന പാഠങ്ങള്‍

വികസനത്തിന്റെ പാരിസ്ഥിതികമായൊരു വായനയാണ് സാറ ജോസഫിന്റെ പുതിയ പുസ്തകമായ ആതി മുന്നോട്ടു വെക്കുന്നത്. മണ്ണും വായുവും വെള്ളവുമെല്ലാം വികസനത്തിന്റെ പേരില്‍ ആക്രമിച്ചു കീഴ്പ്പെടുത്തപ്പെടുമ്പോള്‍ ദുര്‍ബലരായി തീരുന്നവരുറെ അരക്ഷിതാവസ്ഥയും അത് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും നൈതികവുമായ ചിന്തകളും വളരെ മനോഹരമായി വരച്ചു കാട്ടുന്നുണ്ട്.




അധിനിവേശത്തിന്‍റെ പുതിയ രൂപഭാവങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ , അവിടെ ഉണ്ടാകേണ്ട ജഗ്രതകളെ ഓര്‍മ്മപെടുത്തുന്നുണ്ട് ആതി. വികസനത്തിന്റെ പൊള്ളയായ കണക്കുകള്‍ വരച്ചു കാട്ടി നഗരങ്ങളും ടൌണ്‍ ഷിപ്പുകളും ഉയരുന്നു വരുന്ന സമകാലിക സമൂഹത്തില്‍ അതിന്‍റെ ഉപോല്പന്നമായി അടിചെല്‍പ്പിക്കപെടുന്ന ഭൂമി കയ്യേറ്റങ്ങളും പ്രകൃതിയുടെ, സംസ്ക്കാരത്തിന്റെ, വിശ്വാസത്തിന്റെ മേലുള്ള കടന്നു കയറ്റങ്ങളും നാമറിയാതെ നമ്മിലേക്ക്‌ ഇഴഞ്ഞു വരുന്നതെങ്ങനെ എന്ന് സാറ സമീപകാല കേരളത്തിലെ ചില വികസന കയ്യേറ്റങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് പറഞ്ഞു തരുന്നു .



ആതി ഒരു തുരുത്താണ്. നന്മയുടെ, നാട്ടറിവുകളുടെ, പുരവൃത്തങ്ങലുറെ, പ്രകൃതിയുമായി ഇഴ ചേര്‍ന്നു ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ ആവാസ വ്യവസ്ഥ . ആ ആവാസ വ്യവസ്ഥയെ തൂക്കി വില്‍ക്കാന്‍, ഇടിച്ചു നിരത്താന്‍, മാന്തി പൊളിക്കാന്‍ വികസന മുദ്രാവാക്യവുമായി എത്തുന്നവര്‍ പതുക്കെ ആതിയില്‍ പിടിമുറുക്കുമ്പോള്‍ ആ ചൂഷണത്തില്‍ കാലിടരുന്ന സാധാരണക്കാര്‍. അവരുടെ ചെറിയ ചെറുത്തുനില്‍പ്പുകള്‍ എങ്ങുമെത്താതെ പോകുമ്പോള്‍ ഇത്തരം വികസനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ചൂട്ടു കാണിച്ചു കൊടുക്കുന്നു. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നഗരങ്ങളുടെ മാലിന്യങ്ങള്‍ തല്ലാന്‍ പറ്റുന്ന ചവറ്റു കൂനകളില്‍ ഒന്നായി ആതിയെ മാറ്റാന്‍ അത് വഴി ആ ചെറുത്തുനില്‍പ്പുകള്‍ അവസാനിപ്പിക്കാന്‍ അധിനിവേശ ശക്തികള്‍ ശ്രമിക്കുന്നു. ആ തുരുത്തിന്റെ നാശം. ആ സംസ്ക്കാരത്തിന്റെ തകര്‍ച്ച; അതോടൊപ്പം മനുഷ്യമുഖം നഷ്ടപെട്ട വികസനം, ഇതൊക്കെയാണ് ആതി നമ്മോടു സംവദിക്കുന്നത്.



തന്‍റെ മുന്‍കൃതികളായ ആലാഹയുടെ പെണ്മക്കള്‍ പോലെയോ ഊര് കാവല്‍ പോലെയോ ശക്തമായ ഒരു നോവല്‍ ശില്പം ആതിയില്‍ കാണുന്നില്ല എന്ന് പറയേണ്ടി വരുമ്പോളും ആതി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ആ കുറവിനെ നികത്തുന്നു. സമീപഭാവിയില്‍ നമ്മെ കാത്തിരിക്കുന്ന ഭീഷണമായ ജല ദൌര്‍ലഭ്യവും പാരിസ്ഥിതിക പ്രശ്നങ്ങളും എല്ലാം ശക്തമായി വരച്ചു കാണിക്കാന്‍ കഴിഞ്ഞു എന്ന് തന്നെയാണ് ആതിയുറെ കരുത്തായി പറയാവുന്നത്.

Friday, June 17, 2011

വായനക്കൊരു ദിനം


അമ്മയുടെ പാല്‍ മധുരവും അച്ഛന്റെ വാത്സല്യ സ്പര്‍ശവും കളിപ്പാട്ടങ്ങളുടെ കൈവഴക്കവും മാത്രമുണ്ടായിരുന്ന ലോകത്ത് നിന്നാണ് നമ്മള്‍ അക്ഷരം അറിഞ്ഞു തുടങ്ങുന്നത്. പിന്നെ മണല്‍ത്തരികളില്‍ രൂപപ്പെടുന്ന ലിപികള്‍ക്കൊപ്പം ഉതിര്‍ന്നു വീണ  കണ്ണീര്‍തുള്ളികളും കൈയില്‍ ഒതുങ്ങാന്‍ കൂട്ടാക്കാത്ത സ്ലേറ്റ്‌ പെന്‍സിലും മഷി തണ്ടിന്റെ സ്നിഗ്ദ്ധതയുമാണ് നമ്മളെ അക്ഷങ്ങളോട് അടുപ്പിച്ചത്. എന്നാല്‍ എഴുതാന്‍ പാടുപെട്ട നമ്മള്‍ ഓരോരുത്തരും എത്ര പെട്ടെന്നാണ് വായനയെ സ്നേഹിച്ചത്. എഴുതാനുള്ള നോവ്‌ വായിക്കാനില്ല എന്ന തിരിച്ചറിവും വായന പകര്‍ന്നു തരുന്ന അക്ഷരങ്ങള്‍ മധുരിക്കും എന്ന അനുഭവവും നമ്മെ വായിക്കാന്‍ പ്രേരിപ്പിച്ചു.
എന്നാല്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ വായനയെ ഓര്‍ക്കാന്‍ പോലും നമുക്കൊരു ദിവസമുണ്ടായി. അമ്മക്കൊരു ദിവസം പ്രണയിക്കാന്‍ ദിവസം സ്വര്‍ണം വാങ്ങാന്‍ വിശേഷപ്പെട്ട ഒരു ദിനം എന്നൊക്കെ കരുതുന്നവര്‍ വായനക്ക് ദിവസം ഒരുക്കിയതില്‍ അതിശയിക്കാന്‍ ഒന്നുമില്ല.
വായന എന്ന്‌ കേള്‍ക്കുമ്പോള്‍ ക്ലാസിക്കുകളുടെ പേര് പറയുന്ന മുതിര്‍ന്ന തലമുറയെക്കാള്‍ എത്രയോ ഗൌരവമായി വായനയെ കാണുന്നവരാണ് കൊച്ചു കുട്ടികള്‍. ടോടോചാനും ഒലിവര്‍ ട്വിസ്റ്റും ഡേവിഡ് കോപ്പര്‍ഫീല്‍ഡും ശക്തമായി സ്വാധീനിച്ച ഒരു തലമുറ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. മൌഗ്ലിയും ഫാന്റവും ബോബനും മോളിയും മായാവിയുമല്ലേ നമ്മുടെ ബാല്യങ്ങളെ ധന്യമാക്കിയിരുന്നത്‌. പിന്നീട് അനിമേഷന്‍ രൂപത്തില്‍ എത്തിയ അവരൊക്കെ അക്ഷരങ്ങളുടെ നിലവാരത്തില്‍ എത്തുന്നില്ലെന്ന് നാം തന്നെ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു. കഥാപുസ്തക ലോകത്ത് നിന്നു പാഠപുസ്തകങ്ങളിലേക്ക് എത്രയോ വട്ടം നമ്മളെ പലരും ആട്ടി ഓടിച്ചിട്ടുണ്ട്. എങ്കിലും നമ്മള്‍ വായന മറന്നില്ല. പഠനവിഷയങ്ങളുടെ വിശാല ലോകത്ത് നിന്നു ചിലപ്പോഴൊക്കെ നമ്മള്‍ സര്‍ഗാത്മകതയുടെ പകല്ക്കിനാവുകളിലേക്ക് നടന്നു പോയിട്ടുണ്ട്.
എന്നാല്‍ ആധുനികതയുടെ കരസ്പര്‍ശം ഏറ്റു വായനയുടെ തീവ്രത മങ്ങി എന്നാണ് ഇപ്പോള്‍ നമ്മള്‍ നിലവിളിക്കുന്നത്. അതില്‍ എത്ര വാസ്തവമുണ്ടെന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. ചാനലുകളുടെ അതിപ്രസരത്തിനിടയിലും അവിഹിതം കുത്തി നിറച്ച സീരിയലുകള്‍ക്കിടയിലും കണ്ണീരും വിവാദവും നര്‍മവും കുത്തി നിറച്ച റിയാലിറ്റി ഷോ എന്ന്‌ വിളിക്കുന്ന പ്രകടനങ്ങള്‍ക്കിടയിലും പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും സര്‍ക്കുലേഷന്‍ കൂടുന്നുണ്ട്.
ഇന്റെര്‍നെറ്റിന്റെ അധിനിവേശം വായനയെ തകര്‍ക്കുന്നു എന്ന മുറവിളി പുനപരിശോധിക്കേണ്ടി ഇരിക്കുന്നു. സൈബര്‍ ലോകത്തെ എഴുത്തിന്റെ സാധ്യതകളും വായനക്കാരും സൃഷ്ടിച്ച വിപ്ലവം നമ്മള്‍ കണ്ടതാണ്. മുല്ലപ്പൂ വിപ്ലവത്തിന്റെ ഉത്ഭവം ഫെയിസ് ബുക്കിന്റെ സ്വാധീനമാണെന്നു ലോകം തിരിച്ചറിഞ്ഞതാണ്. എന്നാല്‍ ബ്ളോഗ് എന്ന ഇ-എഴുത്ത് സാങ്കേതികത സൃഷ്ടിച്ച എഴുത്തുകാരും വായനക്കാരും ഒരു "നവോദ്ധാനം" എന്ന്‌ തന്നെ വേണമെങ്കില്‍ പറയാം. എഴുതുന്നവ അത് എന്ത് തന്നെ ആയാലും എഴുത്തുകാരന് ആരുടേയും കാരുണ്യത്തിനു കാത്തു നില്‍ക്കാതെ വായനക്കാരന് നല്‍കാം എന്ന വന്‍ ആശയമാണ് ബ്ളോഗ് പ്രധാനം ചെയ്യുന്നത്. ബ്ലോഗുകളില്‍ വരുന്ന ഓരോ കമന്റും ഓരോ വായനെക്കാരനെ ആണ് പ്രതിനിധാനം ചെയ്യുന്നത്.
അപ്പോഴും നമ്മുക്കുള്ളിലെ നല്ല വായനക്കാരന്‍ മരിക്കുന്നു എന്ന അവബോധം നമ്മളില്‍ ചിലര്‍ക്കെങ്കിലും ഉണ്ട്. ഒരു കാലഘട്ടത്തിനിപ്പുറം ഭാഷകളില്‍ (അതിപ്പോള്‍ ഏതിലായാലും) ക്ലാസിക്കുകള്‍ പിറന്നിട്ടിലെന്നു പലരും വിലയിരുത്തുന്നു.  മാര്‍ക്വേസിന്റെയും എം ടിയുടെയും മുകുന്ദന്റെയും വിജയന്റെയും കാലത്ത് നിന്നു ഇത് വരെ നമ്മുടെ ഭാഷ മോചനം നേടിയിട്ടില്ല.
കാളിദാസനെയും വാല്മികിയെയും വ്യാസനെയും ഷേക്സ്പിയറിനേയും പോലെ കാലാതീതരായ എഴുത്തുകാര്‍ നമുക്കിനി ഉണ്ടാകില്ലെന്നത് വാസ്തവമാണ്. എന്നാലും ബെസ്റ്റ് സെല്ലെര്‍ പുസ്തകങ്ങളുടെ കര്‍ത്താക്കളായ പൌലോ കൊയിലോയെയും ചേതന്‍ ഭഗതിനെയും റൌളിങ്ങിനെയും നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്.
കഥകളുടെ വിസ്മയം നിറച്ച ബാല്യവും കര്‍ക്കിടക മാസത്തില്‍ പൂജാമുറിയില്‍ നിന്നു ഒഴുകിയെത്തുന്ന രാമായണവും നമുക്ക് നഷ്ടപ്പെട്ടേക്കാം. എങ്കിലും വായന മരിക്കില്ല. അക്ഷരങ്ങളോടുള്ള നമ്മുടെ ആത്മബന്ധം അത്ര വലുതാണല്ലോ? 

Monday, May 30, 2011

ആ നീര്‍മാതളപൂവിന്റെ ഓര്‍മയ്ക്ക്

"കണ്ണുകള്‍ക്ക്‌ കാണുവാനുള്ള ശക്തി നഷ്ടപ്പെട്ടാല്‍ കൈയിന് എഴുതുവാനുള്ള ത്രാണി ഇല്ലാതാവുമ്പോള്‍ ഞാന്‍ എന്റെ യാത്ര അവസാനിപ്പിച്ചേക്കാം.ചരിത്രം രാജാക്കന്‍മാരുടെയും യുദ്ധം ചെയ്തവരുറെയും മാത്രം കഥയല്ല; സ്നേഹിച്ചവരുറെയും കഥയാണ്. സാധാരണ മനുഷ്യരുടെ കഥ "

-നീര്‍മാതളം പൂത്തകാലം -


ഒരു വര്ഷം കൂടി കടന്നു പോകുന്നു നമ്മുടെ ഇടയിലിരുന്നു സാധാരണ മനുഷ്യരുടെ കഥ പറഞ്ഞ ആ കഥാകാരി വിട പറഞ്ഞിട്ട് .

കവയിത്രി ബാലാമണിയമ്മയുറെയും വി എം നായരുടെയും മകളായി 1932  മാര്‍ച്ച്‌ 31 നു ജനനം. മലയാളത്തിലും ഇംഗ്ലീഷിലും ആയി നിരവധി രചനകള്‍.
കടല്‍ മയൂരം ചന്ദനമരങ്ങള്‍, മാനസി, കവാടം, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍ എന്നീ നോവലുകളും പക്ഷിയുടെ മരണം, നഷ്ടപെട്ട നീലാംബരി, ചേക്കേറുന്ന പക്ഷികള്‍, മാധവിക്കുട്ടിയുടെ കഥകള്‍, എന്റെ ചെറിയ കഥകള്‍, എന്റെ പ്രിയപ്പെട്ട ചെറു കഥകള്‍ തുടങ്ങി നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട് . എന്റെ കഥ, വിഷാദം പൂക്കുന്ന മരങ്ങള്‍ എന്നിവ ആത്മകഥകള്‍ ആണ് വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികളും അവരെ തേടിഎത്തി.

പില്‍ക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ചു കമല സുരയ്യ എന്ന പേര് സ്വീകരിച്ചു.

സ്ത്രീ പുരുഷ ബന്ധത്തെ പല വീക്ഷണ കോണുകളില്‍ നിരീക്ഷിക്കുന്ന ഒരു പൊതു സ്വഭാവം കമലയുടെ ഓരോ രചനകളിലും ഉണ്ടായിരുന്നു. തുറന്നു പറച്ചിലുകളെ അധികം പ്രോത്സാഹിപ്പിക്കാത്ത മലയാളികളുടെ സദാചാര ബോധത്തെ നിഷേധിക്കാന്‍ തന്റെ രചനകളിലൂടെ കമല കാണിച്ച ധൈര്യം അസാമാന്യമായിരുനു. മരണവും പ്രണയവും വികാരങ്ങളും സ്വപ്നവും കാല്പനികതയും  സ്ത്രീപക്ഷത്ത്‌ നിന്നുള്ള ചിന്തകളും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു കമലയുടെ ലോകം . അതോടൊപ്പം വിവാദങ്ങളും .എങ്കിലും മലയാളി വായനക്കാര്‍ തീവ്രമായ സ്നേഹത്തോടെ കമലയുടെ രചനകളെ നെഞ്ചേറ്റി.

2009 മെയ്‌ 31 നു കമല സുരയ്യ ഈ ഭൂമിയെ വിട്ടു പിരിഞ്ഞു.
കമല പറഞ്ഞിട്ടുണ്ട് നീര്‍മാതളം പൂക്കുന്നത് കേവലം ഒരാഴ്ച കാലത്തെക്ക് മാത്രമാണെന്ന്. പക്ഷെ കമലയെന്ന നീര്‍മാതളപൂവിന്റെ ഗന്ധം ഓരോ സഹൃദയ സ്മരണകളിലും പടര്‍ന്നു നില്‍ക്കും മലയാളമുള്ള കാലം വരെ.
  

Monday, May 2, 2011

കഥാപാത്രങ്ങളും പങ്കെടുത്തവരും



മലയാളനാടകപ്രസ്ഥാനത്തിന് അറുപതു തികഞ്ഞ വേളയില്‍ മലയാളത്തിലെ റേഡിയോ പ്രസ്ഥാനവും അതില്‍ പ്രധാന റേഡിയോ നാടക പ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്നു. 1940 കളില്‍ റേഡിയോ മലയാളികള്‍ക്കിടയില്‍ ഒരു ശബ്ദ സ്രോതസ്സായി കടന്നു വന്നു അത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കലാസംസകാരം ആകാശവാണി ശ്രോതാക്കള്‍ക്ക്മുന്നില്‍ തുറന്നിട്ടു.മറ്റു കലാരൂപങ്ങള്‍ക്ക്‌ലഭിച്ചത് പോലുള്ള ശബ്ദസൌകുമാര്യം നാടകരംഗത്തേക്കും കടന്നു വന്നു. രംഗവേദിയുടെ പരിമിതികളില്‍ നിന്നും ശബ്ദസഞ്ചയങ്ങളുടെ അതിരുകളില്ലാത്ത ആകാശത്തേക്ക് നാടകങ്ങള്‍ക്ക് പുതിയ വാതിലുകള്‍ തുറന്നു കിട്ടി. ശരീരഭാഷ ശബ്ദഭാഷക്ക് വഴിമാറി.

മലയാള നാടക രംഗത്തെ മഹാരഥന്മാരായ പലരുടെയും വിഖ്യാതസൃഷ്ടികള്‍ക്ക് ആകാശവാണിയിലൂടെ പുതിയ രൂപവും ഭാവവും ലഭിച്ചു. 1940 നും 1950 നും ഇടയ്ക്കു കോഴിക്കോട് തിരുവനന്തപുരം നിലയങ്ങള്‍ വന്നു. തുടര്‍ന്നു തൃശൂര്‍ നിലയവും വന്നു. അരങ്ങും സമൂഹവും തമ്മിലുള്ള ബന്ധം ദൃശ്യശ്രാവ്യ രൂപത്തിലുള്ള ഒരു തനതു ഭാഷയിലൂടെ ആണ് വിനിമയം ചെയ്യപ്പെടുന്നത്. ഭാരതത്തിനു പുറമേ കേരളത്തിലും സ്വതന്ത്രവും ശുദ്ധവുമായ ഒരു നാടകസംസ്കാരം ഉണ്ട്. സമ്പന്നമായ രംഗകലാപാരമ്പര്യത്തിലൂന്നിയ ഗ്രാമ്യജീവിതത്തിന്റ നാദവര്‍ണരൂപ ബോധങ്ങളുടെ സാഫല്യവും ഉണ്ട്. അഭിനയം, സംഗീതം, നൃത്തം, ചമയം, രംഗസംവിധാനം തുടങ്ങിയ ഒരുപാട് ഘടകങ്ങള്‍ ഒരു നാടകത്തിന്റെ വിജയപരാജയങ്ങളെ നിര്‍ണയിക്കുന്നുണ്ട്. എന്നാല്‍ ഇതിനു വിപരീതമായി ശബ്ദം എന്ന ഒറ്റ ഘടകം കൊണ്ട് മാത്രം നിശ്ചയിക്കുന്ന റേഡിയോ നാടകങ്ങള്‍ ശ്രവ്യകലയില്‍ ഏറെ പ്രതിഭ ആവശ്യമുള്ള ഒരു വിഭാഗമായി മാറുന്നു. കഥാപാത്രങ്ങള്‍ പരസപരം സംസാരിക്കുന്നതിലൂടെ ഉരുത്തിരിയുന്ന നാടകലക്ഷ്യം അനുനിമിഷം സ്രോതക്കളിലേക്ക് പകരുകയാണ് റേഡിയോ നാടകകൃത്ത് ചെയ്യുന്നത് .

രംഗഭാഷ വിനിമയത്തിന്റെ ജൈവസ്വഭാവമായ ചലനം ശബ്ദത്തിലൂടെ പകരുക എന്ന വെല്ലുവിളി ആണ് നാടക സംവിധായകന് നിര്‍വഹിക്കാന്‍ ഉള്ളത്. രംഗബിംബങ്ങളുടെ അകമ്പടി ഇല്ലാതെ ശബ്ദ വ്യതിയാനങ്ങളിലൂടെ വികാര വിചാര പ്രപഞ്ചത്തെ തുറന്നു കാട്ടുക എന്ന ധര്‍മമാണ്‌ അഭിനേതാക്കള്‍ക്ക് ഇവിടെ അനുഷ്ടിക്കാനുള്ളത് . സംഭാഷണങ്ങള്‍ മാത്രമല്ല സംഭാഷണങ്ങളില്‍ ഒളിമിന്നുന്ന ദൃശ്യ ബിംബങ്ങള്‍ കൂടി ശ്രോതാക്കളിലേക്ക് സംവദിക്കാനയെങ്കിലെ ഒരു റേഡിയോ നാടകം അര്‍ത്ഥ പൂര്‍ണമാവു എന്നര്‍ത്ഥം

പ്രമേയത്തിന്റെ വളര്‍ച്ചയും വികാസവുമെല്ലാം ദൃശ്യനാടകത്തിനു സമാനം അതേ സമയം അംഗങ്ങളുടെ എണ്ണം, ദൈര്‍ഘ്യം എന്നിവയുടെ കാര്യത്തില്‍ റേഡിയോ നാടകം സിനിമയോട് അടുത്ത് നില്‍ക്കുന്നു .സിനിമയില്‍ ക്ലോസ് അപ്പ്‌ എന്ന പോലെ ശബ്ദത്തിന്റെ സൂക്ഷ്മായ സാധ്യത റേഡിയോ നാടകത്തിനു പ്രയോജനപ്പെടുത്താന്‍ ആവും.നിശബ്ദ സിനിമയുടെ എതിര്‍ ധ്രുവത്തില്‍ ആണ് റേഡിയോനാടകം ശാബ്ദികമായ അനുഭവങ്ങള്‍ നിശബ്ദ സിനിമക്ക് അന്ന്യമാവുമ്പോള്‍ ദൃശ്യപരമായ അനുഭവങ്ങള്‍ റേഡിയോ നാടകത്തിനു അന്യം.രംഗപടതിന്റെ ആകര്‍ഷണീയതയോ രംഗസജീകരണത്തിന്റെ ചിട്ടകളോ പ്രകാശപ്രസരണത്തിന്റെ മാസ്മരിക പ്രൌടിയോ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളോ ഒന്നും ഇവിടെ സഹായത്തിനില്ല. സംഭാഷണത്തിന്റെയും പശ്ചാത്തലസംഗീതത്തിന്റെയും സമഞ്ജസമായ സമ്മേളനത്തിലൂടെ മാത്രം കഥയും കഥാപാത്രങ്ങളും പശ്ചാത്തലവും വികാരപ്രകടനങ്ങളുമൊക്കെ ശ്രോതാവിനു അനുഭവവേദ്യമാകണം . ഇതു ഒരു അല്പം ശ്രമകരംതന്നെയാണ്.എങ്കിലും റേഡിയോ നാടകം എന്ന മാധ്യമത്തിന്റെ സാധ്യത ഇതിനെ കുറെ ഒക്കെ ലഘൂകരിക്കുന്നു എന്ന വസ്തുത മറക്കാനവുന്നതല്ല.


റേഡിയോ നാടകങ്ങളുടെ അമരത്ത് പ്രവര്‍ത്തിചിരുന്നവരില്‍ പ്രധാനികള്‍ ആണ് പ്രേംജി,വി. ടി, അരവിന്ദാക്ഷമേനോന്‍, എം. എസ്. നമ്പൂതിരി, തിക്കോടിയന്‍ തുടങ്ങിയവര്‍. ചരിത്രനാടകങ്ങള്‍, കുടുംബനാടകങ്ങള്‍, സാമൂഹികനാടകങ്ങള്‍ എന്നിവ അഭിനയരംഗത്തെ ഈ പ്രതിഭകളിലൂടെ ഉണ്ടായിടുണ്ട് ടെലിവിഷന്‍ പോലെയുള്ള ജനകീയ മാധ്യമങ്ങളുടെ കടന്നു വരവ് റേഡിയോയുടെ ശബ്ദസാങ്കേതിക ലോകത്ത് നിന്നു ശ്രോതാക്കളെ അകറ്റി നിര്‍ത്തിയപ്പോള്‍ ഒരു കാലത്ത് കേവലം ആസ്വാദനതലത്തിനപ്പുറത്തു സാമുദായിക വിപ്ലവങ്ങള്‍ക്ക് വഴികാണിച്ച നാടകങ്ങള്‍ക്ക് ഓഡിയോ ലൈബ്രറികളിലെ റിക്കോഡുകളില്‍ പൊടിയണിഞ്ഞു കിടക്കേണ്ടി വന്നു.പലതും അന്തരീക്ഷത്തില്‍ ഒരിക്കല്‍ മുഴങ്ങി ഇല്ലാതാവുന്ന ശബ്ദം പോലെ വിസ്മൃതിയിലാണ്ടു.അത് കൊണ്ട് തന്നെ റേഡിയോ നാടകങ്ങില്‍ ഇത്തരം പ്രതിഭശാലികളുടെ സംഭാവനകളുടെ വീണ്ടെടുപ്പു ഇന്നും അപൂര്‍വമായിത്തന്നെ അവശേഷിക്കുന്നു.


about the author

സുധി പുത്തെന്‍ വേലിക്കര

ബഹ്‌റൈന്‍

email: pvksudhi@gmail .com

Monday, February 21, 2011

തകഴി ശിവശങ്കരപ്പിള്ള



രമണനോളം മലയാളികള്‍ മനസ്സില്‍ കൊണ്ട് നടന്ന മറ്റൊരു പ്രണയ കഥയുണ്ട്. കറുത്തമ്മയെ പ്രണയിച്ച പരീക്കുട്ടിയുറെ കഥ. കടല്‍ എന്ന സത്യവും പ്രണയം എന്ന കാല്പനികതയും മിത്തുകളും കൂട്ടിയിണക്കി മെനെഞ്ഞെടുത്ത കരുത്തുറ്റ കഥ" ചെമ്മീന്‍".  അത് മലയാളി കൊണ്ടാടി.
അതോടൊപ്പം തകഴിയെന്ന അനശ്വരനായ എഴുത്തുകാരനെയും.

1912 ഏപ്രില്‍ 17 നു ജനിച്ച അദ്ദേഹം പതിമൂന്നാം വയസ്സിലാണ് ആദ്യ കഥ എഴുതുന്നത്‌.തുടര്‍ന്ന് നൂറുകണക്കിന് കഥകളും പതിയെ നോവലിന്റെ ലോകത്തേക്കും കടന്നു ഇടതു പക്ഷത്തില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും കേന്ദ്ര കേരള സാഹിത്യ അക്കടമികളിലും പ്രമുഖ സ്ഥാനം അലങ്കരിച്ചിട്ടുണ്ട് .

ഇരുപത്തി ഒന്ന് കഥാ സമാഹാരങ്ങളിലായി ഇരുനൂറോളം കഥകള്‍, മുപ്പത്തി ഒന്പതു നോവലുകള്‍, ഒരു നാടകം, ഒരു യാത്ര വിവരണം, മൂന്നു ആത്മ കഥകള്‍ അങ്ങനെ ബൃഹത്തായതാണു  തകഴിയുടെ സാഹിത്യസഞ്ചയം. 1934  ഇലെ ത്യാഗത്തിന്റെ പ്രതിഫലം എന്ന കൃത്യാണ്  ആദ്യമായി തകഴി എഴുതിയ നോവല്‍.

ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കയര്‍, ചെമ്മീന്‍, രണ്ടിടങ്ങഴി, ഔസേപ്പിന്റെ മക്കള്‍ തെണ്ടി വര്‍ഗ്ഗം എന്നിവ വളരെ ശ്രദ്ധിക്കപ്പെട്ട നോവലുകളാണ്. വെള്ളപ്പൊക്കത്തില്‍, നിത്യകന്യക, തസീല്‍ദാരുടെ അച്ചന്‍, രണ്ടു തെണ്ടികള്‍, മാഞ്ചുവട്ടില്‍, പാതിവൃത എന്നിവ ശ്രദ്ധിക്കപ്പെട്ട കഥകളാണ്. 

നിത്യ ജീവിതത്തില്‍ കണ്ടുമുട്ടിയ കഥാപത്രങ്ങളാണ് തകഴിയുടെ തൂലികക്ക് ബലം നല്‍കിയത് . സാമ്പത്തിക സാമൂഹിക അസമത്ത്വങ്ങളും വേദനിക്കുന്നവരുടെ രാഷ്ട്രീയവും എല്ലാം തന്റെ രചനകളില്‍ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലുണ്ടായ സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നിന്നു.

നിരവധി പുരസക്കരങ്ങളും അദ്ദേഹത്തെ തേടിയെത്തി.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്( ചെമ്മീന്‍ 1958 ), കേരള സാഹിത്യ അക്കാദമി അവാര്‍ഡ്( ഏണിപ്പടികള്‍ 1965 ),വയലാര്‍ അവാര്‍ഡ് (കയര്‍, 1980 ), കൂടാതെ സാഹിത്യത്തിന്റെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം(1984 ) എന്നിവ അദ്ദേഹത്തിന് ലഭിച്ചു. 

1999  ഏപ്രില്‍ 10  മലയാളത്തിലെ ആ മഹാ പ്രതിഭ അക്ഷരങ്ങളുടെ ലോകത്ത്  നിന്നും യാത്രയായി. 

Wednesday, February 16, 2011

അപരിചിതത്വത്തിന്റെ രണ്ടാംവഴിയിലൂടെ.....


ഭാരതകഥ കേട്ടു വളരാത്ത ആരുമുണ്ടാകില്ല നമുക്കിടയില്‍. ആ വാങ്മയചിത്രങ്ങള്‍ നമ്മുടെ ബാല്യത്തെ എത്രമാത്രം കോരിത്തരിപ്പിച്ചിട്ടുണ്ട്. പേടി തോന്നുമ്പോള്‍ നാം അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ എന്നു പറഞ്ഞു, കുന്നോളം ആഹാരം കഴിക്കുന്ന ഭീമനെ അതിശയത്തോടെ ഓര്‍ത്തു, യാഗാഗ്നിയില്‍ നിന്നുയര്‍ന്നു ഭുവനത്തെ മോഹിപ്പിച്ച ദ്രൗപദിയുടെ സൗന്ദര്യം നമ്മെ അത്ഭുതപ്പെടുത്തി. മഹാഭാരത്തിന് അനവധി വ്യഖ്യാനങ്ങളുണ്ടായി. ഭാരതപര്യടനവും ഇനി ഞാന്‍ ഉറങ്ങട്ടെയുമെല്ലാം അങ്ങനെയുണ്ടാവയാണ്. എന്നാല്‍ മഹാഭാരത്തില്‍ നാം ഏറെ കണ്ട ഒരു ശരീരത്തിന്റെ മനസ്‌സ് നമുക്ക് കാണിച്ചു തന്ന രചനയാണ് രണ്ടാമൂഴം.

രണ്ടാംമൂഴം ഒരു വ്യക്തിയുടെ മാത്രം കഥയല്ല, ഒരു കുടുംബത്തിന്റെ കഥയാണ്. കുടുംബഛിദ്രത്തിന്റെയും ചേരിപ്പോരിന്റെയും വ്യക്തമായ ചിത്രം നമുക്കതിലൂടെ മനസ്‌സിലാക്കാം. വലിയ ശരീരത്തിനുള്ളില്‍ വലിയ മനസ്‌സുള്ള ഭീമന്‍ നമുക്കൊരു കഥ പറഞ്ഞു തരികയാണ്. കേട്ടു ശീലിച്ച പഴങ്കഥകളില്‍ നിന്ന് വ്യതിചലിച്ച് നാം ആ മനസ്‌സിന്റെ കൂടെ ഒരു യാത്ര പോയി. ഇടയ്‌ക്കെപ്പോഴോ മനസ്‌സിലെ ചില്ലുക്കൂട്ടില്‍ സൂക്ഷിച്ച വിഗ്രഹങ്ങള്‍ ഉടഞ്ഞു വീണു. വ്യാസന്‍ മറന്നു പോയ എന്തൊക്കെയോയുണ്ടെന്ന്  നമുക്ക് തോന്നി. അത്തരം ചില തോന്നലുകള്‍ക്കപ്പുറത്തു നിന്ന് വൃകോദരന്‍ എന്ന പേരിനാല്‍ പരിഹസിക്കപ്പെട്ട ഭീമസേനന്‍ നമുക്കൊപ്പം നടന്ന് ആ കഥ പറഞ്ഞു; യാത്രകളുടെ, സ്വയംവരത്തിന്റെ, മത്സരങ്ങളുടെ, പ്രണയത്തിന്റെ, ദു:ഖത്തിന്റെ, വിരഹത്തിന്റെ, ശാപത്തിന്റെ, മരണത്തിന്റെ, തന്ത്രങ്ങളുടെ, കൊലകളുടെ, യുദ്ധത്തിന്റെ കഥ.

മഹാഭാരത്തിന്റെ അന്ത്യത്തില്‍ നിന്നാണ് രണ്ടാമൂഴം ആരംഭിക്കുന്നത്. മഹാപ്രസ്ഥാനയാത്രത്തില്‍ വീണുപോകുന്ന ദ്രൗപദിക്കരികില്‍ യാത്രാനിയമങ്ങള്‍ മറന്ന് തിരിഞ്ഞു നില്‍ക്കുന്ന ഭീമസേനന്റെ മനസ്‌സിലുടെ കഴിഞ്ഞകാലം കടന്നു പോയി. പാണ്ഡവരുടെ ജീവിതം എന്നും യാത്രയായിരുന്നു. ശതശൃംഗത്തില്‍ നിന്ന് ഹസ്തിനപുരിയിലേക്ക് യാത്ര, അവിടെ നിന്ന് അരക്കില്ലത്തിലേക്ക് പിന്നെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള യാത്ര കാട്ടിലേക്ക് അവിടെ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക് പിന്നെയും കാട് ഒടുവില്‍ കഷ്ടപ്പെട്ടു നേടിയതൊക്കെ ഉപേക്ഷിച്ച് മുക്തിയിലേക്കുള്ള യാത്ര.

കൊടുങ്കാറ്റുകളുടെ ദേവനായ പിതാവിനെ സ്വപ്നം കണ്ട് വളര്‍ന്ന ബാല്യമായിരുന്നു ഭീമന്റേത്. എന്നാല്‍ ഭീമന്റെ കരുത്തിനെ കൊട്ടാരക്കെട്ടുകള്‍ വരെ ഭയപ്പെട്ടിരുന്നു. എന്നാലും ഭീമന്‍ എപ്പോഴും രണ്ടാമനായി തഴയപ്പെട്ടിരുന്നു. ആ ശക്തിയെ അഭിനന്ദിച്ചിരുന്ന അപൂര്‍വ്വം ചിലരെയുണ്ടായിരുന്നുള്ളൂ, സാത്യകിയെയും ധൃഷ്ടദ്യുമനനെയും പോലുള്ളവര്‍.

ഭീമന്റെ കരുത്ത് ഭാവിയില്‍ തങ്ങള്‍ക്ക് അപകടമായേക്കുമെന്ന് കരുതിയാണ് പ്രമാണകോടിയില്‍ വച്ച് ഭീമസേനനെ കൗരവര്‍ കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ ആ അനുഭവം നല്കിയ പാഠം ഭീമന്‍ ജീവിതം മുഴുവന്‍ കാത്തു സൂക്ഷിച്ചു; 'ശത്രുവിനോട് ദയ അരുത്'. ദ്രൗപദിയെ പങ്കുവയ്ക്കാനുള്ള അമ്മയുടെ തീരുമാനത്തെ ഏറ്റവുമധികം എതിര്‍ത്തത് ഭീമനായിരുന്നു. എന്നാല്‍ ദ്രൗപദിയെ ഏറ്റവും അധികം സ്‌നേഹിച്ചതും ഇതേ ഭീമന്‍ തന്നെ.

എങ്കിലും ആ ശരീരത്തെയും മനസ്‌സിനെയും ഏറെ തൃപ്തിപ്പെടുത്തിയത് കാമത്തിന്റെ കറുത്ത തീപ്പൊരികള്‍ കെടാതെ സൂക്ഷിച്ച കാട്ടാളപെണ്ണ് ഹിഡിംബിയായിരുന്നു. അതിന്റെ കാരണം ഭീമന്‍ തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. അത് ഭീമന്റെ പിറവിയുമായി,  പാണ്ഡവരുടെ  ജന്മരഹസ്യവുമായി  ഇഴ ചേര്‍ന്നതാണ് എന്ന്‌ സ്ഥാപിക്കാന്‍ എം ടി കാട്ടിയ കൃതഹസ്തത ആരും അതിശയിക്കുന്ന തരത്തിലാണ്. കൊടുംകാട്ടില്‍ നിന്ന് ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ വന്ന കാട്ടാളനു പിറന്ന ഭീമന്‍ അങ്ങനെ ചിന്തിച്ചില്ലെങ്കിലല്ലേ അതിശയമുള്ളൂ. കൊലയും യുദ്ധവും എന്നും ഹരമായിരുന്ന ദ്രൗപദി, കണ്ടു ശീലിച്ച സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് വിഭിന്നയാണ്.

ലോകം ഇതു വരെ കണ്ടിട്ടില്ലാത്തത് എന്ന് പറയപ്പെടുന്ന കുരുക്ഷേത്രയുദ്ധം എത്ര മനോഹരമായാണ് രണ്ടാമൂഴത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ജീര്‍ണ്ണവസ്ത്രങ്ങള്‍ മാറ്റുന്നത് പോലെയാണ് ആത്മാവ് ശരീരം ഉപേക്ഷിക്കുന്നതെന്ന് ഏവരെയും പഠിപ്പിച്ച കൃഷ്ണന് സ്വന്തം അനന്തരവന്‍ മരിച്ചത് സഹിക്കാനായില്ല എന്ന് കഥാകാരന്‍ തന്മയത്തോടെ പറഞ്ഞു. വെറുമൊരു മനുഷ്യനാണെന്ന് തോന്നുമ്പോഴെല്ലാം രക്തബന്ധങ്ങള്‍ ക്ഷത്രികരെ ദുര്‍ബലരാക്കരുതെന്ന് ഭീമന്‍ മനസ്‌സിനെ ഓര്‍മ്മിപ്പിച്ചു. യുദ്ധത്തില്‍ ദിവ്യാസ്ത്രങ്ങള്‍ വേണ്ടാത്ത വെറും കൈകരുത്ത് കൊണ്ട് ശത്രു സൈന്യത്തെ നേരിട്ട ഭീമന് ഒരിക്കലും നീതിധര്‍മ്മങ്ങളോ തത്വചിന്തകളോ വഴങ്ങിയിരുന്നില്ല.

 ഘടോല്‍ക്കചന്റെ മരണം ഭീമന് വല്ലാത്ത ആഘാതമായിരുന്നു, അതിലുപരി ഘടോല്‍ക്കചനെ കര്‍ണ്ണന്റെ അരികിലേക്ക് മനപ്പൂര്‍വ്വം പറഞ്ഞുവിട്ടതാണെന്ന കൃഷ്ണന്റെ വാക്കുകള്‍ ഭീമനെ തളര്‍ത്തി. ഒരച്ഛനെ  ഭീമനില്‍ കാണുന്നത് ഇവിടെ ആണ്.
ഒടുവില്‍ യുദ്ധം ജയിച്ചു കഴിഞ്ഞ് നിര്‍വേദം തോന്നിയ യുധിഷ്ഠിരന്‍, ഭീമന്‍ രാജാവാകട്ടെ എന്നു പറയുന്നു. എന്നാല്‍ ദ്രൗപദിയും കുന്തിയും ഇതിനെ എതിര്‍ക്കുന്നു. ഒരു നിമിഷം കൊണ്ട് ഭരിച്ച് സ്ഥാനം ഒഴിഞ്ഞ രാജാവിന്റെ അവസ്ഥ ഓര്‍ത്തപ്പോള്‍ ഭീമന് കണ്ണു നിറഞ്ഞു. എന്നാല്‍ മഹാബലര്‍ കരയാന്‍ പാടില്ല എന്ന് പറഞ്ഞ് ഭീമന്‍ ചിരിച്ചു.
ദ്രൗപദി മദ്ധ്യവയസിലും സുന്ദരിയാണെന്ന് തോന്നുന്ന താന്‍ ജിതേന്ദ്രിയനല്ലെന്ന തിരിച്ചറിവില്‍ ഭീമന്‍ മോക്ഷം ഉപേക്ഷിച്ച് തന്റെ തട്ടകമായ കാട്ടിലേക്ക് തിരിച്ചു പോകുന്നിടത്ത് രണ്ടാമൂഴം സമാപിക്കുന്നു.

ഒരു പാട് ബിംബങ്ങള്‍ നിറഞ്ഞ ഒരു രചനയാണ് രണ്ടാമൂഴം. കാടു അതിലൊന്നാണ്. കാറ്റിന്റെ പുത്രനല്ല കാട്ടാളന്റെ പുത്രനാണ് താന്‍ എന്നറിയുന്ന സമയം. ഭീമന്റെ ശരീരവും കരുത്തും, ഒരു കാട്ടാളയുവതിയോടുള്ള പ്രണയം അതില്‍ ജനിക്കുന്ന നിശാചരനായ  ഘടോല്‍ഖജന്‍,   ഭീമന്റെ  യുദ്ധത്തിലെ വന്യത, എല്ലാത്തിനും പിറകില്‍ ആ കാടുണ്ട്‌. അതില്‍ നിന്നും ഇറങ്ങിവന്നു ജന്മം തന്ന കാട്ടാളന്റെ ചിത്രമുണ്ട്.

എം ടിയുടെ മറ്റു പല കൃതികളെയും ചേര്‍ത്തു വായിക്കാം ഇതിലൂടെ. അവഗണനപേറുന്ന   അന്തര്‍ മുഖന്മാരായ മരുമക്കത്തായത്തില്‍ തറവാടിന്റെ അകത്തളങ്ങളില്‍ ശബ്ദം  അടക്കി പിടിച്ചു വളര്‍ന്ന നായര്‍ തറവാട്ടിലെ ബാല്യം ഇവിടെ കാണാം. 'ഒരു പിറന്നാളിന്റെ ഓര്‍മയ്ക്ക്' എന്ന കഥയിലെ കുട്ടിയുടെ മാനസികാവസ്ഥ ഭീമനിലും കാണാം.

ഭീമന്‍ അനുഭവിക്കുന്ന ഭാവം അന്യവല്‍ക്കരണം {alienation} ആണ്‌ . ഭാവാത്മകഥയുടെ  അതിപ്രസരത്തില്‍  മനസ്സിനെ വിജ്ര്യംഭിപ്പിക്കാതെ സ്വന്തം കഥ പറയുന്ന ഭീമന്‍ ലാഘവത്തോടെ  നമ്മെ നേരിടുന്നു . അവഗണനയുടെ വേദന അനുഭവിക്കുമ്പോള്‍, അപമാനത്തിന്റെ നീര്‍ച്ചുഴിയില്‍പെട്ടുഴലുംപോള്‍,  അനാഥത്വത്തിന്റെ ബോധം മനസ്സിനെ വീര്‍പ്പുമുട്ടിക്കുമ്പോള്‍,  ഏവര്‍ക്കും അപരിചിതനായ ആ മനുഷ്യന്റെ ഉള്ളു നിറയെ അപകര്‍ഷതബോധമായിരുന്നു. ആഡാലറിന്റെ അപകര്‍ഷതാബോധം {Inferiority Complex}എന്ന തത്വം ഏറെ യോജിക്കുന്നത് ഭീമനാണ്. സ്വന്തം ശക്തി കൊണ്ട് എല്ലാവരെയും അതിശയിപ്പിച്ചിരുന്ന ഭീമന്‍ തനിക്ക് ആരില്‍നിന്നും വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന്‌ ഓര്‍ത്ത് ദുഖിച്ചിരുന്നു. വായുപുത്രന്‍ എന്ന്‌ അഹങ്കരിച്ചിരുന്നവന്‍ കാട്ടാളന്റെ മകനാണെന്ന് അറിഞ്ഞ നിമിഷം ഭീമസേനന്റെ "അച്ഛന്‍" എന്ന മഹനീയസങ്കല്പം ഇടിഞ്ഞുവീണു.

അത് പോലെ 'കാല'ത്തിലെ പ്രാപ്തിക്കാരിയായ  അമ്മ ഇവിടെ കുന്തിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ച എവിടെയോ ദ്രൌപതിയില്‍ ഉണ്ടെന്നു തോന്നും .യുങ്ങിന്റെ   {Carl G Jung)  അമ്മ സങ്കലപം  ഉള്‍പ്പെടുന്ന ഒരു തത്വമാണ് ആദിപ്രരൂപം (archetype ).എം.ടി.യുടെ അമ്മ കഥാപാത്രങ്ങളെല്ലാം   തന്നെ ഏകദേശം ഒരുപോലെയുള്ളവര്‍ ആണ്‌.ഭര്‍ത്തൃനഷ്ടത്തില്‍  പുത്രന്മാരെ വളര്‍ത്തുന്ന അമ്മമ്മാര്‍ വ്യത്യസ്തമായ വ്യക്തിത്വത്തിന് ഉടമയായവരാണ്.  പലപ്പോഴും സ്വന്തം  മക്കള്‍ക്കുപോലും അമ്മയുടെ മനസ്സ് തിരിച്ചറിയാനാകാതെ വരുന്നതായി നമുക്ക് കാണാം. അത് കൊണ്ടാണ് ഭീമസേനന്‍ പറഞ്ഞു, "നിങ്ങള്‍  കണ്ടില്ല, ഈ സ്ത്രീയെ എന്റെ അമ്മയെ.."

സ്നേഹത്തിന്‌ അനേകായിരം  വ്യത്യസ്തമുഖങ്ങളുണ്ട്.  ഇഷ്ടത്തിന്റെ, സ്നേഹത്തിന്റെ,  അനുരാഗത്തിന്റെ,കാമത്തിന്റെ വിഭിന്ന മുഖങ്ങള്‍ നമുക്ക്‌ എം. ടി. കൃതികളില്‍ കാണാം.മനശാസ്ത്രജഞനായ ലീ  {Lee ,1976} അഭിപ്രായപ്രകാരം  സ്നേഹത്തിന്‌ ആറ് {6 }വര്‍ണ്ണങ്ങളുണ്ട്‌ . ഫ്രോയിഡിന്റെ  അഭിപ്രായപ്രകാരം പാമ്പും പുഴയും രതി കല്പനകളാണ്.ബലന്ധരയെയും  ദ്രൌപതിയും  വിവാഹം  കഴിച്ചപ്പോഴും  കാമത്തിന്റെ  കറുത്ത  തീപ്പൊരികള്‍ കെടാതെ സുക്ഷിച്ച ഹിഡിംബി ആയിരുന്നു ഭീമന്റെ   മനസ്സില്‍ എന്നും. അതിനിടയില്‍  സ്വാര്‍ത്ഥതയുടെ അനുരണനങ്ങള്‍ തന്റെ ഉള്ളിലെന്നുമുണ്ടായിരുന്നു എന്ന്‌ ഭീമന്‍ സ്വയം തിരിച്ചറിയുന്നുണ്ട്.

ബൃഹത്തായ പഠനത്തിന്റെ പിന്‍ബലത്തോടെ ഭീമന്റെ മനസിലൂടെ ഉള്ള ഇത്തരം ഒരു യാത്ര എം ടിക്ക് മാത്രം കഴിയുന്നതാണ്. അത് കൊണ്ട് തന്നെയാണ് രണ്ടാമൂഴം മലയാള നോവലിലെ ക്ലാസിക്കുകളില്‍ ഒന്നായി മാറിയതും.

(c) അഞ്ജു നായര്‍
Blog: http://chambalkoona.blogspot.com/